ഖത്തര്‍ സമര്‍പ്പിച്ച ബന്ദികൈമാറ്റ നിര്‍ദേശം ചര്‍ച്ച ചെയ്യുന്നതായി അറിയിച്ച് ഇസ്രായേല്‍:- യുദ്ധം പൂര്‍ണമായി നിര്‍ത്താതെ ബന്ദികൈമാറ്റ ചര്‍ച്ചയില്ലെന്ന നിലപാട് തുടർന്ന് ഹമാസ്...

ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള സുപ്രധാന സംഭവ വികാസത്തില്‍, ഖത്തര്‍ സമര്‍പ്പിച്ച ബന്ദികൈമാറ്റ നിര്‍ദേശം ചര്‍ച്ച ചെയ്യുന്നതായി അറിയിച്ച് ഇസ്രായേല്‍. എന്നാല്‍ യുദ്ധം പൂര്‍ണമായി നിര്‍ത്താതെ ബന്ദികൈമാറ്റ ചര്‍ച്ചയില്ലെന്ന നിലപാട് ഹമാസും ആവര്‍ത്തിച്ചു. യുദ്ധത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് ഇരുന്നൂറോളം പേരാണ്. ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജറുസലേമില്‍ പ്രതിഷേധം ആളിക്കത്തി. ഇസ്രായേലിനെ വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി.
ബന്ദിമോചനവുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ച നടക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവാണ് ബന്ദികളുടെ, കുടുംബത്തെ അറിയിച്ചത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് നെതന്യാഹു. ഖത്തര്‍ സമര്‍പ്പിച്ച നിര്‍ദേശം രാത്രി ചേര്‍ന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ആക്രമണം പൂര്‍ണമായി നിര്‍ത്താതെ ബന്ദികൈമാറ്റം ഉണ്ടാകില്ലെന്ന് അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.
മധ്യസ്ഥ രാജ്യമെന്ന നിലക്ക് ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഖത്തര്‍ നിര്‍ണായക റോളാണ് നിര്‍വഹിക്കുന്നതെന്ന് യു.എസ് പ്രത്യേക ദൂതന്‍ റോജര്‍ കാര്‍സ്റ്റന്‍സ് പ്രതികരിച്ചു. ബന്ദികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രതിഷേധം വ്യാപകമായതോടെ നെതന്യാഹു കൂടുതല്‍ സമ്മര്‍ദത്തിലായി. മൂന്ന് ബന്ദികളെ വെടിവെച്ചു കൊല്ലാനിടയായത് ഗുരുതര വീഴ്ചയാണെന്ന് സമ്മതിക്കുന്ന ഇസ്രായേലിന്റെ സൈനിക റിപ്പോര്‍ട്ടും പുറത്തുവന്നു. കടുത്ത മാനസിക സമ്മര്‍ദമാണ് വെടിവെപ്പിനു പിന്നിലെന്ന സൈനികവാദം പക്ഷെ, ജനങ്ങള്‍ തള്ളുകയാണ്.
ഇസ്രായേലിന്റെ മൂന്ന് ഹെലികോപ്ടറുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി അല്‍ഖസ്സാം ബ്രിഗേഡ് അറിയിച്ചു. മൂന്ന് സൈനികര്‍ ഇന്നലെ കൊല്ലപ്പെട്ടതായും 49 പേര്‍ക്ക് പരിക്കേറ്റതായും സൈന്യം സ്ഥിരീകരിച്ചു . ഹമാസില്‍ നിന്ന് ഇസ്രായേലിന്റെ സുരക്ഷക്ക് ഭീഷണി ഉയരാത്ത സാഹചര്യം ഉണ്ടാകണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രായേലിനെ അറിയിച്ചതായി പെന്റഗണ്‍ വ്യക്തമാക്കി. തെല്‍ അവീവില്‍ രാത്രി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി നടന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം വൈകരുതെന്ന് റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
സിറിയയിലെ ഡമസ്‌കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സേന ഉപദേഷ്ടാവ് സഈദ് റാസി മൂസവിക്ക് വിട നല്‍കി ഇറാന്‍. കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് മേധാവി ജന. ഹുസൈന്‍ സലാമി പ്രഖ്യാപിച്ചു.
അതിനിടെ, വടക്കന്‍, മധ്യ, തെക്കന്‍ ഗാസകളില്‍ ആക്രമണം രൂക്ഷമായി.
മഗാസി ഉള്‍പ്പെടെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചു. വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ അതിക്രമം തുടരുകയാണ്. ഗാസയില്‍ ല്‍ മരണം 21.320 ആയി. പരിക്കേറ്റവരുടെ എണ്ണം 55.603ല്‍ എത്തി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ വടക്കന്‍ ഗാസയില്‍ ആയിരങ്ങള്‍ നരകിക്കുകയാണ്.
https://www.facebook.com/Malayalivartha























