ലോകത്തിലെ ഏറ്റവും വിലകൂടിയ സമുദ്രഭാഗം; അന്താരാഷ്ട്ര വാണിജ്യത്തിൽ പത്തിലൊന്ന് നടക്കുന്നത് ഇതിലൂടെ; രാജ്യങ്ങൾക്കിടയിലെ ശക്തിപരീക്ഷണത്തിനും യുദ്ധത്തിനും വരെ കാരണമായ കപ്പൽ ചാനൽ; ഈജിപ്തിലെ ഫറവോന്റെയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെയും സാക്ഷാത്ക്കരിക്കാതെ പോയ സ്വപ്നം; എവർഗ്രീൻ വഴിമുടക്കിയ സൂയസ് കനാലിന്റെ ചരിത്രത്തിനു പറയാനുള്ളത് ചോര ചിന്തിയ കഥകൾ!!!!!

ബൈബിളിലെ പ്രധാന സാന്നിധ്യങ്ങളിലൊന്നാണ് ചെങ്കടൽ. അറേബ്യൻ പെനിസുലയേയും വടക്കൻ ആഫ്രിക്കയേയും വേർതിരിക്കുന്ന കടലിടുക്ക്. ആധുനിക കാലത്ത് ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്കുനീക്ക പാതയായും ചെങ്കടൽ മാറി. അതിനു കാരണായത് ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള സൂയസ് കനാലാണ്. അനേകം ദശകങ്ങൾ സംഘർഷത്തിലൂടെ കടന്നു പോയതാണ് സൂയസ് കനാലിന്റെ ചരിത്രവും. ഭൂമിയുടെ പശ്ചിമ-പൂർവ്വാർദ്ധ ഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കനാൽ പലകാലത്തും പല രാജ്യങ്ങളുടെയും ഉടമസ്ഥതയിൽ ഇരുന്നിട്ടുണ്ട്. യുദ്ധഭീഷണിക്ക് വരെ കാരണമായ ഈ ജലപാത ഇന്ന് അന്താരാഷ്ട്ര വ്യാപാരത്തിന്റെ നട്ടെല്ലാണ്.
ആധുനിക സൂയസ് കനാൽ യാഥാർത്ഥ്യമായിട്ട് ഒന്നര നൂറ്റാണ്ടിലേറെ മാത്രമേ ആയിട്ടുള്ളു എങ്കിലും, ഈ സ്വപനം മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. കൃസ്തുവിന് മുൻപ് ബി. സി 1850-ൽ ഈജിപ്ത് ഭരിച്ചിരുന്ന ഫറവോൻ സെനുർസെറ്റ് മൂന്നാമനായിരുന്നു ഇത്തരമൊരു കനാലിനെ കുറിച്ച് ആദ്യം ആലോചിച്ചത്. നിലവിലുള്ളതിൽ നിന്നും അല്പം വ്യത്യസ്തമായി ചെങ്കടലിൽ നിന്നും നൈൽ നദിയിലേക്കായിരുന്നു ഫറവോൻ ഉദ്ദേശിച്ച കനാൽ.
അദ്ദേഹത്തിന്റെ പിൻഗാമിയായ ഫറവോൻ നെക്കോ രണ്ടാമനും പിന്നീട് പേഴ്സ്യൻ ചക്രവർത്തി ഡാരിയസും ഇതിന്റെ പണിയുമായി മുന്നോട്ട് പോയെങ്കിലും പൂർത്തിയാക്കാൻ ആയില്ല. ആ കണക്കുകൂട്ടലുകൾ യാഥാർത്ഥ്യമാകുകയായിരുന്നെങ്കിൽ ബി സി മൂന്നാം നൂറ്റാണ്ടിൽ ഈ കനാലിന്റെ പണി പൂർത്തിയാകുമായിരുന്നു. ക്ലിയോപാട്ര ഉൾപ്പടെ പല പ്രമുഖ വ്യക്തികളും ഇതിലൂടെ സഞ്ചരിക്കുമായിരുന്നു. മനുഷ്യരാശിയുടെ, നടക്കാതെപോയ ഒരുപാട് സ്വപ്നങ്ങളുടെ കൂട്ടത്തിൽ ഒന്നായി, ക്രമേണ ഈ പദ്ധതി വിസ്മൃതിയിലാണ്ടു.
യൂറോപ്പിനെയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഈ പാത വീണ്ടും സംഘർഷങ്ങളില്‍ ഇടം നേടുകയാണ്. ഗാസയില്‍ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതര്‍ ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്കു നേരെ ആക്രമണം നടത്തുന്നതാണ് പുതിയ കാര്യം.
ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത മാർഗമാണ് സൂയസ് കനാൽ. ചെങ്കടലിന്റെ വടക്കൻ ഭാഗത്താണിത്. 193 കിലോമീറ്റർ നീളവും ഇപ്പോൾ 200 മീറ്ററിനടുത്ത് വീതിയുമുള്ള ഈ കനാൽ ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിൽ ബാബ്–എൽ–മാൻഡെബ് കടലിടുക്കിലാണ് ഹൂതികൾ ആക്രമണം നടത്തുന്നത്. ചെങ്കടലിന്റെ തെക്കൻ ഭാഗമാണ് ഇവിടം. ചെങ്കടലിനെ ഏദൻ കടലിടുക്കിലൂടെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നത് ബാബ്–എൽ–മാൻഡെബ് കടലിടുക്കാണ്. 26 കിലോമീറ്റർ മാത്രം വീതിയുള്ള ഇവിടം കേന്ദ്രീകരിച്ചാണ് ഹൂതികൾ ആക്രണമം നടത്തുന്നത്.
ഇത്തരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഒരു ആക്രമണത്തിൽ രക്ഷകരായത് ഇന്ത്യൻ നാവികസേനയും തീര സംരക്ഷണ സേനയുമായിരുന്നു. ഡ്രോൺ ആക്രമണം നടന്നതായി സ്ഥിരീകരിച്ച ലൈബീരിയൻ കപ്പൽ എംവികെം പ്ലൂട്ടോ പിന്നീട് മുംബൈ തീരത്തെത്തിച്ചു. ആക്രമണത്തിനു പിന്നിൽ ഇറാന്റെ കൈകളാണെന്ന് യുഎസ് പ്രഖ്യാപിക്കുകയും ഇറാൻ ഇത് നിഷേധിക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് ചെങ്കടലും സൂയസ് കനാലും വീണ്ടും വാർത്തകളിൽ നിറയുന്നത്? എന്തുകൊണ്ടാണ് ഈ പാതയിലുണ്ടാകുന്ന ഏതൊരു കാര്യവും രാജ്യാന്തര സാഹചര്യങ്ങളെതന്നെ മാറ്റിമറിക്കാൻ പോന്നതാകുന്നത്? റഷ്യ–യുക്രെയ്ൻ യുദ്ധത്തിനും ഗാസയിലെ ഇസ്രയേൽ ആക്രമണത്തിനും പിന്നാലെ മറ്റൊരു യുദ്ധമുഖം കൂടി തുറക്കുകയാണോ? സൂയസ് കനാലിന്റെ ചരിത്രം നമുക്ക് നോക്കാം.
ലോകം കീഴടക്കാൻ ഇറങ്ങിത്തിരിച്ച ഫ്രഞ്ച് പടനായകൻ നെപ്പോളിയൻ ബോണപ്പാർട്ട് 1798-ലാണ് ഈജിപ്ത് കീഴടക്കുന്നത്. ഈജിപ്തിന്റെ അധികാരം കൈയടക്കിയ നെപ്പോളിയന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു കൃത്രിമ ജലപാത. സൂയസ് മുനമ്പ് തകർത്ത് കനാൽ പണിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആദ്യപടിയായി ഇതിന്റെ സാധ്യതകളറിയുവാൻ സർവ്വേ നടത്തിയ സർവ്വേയർമാർ പക്ഷെ നെപ്പോളിയന് സമർപ്പിച്ച റിപ്പോർട്ട് സൂയസ് കനാൽ പ്രായോഗികമല്ല എന്നതായിരുന്നു.
അതിന് അവർ കാരണമായി പറഞ്ഞത് ചെങ്കടൽ, മെഡിറ്ററേനിയൻ സമുദ്രത്തേക്കൾ 30 അടിയോളം ഉയരത്തിലാണെന്നതായിരുന്നു. ഇത്തരത്തിൽ ഇരു സമുദ്രങ്ങളേയും ബന്ധിപ്പിച്ച് ഒരു കൃത്രിമ ജലപാത നിർമ്മിച്ചാൽ, ചെങ്കടലിൽ നിന്നും ഇരച്ചുകയറുന്ന ജലം നൈൽ നദീതടങ്ങളെ വെള്ളത്തിൽ മുക്കും എന്നതായിരുന്നു കനാൽ നിർമ്മിക്കാതിരിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതോടെ നെപ്പോളിയൻ ആ പദ്ധതി ഉപേക്ഷിച്ചു .
ഏറെക്കാലം പൊടിമൂടിക്കിടന്ന സൂയസ് കനാൽ എന്ന സ്വപ്നം പിന്നീട് ഉയർന്നു വരുന്നത് 1854-ലാണ്. ഫ്രഞ്ച് നയതന്ത്രജ്ഞനായ ഫെർഡിനാന്റ് ഡി ലെസ്പെസ് ഇക്കര്യം ഈജിപ്ഷ്യൻ വൈസ്രോയിയുമായി സംസാരിച്ച് സൂയസ് കനാൽ കമ്പനി എന്നൊരു കമ്പനിക്ക് രൂപം നൽകി. ലെസ്പെസിന്റെ ഈ നിർദ്ദേശത്തിന് അന്നത്തെ ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ മൂന്നാമന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. അതുകോണ്ടുതന്നെ ഈ പദ്ധതിയെ ബ്രിട്ടീഷുകാർ ആശങ്കയോടെയാണ് കണ്ടിരുന്നത്.
കനാലുമായി ബന്ധപ്പെട്ട വിഷയത്തിൽ ലെസ്പെസും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി പാമെർസ്റ്റൺ പ്രഭുവും തമ്മിൽ നിരവധി തവണ വാഗ്വാദങ്ങൾ ഉണ്ടായി. സൂയസ് കനാലിന്റെ നിദാന്ത വിമർശകരായ ബ്രിട്ടൻ പക്ഷെ 1875-ൽ സാമ്പത്തിക തകർച്ചയെ തുടർന്ന് ഈജിപ്ത് തങ്ങളുടെ കൈവശമുണ്ടായിരുന്ന സൂയസ് കനാൽ കമ്പനിയുടെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചപ്പോൾ അത് വാങ്ങുകയും ചെയ്തു. അങ്ങനെ സൂയസ് കനാൽ കമ്പനിയിൽ 44 ശതമാനം ഓഹരികൾക്ക് ബ്രിട്ടൻ ഉടമയായി.
സൂയസ് കനാൽ നിർമ്മാണത്തിന് ഒട്ടനവധി തൊഴിലാളികളുടെ ആവശ്യമുണ്ടായിരുന്നു.. അടിമ വേല മുതൽ യന്ത്രങ്ങളുടെ ഉപയോഗം വരെ സൂയസ് കനാൽ നിർമ്മാണത്തിൽ ഉണ്ടായി. 1861-ന്റെ അവസാനത്തിൽ ആയിരക്കണക്കിന് കാർഷിക തൊഴിലാളികൾ മൺവെട്ടിയും തൂമ്പയുമൊക്കെ കൊണ്ടാണ് കനാൽ കുഴിച്ചു തുടങ്ങിയത്.
1863-ൽ അന്നത്തെ ഈജിപ്ഷ്യൻ ഭരണാധികാരിയായ ഇസ്മയിൽ പാഷ നിർബന്ധിത വേല നിരോധിച്ചതോടെ കനാലിന്റെ പണി നിലയ്ക്കുകയും ചെയ്തു. തൊഴിലാളി ദൗർബല്യം നേരിട്ടപ്പോൾ ലെസെപ്സും സൂയസ് കനാൽ കമ്പനിയും ആവികൊണ്ടും കൽക്കരികൊണ്ടും പ്രവർത്തിക്കുന്ന ഷവലുകൾ, ഡ്രെഡ്ജറുകൾ എന്നിവ ഉപയോഗിച്ച് കനാൽ കുഴിക്കുവാൻ ആരംഭിച്ചു.
ഇരുപതാം നൂറ്റാണ്ട് കണ്ട പല പ്രധാന യുദ്ധങ്ങളിലും സൂയസ് കനാലിനും ഒരു പങ്കുണ്ടായിരുന്നു. ഈ ജലപാതയുടെ പ്രാധാന്യം മനസ്സിലാക്കിയ സൈനിക ശക്തികൾ ഈ കനാലിൽ പരമാധികാരം സ്ഥാപിക്കുവാൻ എന്നും ശ്രമിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് ടർക്കിയുടെ നേതൃത്വത്തിൽ ഈ കനാൽ പിടിച്ചെടുക്കുവാൻ ഇതിന്റെ കിഴക്ക് ഭാഗത്തുനിന്നും ഒരു സൈനിക മുന്നേറ്റം നടത്തുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ കനാലിന്റെ പടിഞ്ഞാറുഭാഗത്തു നിന്നാണ് ആക്രമണം നടത്തിയത്. എന്നാൽ, അതിനോടകം ബ്രിട്ടന്റെ പൂർണ്ണ അധീനതയിലായി കഴിഞ്ഞ കനാൽ, ബ്രിട്ടന്റെ കൈയിൽ തന്നെ തുടർന്നു.
പിന്നീട് 1956-ലാണ് സൂയസ് കനാൽ വീണ്ടും ഒരു യുദ്ധകേന്ദ്രമാകുന്നത്. 1922-ൽ ഈജിപ്ത് സ്വതന്ത്രമായിട്ടും സൂയസ് കനാൽ ബ്രിട്ടന്റെ അധീനതയിൽ തുടർന്നു. ഈജിപ്തിൽ ഇതിനെതിരെ കടുത്ത എതിർപ്പ് ഉയരുന്നുണ്ടായിരുന്നു. മെല്ലെമെല്ലെ നീറിപ്പുകഞ്ഞ എതിർപ്പ് ഒരു വൻ പ്രതിഷേധമായി മാറിയതോടെ അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡണ്ട് ഗമാൽ അബ്ദുൽ നാസ്സർ സൂയസ് കനാലിനെ ദേശസാത്ക്കരിച്ചു. 1956 ലായിരുന്നു ഇത് നടന്നത്.
ഇതോടെ ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾ സംഘടിച്ച് ഈജിപ്തിനെതിരെ യുദ്ധത്തിനിറങ്ങി. സൂയസ് കനാൽ വഴി പോകുന്ന കപ്പലുകളിൽ നിന്നും ചുങ്കം പിരിച്ച് നൈൽ നദിക്കു കുറുകെ ഒരു അണക്കെട്ട് പണിയുക എന്നതായിരുന്നു നാസ്സറിന്റെ ഉദ്ദേശം. ചെറിയൊരു കാലം മാത്രം നീണ്ടുനിന്ന യുദ്ധത്തിൽ യൂറോപ്യൻ ശക്തികൾ കനാൽ പിടിച്ചെടുക്കുന്നതിന്റെ അടുത്തുവരെ എത്തിയതാണ്. പക്ഷെ അന്നത്തെ ലോക ശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും ഒരുമിച്ച് ഇതിനെ എതിർത്തതിനെ തുടർന്ന് അവർ പിന്മാറുകയായിരുന്നു. തുടർന്ന് അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആന്റണി ഈഡന് രാജിവച്ച് ഒഴിയേണ്ടതായും വന്നു. അന്നു മുതല്ക്ക് സൂയസ് കനാൽ ഈജിപ്തിന്റെ അധികാര പരിധിയിലായി.
1967-ലെ ഇസ്രയേൽ - ഈജിപ്ത് യുദ്ധത്തിനിടയിൽ ഒരു അപൂർവ്വ സംഭവം നടന്നു . മൈനുകളും, തകർന്ന കപ്പലുകളുമൊക്കെ ഉപയോഗിച്ച് ഈജിപ്ഷ്യൻ സർക്കാർ കനാൽ രണ്ടു ഭാഗത്തുനിന്നും അടച്ചുപൂട്ടി .ആ സമയത്ത് 15 അന്താരാഷ്ട്ര കപ്പലുകൾ സൂയസ് കനാലിലൂടെ ഒഴുകുകയായിരുന്നു. കനാലിന്റെ കേന്ദ്രഭാഗമായ ഗ്രെയ്റ്റ് ബിറ്റർ താടകത്തിലായിരുന്നു അപ്പോൾ അവയിൽ മിക്ക കപ്പലുകളും. പിന്നീട് 1975-ൽ കനാൽ തുറന്നുകൊടുക്കുന്നതുവരെ എട്ടു വർഷമാണ് അവ കനാലിൽ ലക്ഷ്യമില്ലാതെ ഒഴുകിനടന്നത്.
കപ്പലുകളെ പൊതിഞ്ഞ മരുഭൂമിയിലെ മണലിന്റെ നിറവുമായി ബന്ധപ്പെട്ട് മഞ്ഞ കപ്പൽക്കൂട്ടം അഥവാ യെല്ലോ ഫ്ളീറ്റ് എന്ന ഓമനപ്പെരും ഈ പതിനഞ്ച് കപ്പലുകളുടെ കൂട്ടത്തിനു ലഭിച്ചു. ഇതിൽ ചില കപ്പലിലെ ജീവനക്കാർ, ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നെങ്കിലും മിക്ക കപ്പലുകളിലേയും ജീവനക്കാർ അതാത് കപ്പലുകളിൽ തന്നെ തുടരുകയായിരുന്നു. അവർ തങ്ങളുടേതായ സാമൂഹ്യ സാംസ്‌കാരിക കലാ കായിക വിനോദ പരിപാടികൾ സംഘടിപ്പിച്ച്, ഒഴുകിനടക്കുന്ന ഒരു സമൂഹം തന്നെ സൃഷ്ടിച്ചു.
അതുമാത്രമല്ല, അവർ തങ്ങളുടെതായ തപാൽ സ്റ്റാമ്പിറക്കുകയും ഒരു അഭ്യന്തര വ്യാപാര വാണിജ്യ സമ്പ്രദായത്തിന് രൂപം നൽകുകയും ചെയ്തു. പിന്നീട് 1975-ൽ കനാൽ തുറന്ന് ഇവരെ പോകാൻ അനുവദിച്ചപ്പോൾ 15 കപ്പലുകളിൽ പൂർണ്ണമായും ഉപയോഗയോഗ്യമായി രണ്ടു കപ്പലുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്.
അതിനു മുൻപും സൂയസ് കനാലിന് ചോരച്ചുവപ്പുള്ള ഒട്ടേറെ കഥകൾ പറയാനുണ്ട്. ഫ്രഞ്ചുകാരനായ ഫെർഡിനൻഡ് ഡി ലസെപ്സ് 1859ൽ ആരംഭിച്ച സൂയസ് കനാൽ നിർമാണം 1869ലാണ് പൂർത്തിയാക്കി തുറന്നത്. ഒന്ന്, രണ്ട് ലോകമഹായുദ്ധക്കാലത്തും ഇവിടം സംഘർഷങ്ങളുടെ വേദിയായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടിഷ് അധീനതയിലായിരുന്നു ഈജിപ്തും സൂയസ് കനാലും
1869-ൽ സൂയസ് കനാലിന്റെ പണി പൂർത്തിയാകാറായപ്പോൾ ഫ്രഞ്ച് ശില്പിയായ ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി അതിന്റെ കരയിൽ ഒരു ശില്പം സ്ഥാപിക്കുന്നതിനെ കുറിച്ച് ലെസെപ്സുമായും ഈജിപ്ഷ്യൻ അധികൃതരുമായും സംസാരിച്ചു. കനാലിന്റെ മെഡിറ്ററേനിയൻ സമുദ്രത്തിന്റെ പ്രവേശന ഭാഗത്ത്, ഏഷ്യയിലേക്ക് പ്രകാശമെത്തിക്കുന്ന ഈജിപ്ത് എന്ന പേരിലൊരു ശില്പം പണിയുവാൻ അദ്ദേഹത്തിന് അനുമതിയും ലഭിച്ചു. ഈജിപ്ഷ്യൻ കർഷകസ്ത്രീയുടെ വേഷഭൂഷാദികൾ അണിഞ്ഞ ഒരു സ്ത്രീയുടെ 90 അടി ഉയരത്തിലുള്ള പ്രതിമയായിരുന്നു ബാർത്തോൾഡി ഉദ്ദേശിച്ചിരുന്നത്.
ആ സ്ത്രീരൂപത്തിന്റെ കൈയിൽ ഒരു ദീപശിഖയും ഉണ്ടായിരുന്നു. ഇത് കനാലിലെത്തുന്ന കപ്പലിലെ നാവികർക്ക് ദിശകാണിക്കാൻ ഉപകരിക്കുന്ന ലൈറ്റ് ഹൗസ് ആക്കി മാറ്റാനും ബർത്തോൾഡി ഉദ്ദേശിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടോ ഈ പദ്ധതി യാഥാർത്ഥ്യമായില്ല.
എന്നാൽ തന്റെ സ്വപ്നവുമായി മുന്നോട്ടുപോയ ബാർത്തോൾഡി 1886-ൽ ഇത് ന്യുയോർക്ക് ഹാർബറിൽ ഇത് യാഥാർത്ഥ്യമാക്കി. വിമോചനം ലോകത്തിന് ബോധോദയം ഉണ്ടാക്കുന്നു എന്ന് നാമകരണം ചെയ്ത ഈ പ്രതിമ പിന്നീട് സ്റ്റാച്യു ഓഫ് ലിബർട്ടി എന്ന പേരിൽ പ്രശസ്തമായി.
എല്ലാ വിമർശകരുടെയും ദോഷൈക ദൃക്കുകളുടെയും വായടപ്പിച്ചുകൊണ്ടാണ് ഫെർഡിനാന്റ് ഡി ലെസെപ്സ് സൂയസ് കനാലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കാലം കടന്നുപോയതോടെ കനാൽ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവന്നു. വീതി കുറഞ്ഞ കനാലിൽ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സാധ്യമാകാത്ത സാഹചര്യം ഉണ്ടായി. കനാലിന്റെ അരികുകളിൽ മണ്ണുറഞ്ഞുകൂടി ആഴം കുറഞ്ഞതും ഒരു പ്രശ്നമായി. തുടർന്നാണ് 2014-ൽ കനാലിനു സമാന്തരമായി 22 മൈൽ നീളത്തിൽ പുതിയൊരു കൈവഴി നിർമ്മിക്കുന്ന കാര്യം സൂയസ് കനാൽ അഥോറിറ്റി പ്രഖ്യാപിക്കുന്നത്. 2015 അവസാനമായപ്പോഴേക്കും 22 മൈൽ നീളത്തിൽ പ്രധാന പാതയ്ക്ക് സമാന്തരമായി മറ്റൊരു ജലപാത കൂടി തുറന്നു.
എത്രയൊക്കെ നവീകരിച്ചിട്ടും, പുതിയ സൗകര്യങ്ങൾ ഉണ്ടാക്കിയിട്ടും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നു പറഞ്ഞതുപോലെ ആക്രമണങ്ങൾ ചെങ്കടലിനും സൂയസ് കനാലിനും നിത്യ സംഭവങ്ങളായി മാറി ..1930 കിലോമീറ്റർ ദൂരത്തിലാണ് ചെങ്കടലിന്റെ കിടപ്പ്. ഒരു ഭാഗത്ത് അറേബ്യൻ രാജ്യങ്ങൾ. മറുവശത്ത് വടക്കൻ ആഫ്രിക്കയും ഇതിനിടയിലെ ഇടുക്കിലുള്ള കടലാണ് ചെങ്കടൽ. 193 കിലോമീറ്റർ നീളവും ഇപ്പോൾ 200 മീറ്ററിനടുത്ത് വീതിയുമുള്ള ഈ കനാൽ ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു
1956 ൽ ഈജിപ്ത് ഭരണാധികാരി ഗമാൽ അബ്ദുൽ നാസർ സൂയസ് കനാലിനെ ദേശസാൽക്കരിച്ചു. എന്നാൽ ബ്രിട്ടനും ഫ്രാൻസിനും ഇസ്രയേലിനും ഇത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നാല്‍ സോവിയറ്റ് യൂണിയൻ ഈജിപ്തിനു പിന്തുണയുമായി എത്തിയതോടെ യുഎസ് അപകടം മണത്തു. ശീതയുദ്ധത്തിന്റെ തുടക്ക കാലമായിരുന്നു അത്. ഒടുവിൽ ബ്രിട്ടനെയും ഫ്രാൻസിനെയും ഇസ്രയേലിനെയും പിന്തിരിപ്പിച്ചു കൊണ്ടാണ് യുഎസ് ആ പ്രതിസന്ധി ഒഴിവാക്കിയത്.
ഈ സമയത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോൻ പ്രശ്നപരിഹാരത്തിനായി നടത്തിയ ഇടപെടലുകളും പ്രശസ്തമാണ്. എന്നാൽ സമാധാനം അധികം നീണ്ടില്ല. 1967ല്‍ ഇസ്രയേലും അറബ് രാഷ്ട്രങ്ങളുമായുള്ള യുദ്ധം നടന്നപ്പോഴും അതു ബാധിച്ച പ്രധാന കേന്ദ്രങ്ങളിലൊന്ന് സൂയസ് ആയിരുന്നു. യുദ്ധം ആറു ദിവസംകൊണ്ട് അവസാനിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് തുടർന്ന സംഘർഷം അവസാനിക്കാൻ നീണ്ട 8 വർഷം കാത്തിരിക്കേണ്ടി വന്നു.
ഇപ്പോൾ ഇസ്രയേലിനെ മെരുക്കുക എന്നതു തന്നെയാണ് ചെങ്കടൽ ആക്രമണം വഴി ഹൂതികൾ ലക്ഷ്യമിടുന്നത്. ഇസ്രയേലിൽ എത്തുന്ന 99% ചരക്കുകളും കടൽ വഴിയാണ്. അതിൽ തന്നെ 40% ചരക്കുകളും എത്തുന്നത് സൂയസ് കനാൽ വഴിയും.
ഇസ്രയേലുമായി ബന്ധമുള്ള ഏതൊരു കപ്പലും ആക്രമിക്കുമെന്നാണ് ഹൂതി നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം ഇത്തരത്തിൽ പത്തിലേറെ ആക്രമണങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഒരു കപ്പൽ ഹൂതികൾ പിടിച്ചെടുത്തിട്ടുമുണ്ട്. ആദ്യം ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളായിരുന്നു ആക്രമണം നേരിട്ടിരുന്നതെങ്കിൽ പിന്നീട്, ഇസ്രയേലിലേക്ക് ചരക്കുമായി പോകുന്നതോ ഇസ്രയേലില്‍നിന്നു വരുന്നതോ ആയ കപ്പലുകളും ഹൂതികൾ ലക്ഷ്യംവച്ചു തുടങ്ങി
സൗദിയിൽനിന്ന് ക്രൂഡ് ഓയിലുമായി മംഗളുരു തുറമുഖത്തേക്ക് വരികയായിരുന്നു ലൈബീരിയൻ കപ്പൽ എംവികെം പ്ലൂട്ടോ. ഇതിനു നേരെ ഗുജറാത്തിലെ വെരാവൽ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വച്ചായിരുന്നു ഡ്രോൺ ആക്രമണം ഉണ്ടായത്. കപ്പലിലെ 22 ജീവനക്കാരിൽ 21 പേരും ഇന്ത്യക്കാരായിരുന്നു. അപായ സന്ദേശം ലഭിച്ചയുടൻ നാവികസേനയുടെ നിരീക്ഷണ വിമാനവും യുദ്ധക്കപ്പലും തീരസംരക്ഷണ സേനയുടെ പട്രോളിങ് കപ്പലായ ഐസിജിഎസ് വിക്രവും സംഭവസ്ഥലത്ത് എത്തിയിരുന്നു.
ഹൂതി ആക്രമണം വർധിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് വിവിധ രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുകയാണ് യുഎസ് ഇപ്പോൾ. ‘ഓപറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ’ എന്നു പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മ ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അതിനൊപ്പം ഹൂതികളുടെ ഡ്രോൺ ആക്രമണത്തെയും നേരിടുമെന്നും യുഎസും യുകെയും വ്യക്തമാക്കിയിരുന്നു.
ഹൂതി ആക്രമണത്തെ പ്രതിരോധിക്കുകയല്ലാതെ ഹൂതി ആക്രമണത്തിന് യുഎസ് തയാറായേക്കില്ല എന്ന വാദത്തിനാണ് ശക്തി കൂടുതൽ. ഇവിടെ യുദ്ധമുണ്ടാകുന്ന സാഹചര്യം അറബ് രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. മേഖലയിലാകെ യുദ്ധം വ്യാപിക്കും. യുഎസ് ഹൂതികളെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാൽ ഇറാനും യുദ്ധമുഖത്തേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്.
നിലവിൽ റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്നും അതിനൊപ്പം ഗാസയിൽ ഇസ്രയേലിനും യുഎസ് പിന്തുണ നൽകുന്നുണ്ട്. ഇനി മറ്റൊരു യുദ്ധമുഖം കൂടി ഇവിടെ തുറക്കാൻ പാശ്ചാത്യ ശക്തികൾ ശ്രമിച്ചേക്കില്ല എന്നാണു നിരീക്ഷകർ പറയുന്നത്.
ചെങ്കടലിനെ ഏദൻ കടലിടുക്കിലൂടെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നത് ബാബ്–എൽ–മാൻഡെബ് കടലിടുക്കാണ്. 26 കിലോമീറ്റർ മാത്രം വീതിയുള്ള ഇവിടം കേന്ദ്രീകരിച്ചാണ് ഹൂതികൾ ആക്രമണം നടത്തുന്നത്.
യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽനിന്നുള്ള ധാന്യങ്ങള്‍ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ ഏഷ്യയിലെത്തുന്ന പ്രധാന പാത ഇതാണ്. അറബ് രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതിയുടെ പാതയും ഇതു തന്നെ. ഗുജറാത്ത് തീരത്ത് കപ്പൽ ആക്രമിക്കപ്പെട്ടതോടെ ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള 2 ചരക്കു കപ്പലുകൾ ചെങ്കടലിനു പകരം ആഫ്രിക്കൻ മുനമ്പു ചുറ്റിയാണ് യാത്ര തിരിച്ചിട്ടുള്ളത്. ആഫ്രിക്കൻ മുനമ്പു ചുറ്റിയുള്ള യാത്ര സാധ്യമാണെങ്കിലും ഇതുണ്ടാക്കുന്ന ഭീമമായ ചിലവ് ആഗോള സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കും.
ഉദാഹരണത്തിന്, സിംഗപ്പൂരിൽനിന്നോ ഇന്ത്യയിൽ നിന്നോ യൂറോപ്പിലേക്ക് സൂയസ് കനാൽ വഴി 8400 നോട്ടിക്കൽ മൈലാണ് ഉള്ളതെങ്കിൽ ആഫ്രിക്കൻ മുനമ്പ് ചുറ്റി പോകണമെങ്കിൽ 11,700 നോട്ടിക്കൽ മൈൽ ദൂരമാകും. അതായത് ഏകദേശം 3000 നോട്ടിക്കൽ മൈലിൽ അധികം. ഇതിനാകട്ടെ, 7–10 ദിവസം വരെ കൂടുതലായി വേണ്ടി വരികയും ചെയ്യും. മാത്രമല്ല, ആഫ്രിക്കൻ മുനമ്പ് ചുറ്റി സഞ്ചരിക്കുന്നതോടെ ഓരോ യാത്രയ്ക്കും 20 ലക്ഷം ഡോളർ വരെ അധിക ചെലവു വരും എന്നാണ് കണക്ക്. ഇതെല്ലാം ഉണ്ടാക്കുന്ന പ്രതിസന്ധികൾ നിരവധിയാണ്.
ചെലവ് ഉയരുന്നത് വീണ്ടും കണക്കാക്കി കരാർ ഉണ്ടാക്കൽ, ഇൻഷുറൻസ് കവറേജ്, അപകട സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ആ മേഖലയിലൂടെ കടന്നു പോകൽ തുടങ്ങി അനേകം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുണ്ട്. യാത്രാ സമയവും മറ്റും കൂടുന്നതോടെ ചരക്കുകളുടെ വിലയും വർധിക്കും. ഇത് വിപണിയിലും പ്രതിഫലിക്കും എന്നർഥം.
https://www.facebook.com/Malayalivartha























