വെടിനിർത്തലിന് പകരമായി ഗാസ മുനമ്പിലെ അധികാരം ഉപേക്ഷിക്കാനുള്ള, ഈജിപ്തിന്റെ നിർദ്ദേശം തളളി ഹമാസും, ഇസ്ലാമിക് ജിഹാദും...

സ്ഥിരമായ വെടിനിർത്തലിന് പകരമായി ഗാസ മുനമ്പിലെ അധികാരം ഉപേക്ഷിക്കാനുള്ള ഈജിപ്തിന്റെ നിർദ്ദേശം തളളി ഹമാസും, സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദും. ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങളാണ് വിവരം പുറത്ത് വിട്ടത്. ഇസ്രായേലുമായുള്ള 11 ആഴ്ചത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ട 20,000-ത്തിലധികം ഫലസ്തീനികളെ പരാമർശിച്ചുകൊണ്ട് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ ഇസത്ത് അൽ-റിഷ്ഖ് ഇറക്കിയ പ്രസ്താവനയിൽ, “ആക്രമണം പൂർണ്ണമായും അവസാനിപ്പിക്കാതെ ചർച്ചകളൊന്നും ഉണ്ടാകില്ല” എന്ന് വ്യക്തമാക്കുകയും ചെയ്തു. നമ്മുടെ ജനതയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിനും കൂട്ടക്കൊലകൾക്കും താൽക്കാലികമല്ല, സമ്പൂർണ്ണമായ അന്ത്യമാണ് ഹമാസ് നേതൃത്വം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ലക്ഷ്യമിടുന്നത്, എന്ന് അദ്ദേഹം പറഞ്ഞു.
കെയ്‌റോയിൽ ഈജിപ്ഷ്യൻ മധ്യസ്ഥരുമായി പ്രത്യേക ചർച്ചകൾ നടത്തുന്ന ഹമാസും ഇസ്ലാമിക് ജിഹാദും തെക്കൻ ഇസ്രായേലിൽ നിന്ന് തട്ടിക്കൊണ്ട് പോയ കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിലും, ഇളവുകൾ വാഗ്ദാനം ചെയ്യുന്നത് നിരസിച്ചതായും, ഈജിപ്ഷ്യൻ വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.
അതേ സമയം, ഗാസയിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്. 250 പേരെയാണ് ഗാസയിൽ ഇന്നലെ മാത്രം ഇസ്രായേൽ കൊലപ്പെടുത്തിയത്. മരണ സംഖ്യ 20,674 ഉം പരിക്കേറ്റവരുടെ എണ്ണം 54,536ഉം ആയി ഉയർന്നു. ബന്ദികളെ തിരിച്ചെത്തിക്കാൻ പുതിയ നിർദേശം ചർച്ച ചെയ്യുന്നതായി പ്രതിരോധ മന്ത്രി ബന്ധുക്കളെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മഗാസി അഭയാർഥ ക്യാമ്പിൽ 70 പേരുൾപ്പെടെ ഇന്നലെ മാത്രം ഇസ്രായേൽ കൊന്നുതള്ളിയത്.
ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങിൽ വ്യാപക ആക്രമണമാണ് തുടരുന്നത്. നിരവധി താമസ കേന്ദ്രങ്ങളിൽ ഇന്നലെ രാത്രിയും ഇസ്രായേൽ ബേംബ് വർഷിച്ചു. ഗാസയുടെ കൂടുതൽ ഉൾഭാഗത്തേക്ക് കരയാക്രമണം വ്യാപിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു. എത്ര നീണ്ടാലും ഹമാസിനെ തുരത്തി ബന്ദികളെ മടക്കി കൊണ്ടു വരുമെന്ന് യുദ്ധകാര്യ മന്ത്രിസഭാംഗം ബെന്നി ഗാൻറ്സ് പറഞ്ഞു. ബന്ദിമോചനത്തിന് പുതിയ നിർദേശം ചർച്ച ചെയ്യുന്നതായും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ഗാസയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളൽ പദ്ധതിയുണ്ടെന്ന് ലികുഡ് പാർട്ടി യോഗത്തിൽ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അഭയാഥർഥികളായി ഇവരെ ഏറ്റെടുക്കാൻ താൽപര്യമുള്ള രാജ്യങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലെന്നും നെതന്യാഹു പറഞ്ഞു. ഗാസയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























