ഇസ്രായേലിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...
സ്വന്തം നിലക്ക് തീരുമാനം കൈക്കൊണ്ട്, ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണുമായുള്ള ചർച്ചയിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്വയം പ്രതിരോധത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം ഇസ്രയേൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ജറുസലേമിൽ നടന്ന കൂടിക്കാഴ്ചയിൽ ഡേവിഡ് കാമറൂൺ ആവശ്യപ്പെട്ടു.
ഏപ്രിൽ പതിനാലിന് ഇറാൻ ഇസ്രയേലിലേക്ക് നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് നെതന്യാഹു ആവർത്തിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യൻ മേഖലയെ സംഘർഷത്തിലേക്ക് തള്ളിവിടുന്നതിനെ നിരുത്സാഹപ്പെടുത്തി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡേവിഡ് കാമറൂണും നെതന്യാഹുവുമായി ചർച്ച നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിൽ ഇറാനെതിരായ ആക്രമണ സ്വഭാവം ചർച്ച ചെയ്തു. മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി അമേരിക്കയും ബ്രിട്ടനും ജർമനിയും അറിയിച്ചു. ഇറാനു നേരെയുള്ള പ്രത്യാക്രമണ നീക്കത്തിൽ മാറ്റമില്ലെന്നാണ് നെതന്യാഹു തുറന്നടിച്ചത്. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം നിലക്ക് തീരുമാനവുമായി മുന്നോട്ടു പോകുമെന്നും നെതന്യാഹു വ്യക്തമാക്കി. അമേരിക്ക ഉൾപ്പെടെ സഖ്യരാജ്യങ്ങളുടെ നിർദേശങ്ങൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന്‍റെ ഭാഗത്തു നിന്നുള്ള ഏതൊരു സൈനിക നീക്കത്തെയും വ്യാപ്തിയിലും കടുപ്പത്തിലും നേരിടുമെന്ന് ഇറാൻ ആവർത്തിച്ചു. ഇസ്രായേൽ ഭീഷണിയുടെ വെളിച്ചത്തിൽ ചെങ്കടലിൽ തങ്ങളുടെ കപ്പലുകൾക്ക് ഇറാൻ നേവി പ്രത്യേക സുരക്ഷാ കവചമൊരുക്കി. മേഖലാ യുദ്ധത്തിലേക്ക് കാര്യങ്ങൾ കൊണ്ടു പോകരുതെന്ന് ഇസ്രായേലിനോട് നിർദേശിച്ചതായി യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു.
തെൽ അവീവിൽ എത്തിയ ബ്രിട്ടീഷ്, ജർമൻ വിദേശകാര്യ മന്ത്രിമാരും ഈ അഭ്യർഥന മുന്നോട്ടുവെച്ചു. ഇസ്രായേലിന് പ്രത്യേക അടിയന്തര സഹായം ഉറപ്പാക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ പ്രതിനിധി സഭയോട് ഇതു സംബന്ധിച്ച നടപടി എളുപ്പമാക്കാനും ബൈഡൻ ആവശ്യപ്പെട്ടു. ഇറാനെതിരെ ഉപരോധം വ്യാപിപ്പിക്കുമെന്ന് അമേരിക്കയും ഫ്രാൻസും അറിയിച്ചു.
ജി7, യൂറോപ്യൻ യൂണിയൻ കൂട്ടായ്മകളുടെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇറാൻ്റെ ആക്രമണത്തിന് ശേഷം അവർക്ക് ലഭിച്ച നയതന്ത്ര പിന്തുണ ഇസ്രയേൽ നേതാക്കളെ താത്കാലികമായി തണുപ്പിച്ചേക്കുമെന്ന തോന്നൽ പാശ്ചാത്യ രാജ്യങ്ങൾക്കുണ്ട്. ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മേഖലയിൽ സമ്പൂർണ യുദ്ധം വിളിച്ചുവരുത്തുക വഴി ഈ പിന്തുണ ഇല്ലാതാക്കാൻ ഇസ്രയേൽ ആഗ്രഹിക്കില്ല എന്നാണ് യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവരുടെ കണക്കുകൂട്ടൽ.
നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ഇസ്രയേലി പ്രസിഡന്റ് ഐസക് ഹെർസോഗുമായും വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സുമായും ഡേവിഡ് കാമറൂൺ ചർച്ച നടത്തിയിരുന്നു. പലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയെ കാണാനും അധിനിവിഷ്ട പലസ്തീൻ പ്രദേശങ്ങൾ സന്ദർശിക്കാനും യുകെ വിദേശകാര്യമന്ത്രി പദ്ധതിയിടുന്നുണ്ട്.
ദക്ഷിണ ലബനാനിൽ നിന്ന് ഹിസ്ബുല്ല അയച്ച ഡ്രോണുകളും മിസൈലുകളും ഇസ്രായേലിൽ നാശം വിതച്ചു. ഇസ്രായേലിന്‍റെ വടക്കൻ അതിർത്തി പട്ടണമായ അറബ് അൽ-അറാംഷെയിൽ സൈനികർ തമ്പടിച്ച കെട്ടിടത്തിനു നേരെയയായിരുന്നു ഹിസ്ബുല്ല ആക്രമണം. നാല് സാധാരണക്കാർക്കും 14 സൈനികർക്കുമാണ് പരിക്ക്. ഇവരിൽ 6 സൈനികരുടെ പരിക്ക് ഗുരുതരമാണ്.
കഴിഞ്ഞ ദിവസം തങ്ങളുടെ രണ്ട് കമാന്‍ഡര്‍മാരെ വധിച്ചതിനുള്ള പ്രതികാരമാണ് ഇതെന്ന് ഹിസ്ബുല്ല പറയുന്നു. ഡ്രോണുകളും മിസൈലുകളും അയേൺ ഡോം സിസ്റ്റത്തിന്‍റെ ശ്രദ്ധയിൽ പെടാതെ പോയത് അന്വേഷിക്കുമെന്ന് ഐ.ഡി.എഫ് വക്താവ് പറഞ്ഞു. യു.എന്നിൽ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഫലസ്തീന്‍റെ അപേക്ഷ രക്ഷാസമിതി പരിഗണിക്കരുതെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha