ഗാസയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം; നിഷ്പക്ഷ അന്വേഷണം ആവശ്യമാണെന്ന് അമേരിക്കക്കൊപ്പം ബ്രിട്ടൻ:- ദു:ഖകരമായ സംഭവമാണ് ഉണ്ടായതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു....
ഗാസയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം. ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചണില്‍ ജോലി ചെയ്യുന്ന ഏഴ് പേര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടു. ആസ്‌ത്രേലിയ, പോളണ്ട്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരും അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളും ഫലസ്തീന്‍ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്.
കടല്‍ വഴി വന്ന 100 ടണ്ണിലധികം മാനുഷിക സഹായം ഇറക്കിയ ശേഷം ഡീല്‍ അല്‍ ബാലഹിലെ വെയര്‍ ഹൗസില്‍ നിന്ന് തിരിച്ചു പോകുമ്പോഴാണ് ആക്രമണമുണ്ടാകുന്നത്. വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ലോഗോ പതിച്ച വാഹനത്തിന് നേരരെയായിരുന്നു ആക്രമണം. ഇസ്രായേല്‍ പ്രതിരോധ സേനയുമായി ഏകോപിപ്പിച്ചായിരുന്നു യാത്രയെന്ന് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇത് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിനെതിരായ ആക്രമണം മാത്രമല്ല, ഭക്ഷണം യുദ്ധയുധമായി ഉപയോഗിക്കുന്ന ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാനുഷിക സംഘടനകള്‍ക്ക് നേരെയുള്ള ആക്രമണമാണ്. ഇത് ഒരിക്കലും പൊറുക്കാനവില്ലെന്നും ഡബ്ല്യു.സി.കെയുടെ സി.ഇ.ഒ എറിന്‍ ഗോറി പറഞ്ഞു.
ഏഴ് ഡബ്ല്യു.സി.കെ പ്രവര്‍ത്തകരെ ഇസ്രയേല്‍ കൊലപ്പെടുത്തിയതില്‍ താന്‍ അതീവ ദുഃഖിതനും പരിഭ്രാന്തനുമാണെന്ന് അധിനിവേശ ഫലസ്തീന്‍ പ്രദേശത്തിന്റെ ഹ്യൂമാനിറ്റേറിയന്‍ കോഓഡിനേറ്റര്‍ ജാമി മക്‌ഗോള്‍ഡ്രിക്ക് പ്രസ്താവനയില്‍ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് 20 വരെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് കുറഞ്ഞത് 196 മനുഷ്യസ്‌നേഹികള്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷത്തിനിടെ ഏതെങ്കിലും ഒരു സംഘര്‍ഷത്തില്‍ രേഖപ്പെടുത്തിയ മരണസംഖ്യയുടെ ഏകദേശം മൂന്നിരട്ടിയാണിത്.
2023 ഒക്ടോബര്‍ മുതല്‍ അധിനിവേശ ഫലസ്തീന്‍ ലോകത്തിലെ ഏറ്റവും അപകടകരവും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഒന്നായി മാറി. ഗസ്സയില്‍ സുരക്ഷിതമായ ഒരു സ്ഥലവും അവശേഷിക്കുന്നില്ല. ഇവിടെ കടുത്ത പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ സമയത്താണ് ഈ ആക്രമണം ഉണ്ടായത്' -ജാമി മക്‌ഗോള്‍ഡ്രിക്ക് വ്യക്തമാക്കി. ഗസ്സയിലെ 2.2 ദശലക്ഷം ജനങ്ങള്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കുകയാണ് ഡബ്ല്യു.സി.കെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ദാരുണമായ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഗസ്സയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അടിയന്തിരമായി അന്വേഷിക്കാന്‍ ഞങ്ങള്‍ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു. വ്യക്തമായും ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ ഇതിലുണ്ടെന്നും ഋഷി സുനക് പറഞ്ഞു. സംഭവം നിഷ്പക്ഷ അന്വേഷണം വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
പോളിഷ് സന്നദ്ധ പ്രവര്‍ത്തകന്റെ മരണത്തില്‍ പോളണ്ട് വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഗസ്സ മുനമ്പിലെ ഫലസ്തീന്‍ ജനതക്ക് സഹായം നല്‍കുന്ന സന്നദ്ധപ്രവര്‍ത്തകന്റെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള അവഗണനയെയും മാനുഷിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ സംരക്ഷിക്കാത്തതിനെയും പോളണ്ട് എതിര്‍ക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോളിഷ് ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി അര്‍ക്കാഡിയസ് മിര്‍ച്ച പറഞ്ഞു. തീര്‍ച്ചയായും ഓരോ മരണവും വിശദീകരിക്കണം. അത്തരം നടപടികള്‍ ഇവിടെ ആരംഭിക്കണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്നദ്ധ പ്രവര്‍ത്തകരെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ഹമാസ് പറഞ്ഞു. നിരായുധരായ സിവിലിയന്‍മാരോടും സന്നദ്ധ പ്രവര്‍ത്തകരോടുമുള്ള ഇത്തരം ക്രൂരതകള്‍ ഇസ്രായേലിന്റെ വംശഹത്യ സ്വഭാവത്തിന്റെ തെളിവാണ്.
സഹായം നല്‍കുന്നവരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍. ആക്രമണത്തെ അപലപിക്കാനും ഗസ്സയിലെ ഫലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രായേല്‍ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ നടപടിയെടുക്കാനും ഹമാസ് അന്താരാഷ്ട്ര സമൂഹത്തോടും യു.എന്‍ രക്ഷാസമിതിയോടും ആവശ്യപ്പെട്ടു.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍. പ്രകൃതിദുരന്തങ്ങളില്‍ അകപ്പെട്ട ജനതക്ക് ഭക്ഷണം നല്‍കുകയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം. സ്പാനിഷ് അമേരിക്കന്‍ ഷെഫും റെസ്റ്റോറേറ്ററുമായ ജോസ് ആന്‍ഡ്രേസാണ് 2010ല്‍ സംഘടന സ്ഥാപിക്കുന്നത്.
ഹെയ്തിയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടര്‍ന്നാണ് ഇതിന്റെ ആരംഭം. പ്രാദേശിക പാചകക്കാരുമായി സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഡൊമിനിക്കന്‍ റിപ്പബ്ലിക്, നിക്കരാഗ്വ, സാംബിയ, പെറു, ക്യൂബ, ഉഗാണ്ട, ബഹാമാസ്, കംബോഡിയ, ഉക്രെയ്ന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലെല്ലാം പല സമയത്തായി സംഘടന സഹായ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങി.
https://www.facebook.com/Malayalivartha