മുൻകരുതലുകൾ സൈന്യം സ്വീകരിക്കുന്നു; കരയാക്രമണം വിപുലീകരിക്കാൻ നിർദ്ദേശിച്ച് നെതന്യാഹു...

കരയാക്രമണം വിപുലീകരിക്കാൻ നിർദ്ദേശിച്ച് നെതന്യാഹു. സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് പരമാവധി കുറയ്‌ക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സൈന്യം സ്വീകരിക്കുന്നുണ്ടെന്നും ഇസ്രായേൽ അറിയിച്ചു. യുദ്ധമേഖലകളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാൻ സൈന്യം ശ്രമിക്കുന്നുണ്ട്. എന്നാൽ ഹമാസ് ഭീകരർ ഇതിന് തടയിടാനാണ് ശ്രമിക്കുന്നത്. സാധാരണക്കാരെ മനുഷ്യകവചങ്ങളായാണ് ഹമാസ് കാണുന്നതെന്നും സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
അതേ സമയം സിറിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ മുതിര്‍ന്ന ഉപദേശകനായ റാസി മൗസവിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഇസ്രയേലിന്റെ ക്രിമിനല്‍ കുറ്റത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രതികരിച്ചു.
സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചുവരുന്ന ഇസ്രയേല്‍ പക്ഷേ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഡമാസ്‌കസിന് പ്രാന്തപ്രദേശത്ത് സെയ്‌നാബിയാ ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് റാസി മൗസവി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണമാണ് ഉണ്ടായതെന്ന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
2020-ല്‍ യു.എസ്. ഡ്രോണ്‍ ആക്രമണത്തില്‍ ബാഗ്ദാദില്‍ കൊല്ലപ്പെട്ട, ക്വാഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൂട്ടാളിയായിരുന്നു റാസി മൗസവി. അടുത്ത ആഴ്ച സുലൈമാനി വധത്തിന്റെ നാലാം വാര്‍ഷികം ആചരിക്കാനിരിക്കെയാണ് റാസി മൗസവി കൊല്ലപ്പെടുന്നത്. 2020-നുശേഷം കൊല്ലപ്പെടുന്ന ക്വാഡ്‌സിന്റെ ഉന്നത നേതാവാണ് റാസി. റാസി മൗസവിയെ ലക്ഷ്യമിട്ട് മൂന്ന് മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം അറിയിച്ചു.
https://www.facebook.com/Malayalivartha























