സമ്പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നറിയിപ്പുമായി യുഎസ് സർക്കാർ: മൃഗങ്ങൾ വിചിത്രമായ പെരുമാറ്റം കാണിച്ചേക്കാം.. വേണം ഈ കരുതൽ...
സമ്പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് യുഎസ് സർക്കാർ പ്രത്യേക മുന്നറിയിപ്പുകൾ നൽകി. വളർത്തു മൃഗങ്ങളുടെ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. 2024ലെ സമ്പൂർണ്ണ സൂര്യഗ്രഹണം യുഎസിൽ ഏപ്രിൽ എട്ടിനാണ് നടക്കുക. മെയ്ൻ മുതൽ ടെക്സാസ് വരെ ദൃശ്യമാകുന്ന സൂര്യഗ്രഹണം ആയിരിക്കും എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്തും അതിനു മുൻപ് ആയും വളർത്തു മൃഗങ്ങൾ വിചിത്രമായ പെരുമാറ്റം കാണിച്ചേക്കാം എന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ഇടിമിന്നൽ കാണുമ്പോഴും പടക്കത്തിന്റെയോ ഇടിവെട്ടിന്റെയോ ശബ്ദങ്ങൾ കേൾക്കുമ്പോഴോ ഉണ്ടാകുന്ന രീതിയിൽ വളർത്തു മൃഗങ്ങളിൽ ഉത്കണ്ഠയുടെയും ആശങ്കയുടെയും ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.
മുന്നറിയിപ്പുകൾ കണക്കിലെടുത്ത് വളർത്തുമൃഗങ്ങളുടെ ഉടമകൾ സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് വളർത്തു മൃഗങ്ങളെ വീടുകൾക്കുള്ളിൽ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്. ഈ സമയത്ത് മൃഗങ്ങൾ സാധാരണമായ രീതിയിൽ നഖങ്ങൾ നീട്ടാനോ ഒച്ചയുണ്ടാക്കാനോ കൂടുകൾക്കുള്ളിൽ ഓടി നടക്കാനോ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു. എന്നാൽ മറ്റു ചിലപ്പോൾ ചില മൃഗങ്ങൾ പതിവിന് വിപരീതമായി വളരെ നിശബ്ദമായി ഇരിക്കാൻ ആയിരിക്കും സാധ്യത എന്നും സൂചനയുണ്ട്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉടമകൾ പരമാവധി മൃഗങ്ങളെ കൂടെ നിർത്താനായി ശ്രദ്ധിക്കണമെന്നാണ് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഈ സമയത്ത് ഭൂമിയിൽ വസിക്കുന്ന ജീവികൾ വിചിത്രമായി പെരുമാറാറുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്.1851ലെ സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം ഉറുമ്പുകൾ ജീവനില്ലാത്ത മരവിച്ച അവസ്ഥയിലായിട്ടുണ്ടെന്നാണ് ഗവേഷകർ സൂചിപ്പിച്ചിട്ടുള്ളത്. 1932ൽ മസാൻജൂസെറ്റ്സിൽ പാറ്റകൾ അനിയന്ത്രിതമായി പെരുകി. അതുകൊണ്ടുതന്നെ ഈ പ്രതിഭാസം ആകാശത്തിലെ മാറ്റം മാത്രമല്ല, ഭൂമിയിലെ ജീവനുള്ളയും എങ്ങനെ പെരുമാറുന്നു എന്നത് സംബന്ധിച്ച പഠനം കൂടിയാണ്. പല പഠനങ്ങളിലും ഗ്രഹണസമയത്ത് ജീവികളും സസ്യങ്ങളും വ്യത്യസ്‍തമായ പ്രവണതകൾ കാണിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
യു എസിൽ ഉടനീളമുള്ള ഗവേഷകർ 2017ലെ അവസാന ഗ്രഹണ സമയത്ത് സസ്യങ്ങളുടെയും, ജീവികളുടെയും പെരുമാറ്റത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. പക്ഷികൾ കൂടുകളിലേയ്ക്ക് ചേക്കേറുകയും, പൂർണമായും നിശബ്ദത പാലിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. പറക്കുന്ന പ്രാണികളെ റഡാർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ പഠനവിധേയമാക്കിയപ്പോൾ സൂര്യഗ്രഹണ പാതയുടെ അമ്പത് മിനിട്ടിന് മുമ്പും, ശേഷവും നിശബ്ദമായതായി കണ്ടെത്തി. പല പക്ഷികളും ദേശാടന കാലത്ത് രാത്രി സമയത്ത് ദേശാടനം നടത്താറുണ്ട്. അതിനാൽ ഇതവണയുള്ള ദേശാടനം പൊടുന്നനെ പക്ഷികളെ ബാധിക്കുമെന്നാണ് പഠനങ്ങൾ.
വരാനിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ സംഭവങ്ങളിലൊന്നാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നിലനിൽക്കുകയാണ്. പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ഹാനികരമായ സൂര്യരശ്മികൾ ഭക്ഷണത്തെ ദോഷകരമായി ബാധിക്കുന്ന ഒരു തരം വികിരണം ഉണ്ടാക്കുമെന്ന് ഒരു പൊതു വിശ്വാസം നിലനിൽക്കുന്നുണ്ട്. കൂടാതെ സൂര്യൻ്റെ പ്രധാന ഭാഗത്തെ ചന്ദ്രൻ പൂർണ്ണമായും മൂടുമ്പോൾ ദൃശ്യമാകുന്ന സൂര്യൻ്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയുടെ റേഡിയേഷൻ മനുഷ്യരിൽ ജനന വൈകല്യങ്ങൾക്ക് കാരണമാകുമെന്ന് മുൻകാലങ്ങളിൽ പലരും വിശ്വസിച്ചിരുന്നു.
പല ജ്യോതിഷികളും ഇതിൽ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ഓർക്കുക, ഗ്രഹണസമയത്ത് സൂര്യരശ്മികളോ സൂര്യപ്രകാശമോ പ്രത്യേകിച്ച് അപകടം ഒന്നും ഉണ്ടാക്കുന്നില്ല. വളരെ അപൂര്‍വമായ അനുഭവമായിരിക്കും ഏപ്രില്‍ എട്ടിനുള്ള സമ്പൂര്‍ണ സൂര്യഗ്രഹണമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷേ ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. അമേരിക്ക, മെക്‌സിക്കോ, കാനഡ തുടങ്ങിയ വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാമെന്നാണ് പറയുന്നതെങ്കിലും അതും പൂര്‍ണമായും ശരിയല്ല.
അമേരിക്കയില്‍ ടെക്‌സസ് മുതല്‍ മെയ്ന്‍ രെയുള്ള സംസ്ഥാനങ്ങളിൽ പൂര്‍ണ സൂര്യഗ്രഹണം തന്നെ ആയിരിക്കും കാണാനാകുക. ഏപ്രില്‍ 8 ന് ഇന്ത്യന്‍ സമയം രാത്രി 9.13 മുതല്‍ ഏപ്രില്‍ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകുന്നത്. ഈ പ്രതിഭാസത്തെക്കുറിച്ചുളള അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി, നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.
ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയ്ക്ക് കടന്നു പോകുന്ന സമയത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് പൂര്‍ണ ഗ്രഹണം കാണാനാകുന്ന രാജ്യങ്ങളില്‍ സൂര്യൻ പൂര്‍ണമായി മറയുന്നു. ഈ സമയത്ത്, നേരം പുലരുമ്പോഴും ഇരുളുമ്പോഴും സംഭവിക്കുന്നതു പോലെ ആകാശം കാണപ്പെടും. ആകാശം മേഘാവൃതമല്ലെങ്കില്‍ ഗ്രഹണം നടക്കുമ്പോള്‍ സൂര്യന്റെ കൊറോണ അല്ലെങ്കില്‍ പുറമെയുള്ള മണ്ഡലം ദൃശ്യമാകും. സൂര്യപ്രഭ മൂലം ഇത് സാധാരണ സമയത്ത് കാണാനാവില്ല. പൂര്‍ണ ഗ്രഹണം നീണ്ടു നില്‍ക്കുക 4 മിനിറ്റും 27 സെക്കന്‍ഡും മാത്രമായിരിക്കും.
വിദേശ മലയാളികള്‍ അടക്കം ഇത് വീക്ഷിക്കാനിടയുള്ളവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ അറിഞ്ഞുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. സുരക്ഷിതമല്ലാത്ത ലെന്‍സുകള്‍ ഉപയോഗിച്ച് ഗ്രഹണം കണ്ടാല്‍ കാഴ്ചയ്ക്ക് സാരമായ തകരാര്‍ ഉണ്ടാകാം. അതിനാല്‍ ഇത് നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സന്ദര്‍ഭത്തിനായി ഉണ്ടാക്കിയ സോളാര്‍ ഫില്‍റ്ററുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസസ് ആണ് വേണ്ടത്. ഇത് ഐഎസ്ഒ ഗുണനിലവാരം ഉള്ളതായിരിക്കണം.
https://www.facebook.com/Malayalivartha