ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...
ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു. സിറിയയിലെ തങ്ങളുടെ എംബസി ആക്രമിച്ച് ഉന്നത ഉദ്യോഗസ്ഥരെ വധിച്ച ആക്രമണത്തിന് മറുപടിയായി ഇസ്രായേലില്‍ ഇറാന്‍ വ്യോമ ആക്രമണം നടത്തിയിരുന്നു. ഇതിന് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകുമെന്ന സൂചന ശക്തമായിരുന്നു. ഇസ്രായേല്‍ വിക്ഷേപിച്ച മിസൈലുകള്‍ ഇറാനിലെ കേന്ദ്രത്തില്‍ പതിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എബിസി ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ നഗരമായ ഇസഫഹാനിലെ ഒരു വിമാനത്താവളത്തിൽ സ്‌ഫോടനത്തിൻ്റെ ശബ്ദം കേട്ടെങ്കിലും കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഇറാൻ്റെ വാർത്താ ഏജൻസിയായ ഫാർസ് വ്യക്തമാക്കുന്നത്.
ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ശ്രദ്ധേയം. ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. ദമാസ്‌കസിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥരായിരുന്നു കൊല്ലപ്പെട്ടത്.
ഇതിന് മറുപടിയായിട്ട് ഇസ്രായേലിന്റെ വിമാനത്താവളമായിരുന്നു ഇറാന്‍ ലക്ഷ്യമിട്ടത്. സംഘർഷ സാഹചര്യത്തില്‍ ഇന്ത്യയെ കൂടാതെ ഫ്രാൻസ്, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രായേല്‍ തങ്ങളുടെ ആണവ നിലയങ്ങളെ ലക്ഷ്യമിട്ടാല്‍ സമാനമായി തിരിച്ചടിക്കുമെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കമാൻഡർ ജനറൽ അഹ്മദ് ഹഗ്തലാബ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ ആണവ സംവിധാനങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
ഇറാന്‍ സൈന്യത്തിന്റെ സുപ്രധാനമായ എയര്‍ബേസ് ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമ ഗതാഗതത്തിനടക്കം ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇസ്ഫഹാന്‍, ഷിറാസ്, ടെഹ്‌റാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്.
വ്യോമത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടന്നത് മിസൈല്‍ ആക്രമണം തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു. അതേസമയം വ്യോമ നിയന്ത്രണങ്ങളുടെ ഭാഗമായി എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ടെഹ്‌റാനിലെ ഇമാം ഖൊമയ്‌നി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രിവരെ അടച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ പതിനാലിന് ഇറാന്‍ ഇസ്രയേലിലേക്ക് നടത്തിയ മിസൈല്‍- ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇറാന്റെ നടപടിയോട് അതേ നാണയത്തില്‍ പ്രതികരിക്കരുതെന്ന നിര്‍ദേശവുമായി യുഎസും യു കെയും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
പശ്ചിമേഷ്യന്‍ മേഖലയെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നതിലേക്ക് പ്രത്യാക്രമണം വഴിവയ്ക്കും എന്നായിരുന്നു ലോക രാജ്യങ്ങള്‍ മുന്നോട്ട് വച്ച ആശങ്ക. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ തിരിച്ചടി നല്‍കിയത് എന്നാണ് ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ട എബിസി ന്യൂസിന്റെ പ്രതികരണം. എന്നാല്‍, ഇസ്രയേല്‍ ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേലില്‍ ഇറാന്‍ ഏപ്രില്‍ 14 ന് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയത്. മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും ഇറാന്‍ വിക്ഷേപിച്ചന്നൊണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 99 ശതമാനവും പ്രതിരോധിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ 200 ഡ്രോണുകള്‍ തൊടുത്തതായി ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹാഗരി അവകാശപ്പെട്ടിരുന്നു.
ഭൂരിഭാഗം ഡ്രോണുകളും നിര്‍വീര്യമാക്കാന്‍ സൈന്യത്തിന് സാധിച്ചതായും ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരുക്കേറ്റതായും ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുപുറമെ ഒരു സൈനിക താവളത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഡാനിയല്‍ വ്യക്തമാക്കി. ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ അമേരിക്കയുടേയും ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ഡ്രോണുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യോമാതിര്‍ത്തി ലംഘിച്ച ഡ്രോണുകള്‍ ജോര്‍ദാനും നിര്‍വീര്യമാക്കിയിരുന്നു.
https://www.facebook.com/Malayalivartha