ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...
ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കക്ക് പങ്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കഴിഞ്ഞയാഴ്ച ഇറാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ കഴിഞ്ഞ ദിവസം ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബ്ലിങ്കന്റെ പ്രതികരണം. ഇറാനില്‍ ആക്രമണം നടത്തിയത് ഇസ്രായേല്‍ തന്നെയാണെന്ന് അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കിയും മേഖലയില്‍ ഇസ്രായേലിനെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചും വേണം ഈ പ്രക്രിയ നടക്കാനെന്നും ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാടാണ് മേഖലക്ക് ഭീഷണിയെന്നും ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ ഏക തടസം ഹമാസാണെന്നും ബ്ലിങ്കന്‍ പറഞ്ഞു. മേഖലയിലെ സംഘര്‍ഷത്തില്‍ യു.എ.ഇ ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യം തടയണമെന്ന് ഇറാനോടും ഇസ്രായേലിനോടും ജി 7 ആവശ്യപ്പെട്ടു.
സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലില്‍ ഇറാന്‍ ഏപ്രില്‍ 14 ന് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രത്യാക്രമണമായാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. ഇറാന്റെ സുപ്രധാനമായ വ്യോമതാവളം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഇസ്ഫഹാന്‍ നഗരം. തന്ത്ര പ്രധാനമായ ഈ നഗരത്തില്‍ ആക്രമണം നടത്തിയ ഇസ്രയേലിന്റെ നടപടി യുദ്ധം വ്യാപിക്കുന്നതിന് കാരണമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
മധ്യ ഇറാനിയന്‍ നഗരമായ ഇസ്ഫഹാന്‍ ആണവ സൗകര്യങ്ങള്‍, സുപ്രധാനമായ വ്യോമതാവളം, ഇറാനിയന്‍ ഡ്രോണ്‍, മറ്റ് സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഫാക്ടറികള്‍ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളുടെ കേന്ദ്രമാണ്. ഇസ്ഫഹാന്‍ വിമാനത്താവളത്തിനും ശേക്കാരി സൈനിക വ്യോമതാവളത്തിനും സമീപമുള്ള ഖജാവര,സ്താനിന് സമീപമായിരുന്നു ഇസ്രയേല്‍ നടത്തിയ സ്ഫോടനങ്ങള്‍. തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാനിയന്‍ അധികൃതര്‍ ഇതിനകം പറഞ്ഞിട്ടുണ്ട്.
ഇറാനിലെ ഏറ്റവും അറിയപ്പെടുന്ന ആണവ കേന്ദ്രമായ നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് വിശാലമായ ഈ പ്രവിശ്യയിലാണ്. അതേസമയം യുറേനിയം പരിവര്‍ത്തനം നഗരത്തിന്റെ തെക്ക്-കിഴക്കന്‍ സര്‍ദന്‍ജാന്‍ പ്രദേശത്താണ് നടക്കുന്നത്.1999-ല്‍ നിര്‍മാണം ആരംഭിച്ച ഇസ്ഫഹാനിലെ കേന്ദ്രം ചൈനയില്‍ നിന്നെത്തിച്ച മൂന്ന് ചെറിയ ഗവേഷണ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
കൂടാതെ ഇറാന്റെ സിവിലിയന്‍ ആണവ പരിപാടികള്‍ക്കായുള്ള ഇന്ധന ഉല്‍പ്പാദനവും മറ്റ് പ്രവര്‍ത്തനങ്ങളും ഇവിടെയാണ് കൈകാര്യം ചെയ്യുന്നത്. 2011 നവംബറില്‍ ഇവിടെ ഒരു സ്‌ഫോടനം നടന്നതായി റിപോര്‍ട്ടുകള്‍ ഉണ്ട്. ഇറാന്റെ ആയുധ നിര്‍മാണ കേന്ദ്രങ്ങളും നഗരത്തിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് വാങ്ങിയ അമേരിക്കന്‍ നിര്‍മിത എഫ് -14 ടോംകാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പഴക്കം ചെന്ന കപ്പലുകള്‍ കൈവശം വെച്ചിരിക്കുന്ന ഒരു പ്രധാന ഇറാനിയന്‍ വ്യോമതാവളവും ഇസ്ഫഹാനിലാണ്. ബേസിലെ റഡാര്‍ സൗകര്യം ലക്ഷ്യം വെച്ചായിരുന്നു ആക്രമങ്ങള്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യം നഗരത്തിലെ ഒരു നൂതന ആയുധ നിര്‍മാണ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഈ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ ആണെന്നായിരുന്നു ഇറാന്റെ ആരോപണം.
ഇസ്രായേല്‍ - ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങള്‍ രംഗത്ത് എത്തുന്നുണ്ട്. ഇറാനിലെ ഇസ്ഫഹനില്‍ നടന്ന ആക്രമണത്തെ കുറിച്ച് ഇറാനും ഇസ്രായേലും ഔദ്യോഗിക പ്രതികരണത്തിന് ഇനിയും തയാറായിട്ടില്ല.
മേഖലയില്‍ സംഘര്‍ഷം പടരുന്നതിനോട് യോജിപ്പില്ലെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും അറിയിച്ചു. സംഘര്‍ഷം കൂടുതല്‍ വ്യാപ്തിയിലേക്ക് നീങ്ങാതിരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്ഫഹാന്‍ ആക്രമണം സംബന്ധിച്ച് ഇറാനും ഇസ്രായേലും പുലര്‍ത്തുന്ന മൗനമെന്നാണ് വിലയിരുത്തല്‍. തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭീതിയും ലോകസമ്മര്‍ദ്ദവും കരുതലോടെ നീങ്ങാന്‍ ഇരുരാജ്യങ്ങളെയും പ്രേരിപ്പിക്കുകയാണ്.
ഇറാനിനുള്ളില്‍ നിന്നു തന്നെയാണ് ഇസ്ഫഹനില്‍ ഡ്രോണ്‍ ആക്രമണം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഡ്രോണുകളുടെ ഉറവിടവും മറ്റും ശേഖരിച്ചു വരികയാണെന്നും ആക്രമണത്തില്‍ ആളപായമോ നാശനഷ്ങ്ങളോ ഉണ്ടായില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇസ്രായേല്‍ സുരക്ഷാ വിഭാഗം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha