ഇസ്രായേലിനും ഗാസയ്‌ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധ സേന വക്താവ്:- യുഎൻ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്ധനവും, മെഡിക്കൽ ഉപകരണങ്ങളും ഹമാസ് ഭീകരർ മോഷ്ടിച്ചതായി ഐക്യരാഷ്‌ട്രസഭ സ്ഥിരീകരിച്ചെന്നും ഡാനിയൽ ഹഗാരി...

ഹമാസിന്റെ യഥാർത്ഥ മുഖത്തേക്കുറിച്ച് ഐക്യരാഷ്‌ട്രസഭ വെളിപ്പെടുത്തൽ നടത്തിക്കഴിഞ്ഞുവെന്നും, ഇസ്രായേലിനും ഗാസയ്‌ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്നും പ്രഖ്യാപിച്ച് പ്രതിരോധ സേന വക്താവ് ഡാനിയൽ ഹഗാരി. ഗാസയിലെ യുഎൻ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്ധനവും, മെഡിക്കൽ ഉപകരണങ്ങളും ഹമാസ് ഭീകരർ മോഷ്ടിച്ചതായി ഐക്യരാഷ്‌ട്രസഭ സ്ഥിരീകരിച്ചിരിക്കുകയാണ്.
അടുത്ത ആറ് ദിവസത്തേക്ക് ഗാസയിലെ ജലശുദ്ധീകരണം നടത്തുന്നതിനാവശ്യമായ ഇന്ധനമാണ് ഹമാസ് ഭീകരർ മോഷ്ടിച്ചതെന്നും ഐഡിഎഫ് വക്താവ് കൂട്ടിച്ചേർത്തു. ഹമാസ് ഭീകരർ ഗാസയിലെ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഗാസ മുനമ്പില്‍ 200 മുതല്‍ 250 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് ഹമാസ് അറിയിച്ചു.
ഗാസയില്‍ 200 പേരെയാണ് ബന്ദികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ ഇരുന്നോറോളം പേരെ ബന്ധികളാക്കിയിരിക്കുമ്പോള്‍ മറ്റ് തീവ്രവാദ സംഘടനകള്‍ അമ്പതോളം പേരെ ബന്ദികളാക്കിയതായി ഹമാസ് വക്താവ് അബു ഒബൈദ പുറത്ത് വിട്ട വീഡിയോയിൽ പറയുന്നു. സുരക്ഷാ പ്രശ്‌നങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം ഗാസയില്‍ ബന്ദികളാക്കിയവരുടെ കൃത്യമായ കണക്കില്ലെന്നും ഒബൈദ പറഞ്ഞു.
എന്നാൽ അവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോള്‍, അവര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തി. അതിനാല്‍, അവര്‍ തടവുകാരല്ല, മറിച്ച് അതിഥികളാണ്. സുരക്ഷിതമായ അന്തരീക്ഷമുണ്ടാകുമ്പോള്‍ അവരെ വേഗത്തില്‍ മോചിപ്പിക്കും, അബു ഒബൈദയെ ഉദ്ധരിച്ച് പാലസ്തീന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടു ചെയ്തു.
തടവുകാരോട് ഞങ്ങള്‍ മോശമായി പെരുമാറുന്നുവെന്ന ഇസ്രായേല്‍ അനുകൂലികൾ നടത്തുന്ന പ്രചാരണം തള്ളിക്കളയുന്നുവെന്നും ഒബൈദ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഞങ്ങളുടെ ഒപ്പമുള്ളവരോടും അല്‍-അഖ്‌സ വെള്ളപ്പൊക്ക സമയത്തുണ്ടായിരുന്നവരോടും ഞങ്ങള്‍ മാന്യമായാണ് പെരുമാറുന്നത്. ഞങ്ങള്‍ കഴിക്കുന്നത് എന്താണോ അതാണ് അവരും കഴിക്കുന്നത്. ഞങ്ങള്‍ കുടിക്കുന്നത് തന്നെ അവരും കുടിക്കുന്നു. ഞങ്ങള്‍ എന്താണോ ചെയ്യുന്നത് അത് തന്നെ അവരും ചെയ്യുന്നു. അല്‍-ഖസ്സാം ബ്രിഗേഡില്‍ 200 ഇസ്രയേലി തടവുകാരുമുണ്ട്, ഒബൈദ പറഞ്ഞു.
ഗാസയില്‍ നടത്തുന്ന യുദ്ധം തങ്ങൾക്ക് ഭീഷണിയല്ലെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്നും ഒബൈദ വീഡിയോയില്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരു ഇസ്രായേലി ബന്ദി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലി ജയിലുകളില്‍ 6000 പാലസ്തീനികള്‍ ഉണ്ടെന്നും ഹമാസിന് കീഴില്‍ ബന്ദികളുണ്ടെന്നും ഹമാസ് മുന്‍ നേതാവ് ഖാലിദ് മഷാല്‍ നേരത്തെ പറഞ്ഞിരുന്നു. ഗാസ മേഖലയിലെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരെ ബന്ധികളാക്കിയിട്ടുണ്ടെന്നും ഖാലിദ് മഷാല്‍ പറഞ്ഞു.
അതിനിടെ ഗാസയിലേക്കു മാനുഷിക ഇടനാഴി തുറക്കണമെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടു. 2.3 മില്ല്യൺ ജനങ്ങളുള്ള ഗാസക്ക് സഹായം ഉടൻ ആവശ്യമാണെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ‘‘മാനുഷിക ഇടനാഴി വേണമെന്നാണു കാനഡയുടെ ആവശ്യം. ഭക്ഷണവും വെള്ളവും ഇന്ധനവും ഗാസയിലെ ജനങ്ങൾക്കു നൽകാനാവും. രാജ്യാന്തര നിയമങ്ങൾ പാലിച്ചു സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നു. പക്ഷേ യുദ്ധങ്ങൾക്കു വരെ നിയമങ്ങളുണ്ട്. തീവ്രവാദം ഒരിക്കലും നീതികരിക്കാനാവാത്തതാണ്.
ഹമാസിന്റെ ഭീകരവാദപ്രവർത്തനങ്ങൾ ന്യായീകരിക്കാനാവില്ല. പലസ്തീൻ ജനതയെ ഹമാസ് പ്രതിനിധീകരിക്കുന്നില്ല’’– ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞു. ഇസ്രയേൽ കടക്കാൻ ശ്രമിക്കുന്നവരെ സഹായിക്കാനായി കാനഡ രണ്ട് സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
വെസ്റ്റ് ബാങ്കിൽ നിന്നുള്ള ആദ്യ കനേഡിയൻ സംഘം ജോർദാനിലെത്തി. റഫ അതിർത്തി വഴി ഗാസയിൽ നിന്നും 300 ഓളം ആളുകളെ പുറത്തുകൊണ്ടുവരാനാണു കാനഡ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























