കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി
യുക്രെയിന്‍ റഷ്യ യുദ്ധം എങ്ങുമെങ്ങുമെത്തിയില്ല. യുക്രെയിനെ രണ്ടാഴ്ചയ്ക്കുള്ളില്‍ തോല്‍പ്പിക്കുമെന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ച റഷ്യയ്ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ചെയ്യാനായില്ല. അതിനിടെ ഇസ്രായേല്‍ - ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക.
യുദ്ധം ഒഴിവാക്കാന്‍ ഇടപെടലുമായി ലോകരാജ്യങ്ങള്‍. ഇറാനിലെ ഇസ്ഫഹനില്‍ നടന്ന ആക്രമണത്തെ കുറിച്ച് ഇറാനും ഇസ്രായേലും ഔദ്യോഗിക പ്രതികരണത്തിന് ഇനിയും തയാറായിട്ടില്ല. മേഖലയില്‍ സംഘര്‍ഷം പടരുന്നതിനോട് യോജിപ്പില്ലെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും അറിയിച്ചു. സംഘര്‍ഷം കൂടുതല്‍ വ്യാപ്തിയിലേക്ക് നീങ്ങാതിരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്ഫഹാന്‍ ആക്രമണം സംബന്ധിച്ച് ഇറാനും ഇസ്രായേലും പുലര്‍ത്തുന്ന മൗനമെന്നാണ് വിലയിരുത്തല്‍.
തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭീതിയും ലോകസമ്മര്‍ദ്ദവും കരുതലോടെ നീങ്ങാന്‍ ഇരുരാജ്യങ്ങളെയും പ്രേരിപ്പിക്കുകയാണ്. ഇറാനിനുള്ളില്‍ നിന്നു തന്നെയാണ് ഇസ്ഫഹനില്‍ ഡ്രോണ്‍ ആക്രമണം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ഡ്രോണുകളുടെ ഉറവിടവും മറ്റും ശേഖരിച്ചു വരികയാണെന്നും ആക്രമണത്തില്‍ ആളപായമോ നാശനഷ്ങ്ങളോ ഉണ്ടായില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇസ്രായേല്‍ സുരക്ഷാ വിഭാഗം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി ഫോണില്‍ സംസാരിച്ചു. മേഖലയുടെ സുരക്ഷ ഉള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ചയായതായി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഇസ്ഫഹന്‍ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കയും വിസമ്മതിച്ചു.
ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കക്ക് പങ്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇറാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ കഴിഞ്ഞ ദിവസം ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബ്ലിങ്കന്റെ പ്രതികരണം. ഇറാനില്‍ ആക്രമണം നടത്തിയത് ഇസ്രായേല്‍ തന്നെയാണെന്ന് അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കിയും മേഖലയില്‍ ഇസ്രായേലിനെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചും വേണം ഈ പ്രക്രിയ നടക്കാനെന്നും ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാടാണ് മേഖലക്ക് ഭീഷണിയെന്നും ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ ഏക തടസം ഹമാസാണെന്നും ബ്ലിങ്കന്‍ പറഞ്ഞു.
അതേസമയം മേഖലയിലെ സംഘര്‍ഷത്തില്‍ യു.എ.ഇ ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യം തടയണമെന്ന് ഇറാനോടും ഇസ്രായേലിനോടും ജി 7 ആവശ്യപ്പെട്ടു.
അതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് മോചനം സാദ്ധ്യമാക്കിയതെന്ന് ഇറാന്‍ സൈന്യം പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ജീവനക്കാരി ആന്‍ ടെസ ജോസഫ് പറഞ്ഞു. അറിയാത്ത ഒരുപാടു പേരുടെ സഹായം കിട്ടി.പെണ്‍കുട്ടിയെന്ന പരിഗണന കൊണ്ടാവും അവര്‍ എന്നെ ആദ്യം മോചിപ്പിച്ചത്. മലയാളികളടക്കം മറ്റല്ലാവരും സുരക്ഷിതരാണെന്നും തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ പറഞ്ഞു.
കഴിഞ്ഞ ഒമ്പതു മാസമാ യി ഡോക്ക് കേഡറ്റായി എം.എസ്.സി ഏരീസ് എന്ന കപ്പലില്‍ ജോലി ചെയ്യുകയായിരുന്നു ആന്‍. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 13 നാണ് ഇറാന്‍ സൈന്യം മാരിടൈം ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കപ്പല്‍ പിടിച്ചെടുത്തത്. ഫുജൈറ തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. 25 ജീവനക്കാരില്‍ 17 പേരും ഇന്ത്യക്കാരാണ്.
https://www.facebook.com/Malayalivartha