ഗാസയിൽ വെടിനിർത്തലിനായി വീണ്ടും ചർച്ച, ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഇന്ന് കയ്റോയിൽ നടക്കുന്ന സമാധാന ചർച്ചയിൽ ഇസ്രയേൽ, ഹമാസ് പ്രതിനിധി സംഘങ്ങൾ പങ്കെടുക്കും, യുഎൻ രക്ഷാസമിതിയുടെ വെടിനിർത്തൽ പ്രമേയത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ച...!!!
ഗാസയിൽ വെടിനിർത്തലിനായി വീണ്ടും ചർച്ചയ്ക്ക് വഴിയൊരുങ്ങിരിക്കുകയാണ്. ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഇന്ന് കയ്റോയിൽ നടക്കുന്ന സമാധാന ചർച്ചയിൽ ഇസ്രയേൽ, ഹമാസ് പ്രതിനിധിസംഘങ്ങൾ പങ്കെടുക്കും. മാർച്ച് 25ന് പാസാക്കിയ യുഎൻ രക്ഷാസമിതിയുടെ വെടിനിർത്തൽ പ്രമേയത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ച. സ്ഥിരമായ വെടിനിർത്തൽ, ബന്ദികളുടെ മോചനത്തിനു പകരമായി പലസ്തീൻ തടവുകാരുടെ മോചനം, ഇസ്രയേൽ സേനയുടെ പിന്മാറ്റം എന്നീ ആവശ്യങ്ങൾ ഹമാസ് ആവർത്തിക്കുമെന്നാണു സൂചന.
എന്നാൽ ഈ ആവശ്യങ്ങൾ നേരത്തെ ഹമാസ് ഉന്നയിച്ചപ്പോൾ ഇസ്രയേൽ ഇതിന് തയ്യാറല്ലെന്ന് മധ്യസ്ഥ രാജ്യങ്ങളോട് തറപ്പിച്ച് പറഞ്ഞിരുന്നു. നിർണായക ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽരഹ്‌മാൻ അൽത്താനിയും യുഎസ് ചാരസംഘടനയായ സിഐഎയുടെ ഡയറക്ടർ ബിൽ ബേൺസും പങ്കെടുക്കുമെന്നു റിപ്പോർട്ടുണ്ട്.
ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ല ഇസ്രയേലിന്റെ വടക്കൻ മേഖഖലയിൽ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. യെമനിലെ ഹൂതികൾ ചെങ്കടലിലൂടെയുള്ള ചരക്കുകപ്പലുകളെയും ആക്രമിക്കുന്നു. കഴിഞ്ഞയാഴ്ച ഡമാസ്കസിലെ ഇറാന്റെ കോൺസുലേറ്റ് ആക്രമിക്കപ്പെട്ടതോടെ സംഘർഷം മധ്യപൗരസ്ത്യമേഖലയാകെ പടരുമെന്ന ആശങ്കയും ശക്തമായി.
ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ആറുമാസം തികയുകയാണ്. ഇതിനോടകം, 33,137 പേർക്ക് ജീവന്‍ നഷ്ടപ്പെട്ടു. 17 ലക്ഷം പേര്‍ അഭയാര്‍ഥികളായി. ഇത് ഗാസന്‍ ജനസംഖ്യയുടെ എണ്‍പത് ശതമാനത്തോളം വരും. ആക്രമണം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് എത്തിയിട്ടും ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്നതിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രയേല്‍. അതിനിടെ രാജ്യത്തിനകത്ത് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരായ വികാരം ആളിക്കത്തുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടു ടെൽ അവീവിൽ ആയിരങ്ങളാണു തെരുവിലിറങ്ങിയത്.സെപ്റ്റംബറിൽ പൊതുതിരഞ്ഞെടുപ്പു വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഗാസയിൽ 33,000 ൽ ഏറെ പലസ്തീൻകാർ കൊല്ലപ്പെട്ടതിനു പുറമേ ജീവകാരുണ്യപ്രവർത്തകർക്കും ജീവൻ നഷ്ടമായതോടെ പാശ്ചാത്യലോകത്തിനും ഇസ്രയേലിനു കൈനിറയെ ആയുധങ്ങൾ നൽകുന്ന യുഎസിനും അതൃപ്തിയായി. ഇസ്രയേലുമായുള്ള സഹായഏകോപനം യുഎഇ താൽക്കാലികമായി നിർത്തിവച്ചെന്നും റിപ്പോർട്ടുണ്ട്.
ഒക്ടോബർ 7നു ഗാസ ആക്രമിക്കുമ്പോൾ 2 ലക്ഷ്യങ്ങളായിരുന്നു നെതന്യാഹുവിനു മുന്നിൽ. ഹമാസിനെ ഇല്ലാതാക്കുക. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുക. ശക്തി ക്ഷയിച്ചിട്ടുണ്ടാകാമെങ്കിലും ഹമാസ് വീണിട്ടില്ലെന്നതും നൂറിലേറെ ബന്ദികൾ മോചനമില്ലാതെ തുടരുന്നതും നെതന്യാഹു മുന്നിൽ കണ്ടുകൊണ്ടാണ് യുദ്ധം തുടരുന്നത്. ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാൻ 2 വഴികൾ തുറന്നുകൊടുക്കാമെന്ന് ഇസ്രയേൽ സമ്മതിച്ചു. പ്രധാനമായും ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന വാഹനങ്ങളെ ഇസ്രയേൽ തടയുന്നത് ഹമാസ് ഇത് തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു.
എന്നാൽ നേരത്തെയുള്ള നിലപാടിൽ നിന്ന് ചെറുതായി അയഞ്ഞിരിക്കുകയാണ് ഇസ്രയേൽ.വടക്കൻ ഗാസയിലെ ഇറെസ് ഇടനാഴിയും തെക്കൻ ഇസ്രയേലിലെ അഷ്ദോദ് തുറമുഖവുമാണു തുറക്കുക. ഗാസയിൽ ജീവകാരുണ്യ പ്രവർത്തകരെയും ജനങ്ങളെയും സംരക്ഷിക്കാനെടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇസ്രയേലിനുള്ള ഭാവി സഹായമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയ പിന്നാലെയായിരുന്നു ഇത്തരമൊരു നീക്കം.
https://www.facebook.com/Malayalivartha