അതിഭീകര ആക്രമണം തുടർന്ന് ഇസ്രായേൽ; കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 250 പേർ... ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങിൽ വ്യാപക ആക്രമണം

ഹമാസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന് പിന്നാലെ, അതിഭീകരമായ ആക്രമണമാണ് ഇസ്രായേൽ ഗാസയിൽ തുടരുന്നത്. കഴിഞ്ഞ ദിവസം 250 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. 54,536 പേർക്കാണ് പരിക്കേറ്റത്. മഗാസി അഭയാർഥ ക്യാമ്പിൽ 70പേരെയാണ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങിൽ വ്യാപക ആക്രമണമാണ് തുടരുന്നത്. നിരവധി താമസ കേന്ദ്രങ്ങളിൽ ഇന്നലെ രാത്രിയും ഇസ്രായേൽ ബേംബ് വർഷിച്ചു.
ഗാസയുടെ കൂടുതൽ ഉൾഭാഗത്തേക്ക് കരയാക്രമണം വ്യാപിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു. എത്ര നീണ്ടാലും ഹമാസിനെ തുരത്തി ബന്ദികളെ മടക്കി കൊണ്ടു വരുമെന്ന് യുദ്ധകാര്യ മന്ത്രിസഭാംഗം ബെന്നി ഗാൻറ്സ് പറഞ്ഞു. ബന്ദിമോചനത്തിന് പുതിയ നിർദേശം ചർച്ച ചെയ്യുന്നതായും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഗാസയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളൽ പദ്ധതിയുണ്ടെന്ന് ലികുഡ് പാർട്ടി യോഗത്തിൽ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അഭയാഥർഥികളായി ഇവരെ ഏറ്റെടുക്കാൻ താൽപര്യമുള്ള രാജ്യങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലെന്നും നെതന്യാഹു പറഞ്ഞു.
ഗാസയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്. മൂന്ന് ദിവസത്തിനിടെ 17 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ ഗാസയിൽ ഇസ്രായേൽ സൈനികരെ സന്ദർശിച്ച ശേഷമായിരുന്നു ഹമാസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്.
തന്റെ സർക്കാർ ഈ പോരാട്ടം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. ഞങ്ങൾ ഈ പോരാട്ടം അവസാനിപ്പിക്കില്ല. അവസാനം വരെ തുടരും. വരും ദിവസങ്ങളിലും ഹമാസിനെതിരായ പോരാട്ടം കടുപ്പിക്കും.
ലക്ഷ്യം പൂർത്തിയാക്കുന്നത് വരെ യുദ്ധത്തിന് അവസാനം ഉണ്ടാകില്ലെന്ന് നെതന്യാഹു വ്യക്തമാക്കുകയായിരുന്നു. ഹമാസ് ഭീകരർ ബന്ദികളാക്കിയിരിക്കുന്നവരെ സൈനിക സമ്മർദ്ദം ചെലുത്താതെ മോചിപ്പിക്കാനാകില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























