ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കിയ യെമനിലെ ഹൂതി തീവ്രവാദികളുടെ ലക്ഷ്യം മറ്റൊന്ന്...

എണ്ണ കയറ്റുമതി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര റൂട്ടുകളിലൊന്നായ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി തീവ്രവാദികൾ ആക്രമണം ശക്തമാക്കിരിക്കുകയാണ്. ഒക്ടോബർ 7-ലെ അതിർത്തി കടന്നുള്ള ആക്രമണത്തിന് പ്രതികാരമായി ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് മുതൽ, ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ വടക്കൻ യെമനിലെ തങ്ങളുടെ താവളം ഉപയോഗിച്ച് ചെങ്കടലിലൂടെ കടന്നുപോകുന്ന നിരവധി കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
ഇസ്രയേല്‍- ഹമാസ് പോരാട്ടം മൂന്നുമാസം പിന്നിടുമ്പോഴാണ് ഗാസയ്ക്കും പലസ്തീനും വെസ്റ്റ് ബാങ്കിനുമെല്ലാം പുറമെ ചെങ്കടല്‍ കൂടി ലോകശ്രദ്ധ നേടുന്നത്. യുദ്ധത്തില്‍ പെട്ടിരിക്കുന്ന പലസ്തീന്‍, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്കുള്ളതും അവിടെനിന്ന് തിരിച്ചുപോവുന്നതുമായ എല്ലാ കപ്പലുകള്‍ക്കുമെതിരേയും ആക്രമണമുണ്ടാവുമെന്നാണ് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, യുദ്ധം തീരുന്നത് വരെ ഇത്തരത്തിലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിരിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട വ്യാപാര കപ്പല്‍പാതയായ ചെങ്കടലില്‍ ഉണ്ടായിരിക്കുന്ന കപ്പലുകളുടെ വഴിമുടക്കല്‍ ലോകത്തെയൊന്നാകെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാനാണ് ഹൂതികള്‍ക്ക് പിന്തുണ കൊടുക്കുന്നതെന്നും കപ്പല്‍ പിടിച്ചടക്കലും ആക്രമണവും ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചുവെങ്കിലും കപ്പലുകള്‍ക്കെതിരേ ഹൂതികളുടെ ആക്രണം തുടരുക തന്നയാണ്.
ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര റൂട്ടിനടുത്താണ് യെമനും യെമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഹൂതികളും ഉള്ളത്. ഇവരുടെ തന്നെ നിയന്ത്രണത്തിലിരിക്കുന്ന ബാബല്‍ അല്‍ മാന്‍ഡബ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുത്തതോടെയാണ് ഈ വഴി അപകടവഴിയായി മാറിയിരിക്കുന്നത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള എളുപ്പവഴിയും കൂടിയാണ് സൂയസ് കനാല്‍. അതുകൊണ്ടു തന്നെ എണ്ണ, ഗ്യാസ്, എന്നിവയുടെ ചരക്കുനീക്കത്തില്‍ സൂയസ് കനാലിന് നിര്‍ണായക പങ്കുമുണ്ട്. 2023 പകുതിവരെ മാത്രം ഒമ്പത് മില്ല്യണ്‍ എണ്ണ ബാരലുകളടങ്ങിയ കപ്പലുകളാണ് ഇതുവഴി കടന്നു പോയത്.
ഓരോ വര്‍ഷവും 17000 കപ്പലുകളെങ്കിലും ഇതിലൂടെ കടന്നുപോവുന്നുണ്ട്. ഹൂതികളുടെ ആക്രമണം മൂലം കപ്പലുകള്‍ ചെങ്കടല്‍പ്പാത ഉപേക്ഷിച്ചാല്‍ അത് ലോകത്താകമാനമുള്ള വിതരണ ശൃംഖലയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ എത്തുന്നത് വൈകുന്നതു വിലക്കയറ്റമടക്കമുള്ള കാര്യങ്ങളിലേക്കും എത്തിക്കാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നത്. ഇന്ധനവില വര്‍ധിച്ചാല്‍ അത് മൊത്തം സാധനങ്ങളുടെ വിലവര്‍ധനവിലേക്കും വഴിവെക്കും.
ഈ യുദ്ധത്തിലൂടെ ഹൂതികൾ ലക്ഷ്യമിടുന്നത് മറ്റൊന്നാണ്. അറബ് മേഖലയിലുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അമേരിക്കയും ഇസ്രയേലുമാണെന്നും ഇവര്‍ക്കെതിരേ പ്രവര്‍ത്തിക്കുക എന്നതുമായിരുന്നു ഹൂതികളുടെ പ്രധാന ലക്ഷ്യം. ഇതിനിടെ യെമനിന്റെ അധികാരം പിടിച്ചെടുക്കാനായി ആഭ്യന്തര സംഘര്‍ഷത്തിലേക്കും പോയി. സംഘര്‍ഷത്തില്‍ അലി അബ്ദുള്ള സാലേയുടെ പട്ടാളം ഹൂതി നേതാവ് ഹുസൈന്‍ ബദ്രറുദ്ദീന്‍ അല്‍ ഹൂതിയെ വധിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളാവുകയും ചെയ്തു.
ശേഷം ഹുസൈന്‍ ബദ്രറുദ്ദീന്‍ അല്‍ ഹൂതിയുടെ സഹോദരന്‍ അബ്ദുള്‍ മാലിക് അല്‍ ഹൂതി നേതൃത്വം ഏറ്റെടുക്കുകയും അതി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. യെമനില്‍ ഹൂതികളുടെ സായുധ കലാപം രൂക്ഷമാവുന്നതിനിടെ യെമനെ സഹായിക്കാന്‍ സൗദി അറേബ്യ രംഗത്തെത്തിയതോടെയാണ് യെമനിലെ ആഭ്യന്തര കലാപം യുദ്ധത്തിലേക്ക് മാറിയത്. ഇതിനിടെ യെമനെ സഹായിക്കാന്‍ ഇറാനുമെത്തിയതോടെ കാര്യങ്ങള്‍ സൗദി-ഇറാന്‍ യുദ്ധമായി പരിണമിച്ചു.
2003-ല്‍ സൗദി അറേബ്യയുടെ പിന്തുണയോടെ ഹൂതികളെ ഇല്ലാതാക്കാന്‍ അലി അബ്ദുള്ള സാലേ ശ്രമിച്ചെങ്കിലും അതിശക്തമായ പ്രതിരോധത്തില്‍ സലേയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല. ലെബനീസ് ഷിയ സംഘടനയായ ഹിസ്ബുള്ളയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദൈവമാണ് ഏറ്റവും ശക്തന്‍, അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം, ജൂതന് മേലുള്ള ശാപം, ഇസ്ലാമിന്റെ വിജയം-എന്നത് തങ്ങളുടെ മുദ്രാവാക്യമായി ഹൂതികള്‍ ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു.
അന്നുമുതല്‍ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടാണ് ഹൂതികള്‍. അമേരിക്കയ്ക്കും ഇസ്രയേലിനും സൗദി അറേബ്യയ്ക്കുമെതിരേയുള്ള എല്ലാ നീക്കങ്ങള്‍ക്കും പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയെന്നതാണ് ഹൂതികളുടെ പ്രഖ്യാപിത ലക്ഷ്യം. ഇതില്‍ ഒടുവിലത്തേതാണ് ഇസ്രയേലിനേതിരേയുള്ള ചെങ്കടലിലെ നീക്കം.
https://www.facebook.com/Malayalivartha























