ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാൻ 2 വഴികൾ തുറന്നുകൊടുക്കാൻ ഇസ്രയേൽ, വടക്കൻ ഗാസയിലെ ഇറെസ് ഇടനാഴിയും തെക്കൻ ഇസ്രയേലിലെ അഷ്ദോദ് തുറമുഖവും തുറന്നുകൊടുക്കും...!!!
യുദ്ധം മാസങ്ങൾ പിന്നിട്ടിട്ടും വെടിനിർത്തൽ കരാറിൽ ഹമാസും ഇസ്രയേലും തമ്മിൽ ഇതുവരെ ഒരു ധാരണയിൽ എത്തിയിട്ടില്ല. ഹമാസ് മുന്നോട്ടുവെച്ച ഉപാധികൾ ഇസ്രയേൽ സമ്മതിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞു. അതിനാൽ ഗാസയിൽ പുതിയ യുദ്ധമുറ പുറത്തെടുത്ത് ആക്രമണം തുടരാൻ തന്നെയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐ.ഡി.എഫിന് നൽകിയിരിക്കുന്ന നിർദേശം.
വെടിനിർത്തൽ കരാറിന് അടിയന്തര നടപടി വേണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാൻ 2 വഴികൾ തുറന്നുകൊടുക്കാമെന്ന് ഇസ്രയേൽ സമ്മതിച്ചു. പ്രധാനമായും ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന വാഹനങ്ങളെ ഇസ്രയേൽ തടയുന്നത് ഹമാസ് ഇത് തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു. എന്നാൽ നേരത്തെയുള്ള നിലപാടിൽ നിന്ന് ചെറുതായി അയഞ്ഞിരിക്കുകയാണ് ഇസ്രയേൽ.
വടക്കൻ ഗാസയിലെ ഇറെസ് ഇടനാഴിയും തെക്കൻ ഇസ്രയേലിലെ അഷ്ദോദ് തുറമുഖവുമാണു തുറക്കുക. ഗാസയിൽ ജീവകാരുണ്യ പ്രവർത്തകരെയും ജനങ്ങളെയും സംരക്ഷിക്കാനെടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇസ്രയേലിനുള്ള ഭാവി സഹായമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. അതിനിടെ, ഗാസയിൽ യുഎസ് സന്നദ്ധ സംഘടനയായ വേൾഡ് സെന്റർ കിച്ചന്റെ 7 പ്രവർത്തകരെ ബോംബിട്ടു കൊന്ന സംഭവത്തിൽ 2 ഓഫിസർമാരെ പുറത്താക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
മറ്റു 3 ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവും. ഗുരുതരമായ വീഴ്ച സംഭവിച്ചതായും സൈനികചട്ടങ്ങൾ ലംഘിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇസ്രയേൽ സേനാനേതൃത്വം അറിയിച്ചു. എന്നാൽ, സ്വന്തം വീഴ്ചയിൽ സത്യസന്ധമായ അന്വേഷണം നടത്താൻ ഇസ്രയേൽ സൈന്യത്തിനു കഴിയില്ലെന്നും സ്വതന്ത്ര കമ്മിഷനെ വച്ച് അന്വേഷിപ്പിക്കണമെന്നും വേൾഡ് സെൻട്രൽ കിച്ചൻ ആവശ്യപ്പെട്ടു.
ജീവകാരുണ്യപ്രവർത്തകരെ ലക്ഷ്യമിടുന്ന ഇസ്രയേൽ പദ്ധതിയുടെ ഭാഗമാണ് 7 പേരെ വധിച്ചതെന്ന് കൊല്ലപ്പെട്ട കനേഡിയൻ പൗരൻ ജേക്കബ് ഫ്ലിക്കിങറുടെ മാതാപിതാക്കൾ പറഞ്ഞു. തങ്ങളുടെ പൗരൻ ഗാസയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ അംബാസഡറെ വിളിച്ചുവരുത്തി പോളണ്ട് പ്രതിഷേധമറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്നദ്ധപ്രവർത്തകരുടെ മൃതദേഹം ഈജിപ്തിലേക്കു മാറ്റി. അവ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. സ്ഥിതി ഏറെ അസഹനീയമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നെതന്യാഹുവിനെ അറിയിച്ചു.
ഇസ്രായൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഋഷി സുനക് അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 7ന് ശേഷം യുഎൻ ഏജൻസിയുടേത് അടക്കം 169 സന്നദ്ധ പ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.ഇതുവരെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 33,091 പലസ്തീൻകാർ കൊല്ലപ്പെട്ടു. 75,750 പേർക്കു പരുക്കേറ്റു. ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 2 മുതിർന്ന ജനറൽമാർ അടക്കം 7 ഇറാൻ സൈനിക ഉദ്യോഗസ്ഥരുടെ ടഹ്റാനിലെ സംസ്കാരച്ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തു.
https://www.facebook.com/Malayalivartha