2024 യുദ്ധവര്‍ഷം, ഇനി യുദ്ധത്തിന് ഒരു ദിവസം പോലും അവധിയില്ല, ഹമാസുകളെ ഉന്‍മൂലനം ചെയ്യുന്നതുവരെ പോരാട്ടം തുടരും, വരുംമാസങ്ങളില്‍ അതിശക്തമായ പോരാട്ടത്തിന് തയാറെടുക്കുകയാണെന്ന് നെതന്യാഹു...!!!

2024-ാം ആണ്ട് യുദ്ധവര്‍ഷമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നു. അവസാനത്തെ ഹമാസ് തീവ്രവാദിയെ ഉന്‍മൂലനം ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും വരുംമാസങ്ങളില്‍ അതിശക്തമായ പോരാട്ടത്തിന് തയാറെടുക്കുകയുമാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു. ഇസ്രായേല്‍-പാലസ്തീന്‍ പോരാട്ടം മൂന്നാം മാസത്തിലെത്തിയതോടെ ഗാസയിലും പരിസരങ്ങളിലുമായി മരണസംഖ്യ 21,000 കടന്നിരിക്കുന്നു. പരിക്കേറ്റവരുടെ അന്‍പതിനായിരത്തിനു മുകളിലാണ്. അഭയാര്‍ഥികള്‍ എട്ടുലക്ഷം പേരാണ്.
വെടിനിറുത്തല്‍ വെറും വഞ്ചനയായിരുന്നുവെന്നും വെടിനിറുത്തലിന്റെ മറവില്‍ ഹമാസുകള്‍ കൂടുതല്‍ ആയുധങ്ങള്‍ സംഭരിച്ചുകൂട്ടുകയായിരുന്നുവെന്നുമാണ് ഇസ്രായേല്‍ പറയുന്നത്. ഏഴു ദിവസത്തെ യുദ്ധ ഇടവേളയുടെ മറവില്‍ ഹമാസ് ഭീകരന്‍മാര്‍ ഒളിത്താവളങ്ങളില്‍ നിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് കടന്നതും ഇസ്രായേലിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഇനി യുദ്ധത്തിന് ഒരു ദിവസം പോലും അവധിയില്ലെന്നും ഹമാസുകളെ തരിപ്പണമാക്കുമെന്നുമാണ് നെതന്യാഹു ആവര്‍ത്തിക്കുന്നത്.
കൂടുതല്‍ ശക്തമായ യുദ്ധത്തിന് തയാറാകാനും രാജ്യം ഒപ്പം നില്‍ക്കുമെന്നും സൈനികരോട് നെതന്യാഹു വ്യക്തമാക്കി. ഇതിന്റെ ഭാഗമായി
തിങ്കളാഴ്ച നെതന്യാഹു വടക്കന്‍ ഗാസയില്‍ സൈനികരെ സന്ദര്‍ശിച്ചു ഒരു മണിക്കൂറോളം ആശയവിനിമയം നടത്തി. യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി തെക്കന്‍ മധ്യ ഗാസയില്‍ ഇസ്രായേല്‍ ഇന്നലെ മുതല്‍ ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
തെക്കന്‍ ഗാസയില്‍ ഹമാസിന്റെ തുരങ്കശൃംഖലകള്‍ ഉള്‍പ്പെട്ട നൂറോളം ഇടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. മധ്യ ഗാസയില്‍ ഇസ്രയേല്‍ സേന ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കും വടക്കും പൂര്‍ണനിയന്ത്രണത്തിലാക്കിയ ശേഷമാണ് ഇസ്രയേല്‍ സൈന്യം മധ്യ ഗാസയിലേക്കു തിരിയുന്നത്. 1948 ലെ യുദ്ധകാലത്ത് പലസ്തീന്‍കാര്‍ അഭയം തേടിയ നുസേറത്ത്, മഗസി, ബുറേജ് പട്ടണങ്ങള്‍ മധ്യ ഗാസയിലാണ്. ഇന്നലെ മാത്രം ഇവിടെ മുന്നൂറു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുദ്ധം മാസങ്ങള്‍ നീണ്ടാല്‍ തന്നെയും ആത്യന്തിക വിജയം ഇസ്രായേലിനായിരിക്കുമെന്ന് നെതന്യാഹു അവകാശപ്പെടുമ്പോഴും യുദ്ധത്തിന്റെ പല ഘട്ടങ്ങളിലും ഇസ്രായേല്‍ യുദ്ധഭൂമിയില്‍ പതറുകയാണ്.
ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യുഎസിനോടുള്ള രോഷം തീര്‍ക്കാന്‍ അവരുടെ മേഖലാതാവളങ്ങളില്‍ ഇറാന്‍ ബന്ധമുളള സായുധസംഘങ്ങള്‍ ആക്രമണം നടത്തുന്നതും സംഘര്‍ഷ സ്ഥിതി വഷളാക്കിയിരിക്കുകയാണ്. ഇറാഖിലെ ഇര്‍ബിലില്‍ യുഎസ് സൈനികതാവളത്തിനു നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഡ്രോണാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്രായേല്‍ വെടിനിര്‍ത്തലിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സ്വന്തം പാര്‍ട്ടിയായ ലിക്കുഡിന്റെ പാര്‍ലമെന്റംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഹമാസിന്റെ അവസാനം കാണാതെ യുദ്ധം നിര്‍ത്തില്ലെന്ന് വോള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിലെഴുതിയ ലേഖനത്തിലും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.തിളക്കമില്ലാത്ത ക്രിസ്മസും പുതുവത്സരമാണ് പശ്ചിമേഷ്യയില്‍ ഇക്കൊല്ലം വന്നിരിക്കുന്നുത്. ഏറ്റവുമധികം തീര്‍ഥാടകരും സഞ്ചാരികളും എത്തുന്ന ക്രിസ്മസ് വേളയില്‍ വിശുദ്ധ നാട്ടിലേക്ക് വിദേശികള്‍ കടന്നുവരുന്നില്ല. ശരാശരി 10 ലക്ഷം തീര്‍ഥാടകരാണ് ക്രിസ്മസ് കാലത്ത് ഇസ്രായേലില്‍ സന്ദര്‍ശനം നടത്തിയിരുന്നത്.
വെസ്റ്റ് ബാങ്കിലെ പ്രധാന പട്ടണമായ ബത്ലഹം സഞ്ചാരികളൊഴിഞ്ഞ് ശോകമൂകമായിരിക്കുന്നു. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബത്ലഹമില്‍ ക്രിസ്മസ് ആഘോഷം ഒഴിവാക്കാന്‍ പ്രാദേശിക അധികൃതര്‍ തീരുമാനമെടുത്തത്. തിരുപ്പിറവി ദേവാലയത്തിനു സമീപത്തെ ചത്വരം ഏറെക്കാലം കൂടി ക്രിസ്മസ് മരവും അലങ്കാര വിളക്കുകളുമില്ലാതെ ഇരുണ്ടുകിടന്നു. ഇസ്രായേലിലെ പ്രധാന നഗരങ്ങളായ ബേതലഹേം, ജറുസലേം, ജറീക്കോ എന്നിവിടങ്ങളിലൊന്നും തീര്‍ഥാടകരുടെ സാന്നിധ്യമില്ലാതായിരിക്കുന്നു.
ക്രിസ്തുവിന്റെ ജനനം, മാമോദീസ, പ്രഭാഷണം, മരണം എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കൊന്നും വിദേശയാത്രക്കാര്‍ കടന്നുവരുന്നില്ല. വിവിധഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളെക്കൊണ്ടു നിറയുമായിരുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും ആളും ബഹളവുമില്ലാതെ അടഞ്ഞുകിടക്കുകയാണ്. മാത്രവുമല്ല ഇസ്രായേലിന്റെ കാര്‍ഷക ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി ഇടിയുകയും ചെയ്തു.
അതിനിടെ ഇസ്രയേലിന്റെ ശത്രുപക്ഷത്തുളള യെമനിലെ ഹൂതികള്‍ ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കു നേരെ ആക്രമണം തുടരുകയാണ്. യെമനിലെ തുറമുഖത്തിനു സമീപം ഇന്നലെ ഒരു കപ്പല്‍ അവര്‍ ആക്രമിച്ചു സ്‌ഫോടനം നടത്തി.
പുതുവര്‍ഷത്തില്‍ പശ്ചിമേഷ്യയില്‍ കൂട്ടക്കൊലകള്‍ നടക്കുമെന്ന് തീര്‍ച്ചയാണ്.
https://www.facebook.com/Malayalivartha























