ഗാസയിൽ ഹമാസിനെതിരായ പോരാട്ടം... ഇനിയും മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് ഇസ്രായേൽ...ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്..ലക്ഷ്യം നേടാൻ പൊരുതി മുന്നേറണ്ടതുണ്ടെന്നും സൈനിക മേധാവി...

ഗാസയിൽ ഹമാസിനെതിരായ പോരാട്ടം ഇനിയും മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, ലക്ഷ്യം നേടാൻ പൊരുതി മുന്നേറണ്ടതുണ്ടെന്നും ഹലേവി പറയുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹലേവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.” ഈ പോരാട്ടം മാസങ്ങളോളം നീണ്ടുനിന്നേക്കാം. ഇതുവരെയുള്ള നേട്ടങ്ങൾ ഏറെ നാളത്തേക്ക് നിൽക്കണമെങ്കിൽ വ്യത്യസ്തമായ രീതികൾ അവലംബിക്കേണ്ടതായി വരും. ഹമാസ് ഒരു ഭീകര സംഘടനയാണ്. അവരെ തകർക്കണമെങ്കിൽ അവിടെ കുറുക്കുവഴികൾ ഒന്നുമില്ല. അമാനുഷികമായ രീതികളിലൂടെ നമുക്ക് പരിഹാരം കണ്ടെത്താനും കഴിയില്ല. ഇനിയും ഒരാഴ്ചയോ മാസമോ എടുത്തായാലും ലക്ഷ്യം നേടുക എന്നത് മാത്രമാണ് പ്രധാനം.
നീണ്ട പോരാട്ടം ആയിരിക്കുമെന്ന് ആദ്യമേ തന്നെ പറഞ്ഞതിന് പിന്നിലെ കാരണവും അതാണ്. ദൂരെയുള്ള ലക്ഷ്യം സ്ഥാപിച്ചതിന് കാരണം ഒന്ന് മാത്രമാണ്, ആ ലക്ഷ്യത്തിലെത്താൻ ഞങ്ങൾക്ക് സാധിക്കുമെന്ന ഉറപ്പ്. ഇസ്രായേലിന് ചുറ്റും ഒരു ശത്രുവും ഇല്ലെന്ന് പറയാൻ സാധിക്കുമോ. പക്ഷേ ഒരു സുരക്ഷാ സാഹചര്യം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നതെന്നും” ഹലേവി പറയുന്നു.ഇന്ത്യയിൽ യാത്രചെയ്യുന്ന ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്കടുത്ത് പൊട്ടിത്തെറി ഉണ്ടായെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ ഇസ്രായേലി നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു.
മാളുകളിലും ആൾക്കൂട്ടങ്ങളിലും ഇടപെഴുകുന്നത് ഒഴിവാക്കണമെന്നും നിർദേശം.ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായി ഡൽഹി പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ടയർ പൊട്ടുന്നത് പോലുള്ള ശബ്ദമാണ് കേട്ടെതന്നാണ് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എല്ലാ എംബസി ജീവനക്കാരും സുരക്ഷിതരാണെന്ന് ഇസ്രായേൽ എംബസി അറിയിച്ചു.ഗാസയിലെ ആക്രമണത്തിന്റെ തീവ്ര കുറയ്ക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. വടക്കൻ ഗാസയിലെ ആക്രമണങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ വ്യോമസേന 100 കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.ഇതേ വാക്കുകൾ ഇസ്രായേലി ചീഫ് ഓഫ് സ്റ്റാഫ് ഹെര്ഡസി ഹലേവിയും ആവർത്തിച്ചു. സിവിലിയന്മാർക്ക് സുരക്ഷിതമായ ഇടങ്ങളെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അവിടങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി ബോധ്യപ്പെട്ടാൽ ആക്രമിക്കാൻ മടിക്കില്ല.ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 242 ഗാസ നിവാസികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 382 പേർക്ക് പരിക്കേറ്റു. ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ടവരിൽ ഒരു മാധ്യമപ്രവർത്തകനും പെടുന്നു.അതെസമയം ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ തുടരുകയാണ്. കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ ഹൂതികൾ ലക്ഷ്യം വെക്കുന്നത് ആഗോളതലത്തിൽ തന്നെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിലവിൽ ചെങ്കടലിലെ ഹൂതി ആക്രമണങ്ങളെ നേരിടാൻ യുഎസ്സിന്റെ സഹായം ലഭിക്കുന്നുണ്ട് ഇസ്രായേലിന്. ഡ്രോണുകളെയും മിസ്സൈലുകളെയും വെടിവെച്ചിടുകയാണ് യുഎസ് സൈന്യം ചെയ്യുന്നത്. 12 ഡ്രോണുകളും, മൂന്ന് കപ്പൽവേധ മിസ്സൈലുകളും യുഎസ് സൈന്യം തകർത്തു. ഇസ്രായേലിലേക്ക് പോകുകയും വരികയും ചെയ്യുന്ന കപ്പലുകളെയാണ് ഹൂതികൾ ആക്രമിക്കുന്നത്. ഈ കപ്പലുകൾക്ക് നിലവിൽ യുഎസ് സൈന്യത്തിന്റെ കാവൽ ലഭിക്കുന്നുണ്ടെങ്കിലും ആക്രമണം തുടരുകയാണ്.
https://www.facebook.com/Malayalivartha























