ഹമാസിനെതിരെ പുതിയ പോരാട്ടത്തിന് തുടക്കം, ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ, അഭയാർഥികള്‍ താമസിച്ചിരുന്ന യു.എൻ സ്കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 32 പേർ കൊല്ലപ്പെട്ടു

വെടിനിർത്തൽ കരാറിൽ ഒരു തീരുമാനമെടുക്കാതെ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. അഭയാർഥികള്‍ താമസിച്ചിരുന്ന യു.എൻ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 32 പേർ കൊല്ലപ്പെട്ടു. സെൻട്രല്‍ ഗാസയിലെ നുസ്രേത്ത് അഭയാർഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യു.എൻ സ്കൂളിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സെൻട്രല്‍ ഗാസയില്‍ ഹമാസിനെതിരെ പുതിയ പോരാട്ടത്തിന് തുടക്കം കുറിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചതിന് പിന്നാലെയാണ് യു.എൻ സ്കൂളിന് നേരെ ആക്രമണമുണ്ടായത്.
ഇതിന് മുമ്പും അഭയാർഥികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. അഭയാർഥി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 455 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ഏപ്രില്‍ 11നും 13നും ഇടയില്‍ മൂന്ന് തവണ ഇസ്രായേല്‍ യു.എൻ സ്കൂളുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തിന് മുമ്ബ് യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എയുടെ 183 സ്കുളുകളാണ് ഗാസയിലുണ്ടായിരുന്നത്. ഒക്ടോബറില്‍ യുദ്ധം തുടങ്ങിയതോടെ ഈ സ്കൂളുകള്‍ അഭയാർഥി ക്യാമ്ബുകളാക്കുകയായിരുന്നു. ഇതുവരെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 35,586 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 83,074 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മധ്യ ഗാസയിലെ ഡെയ്‍ർ അൽ ബലായിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ആറുപേരുടെ മൃതദേഹം പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധസേവകർ കണ്ടെടുത്തു. ഷെല്ലാക്രമണമുണ്ടായ അൽ ജഫ്രാവിയിൽ പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്കുമാറ്റി.
അതിനിടെ, സിഐഎ ഡയറക്ടർ വില്യം ബേൺസ് ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. യുദ്ധം നിർത്താതെ ബന്ദികളെ വിടില്ലെന്നാണു ഹമാസിന്റെ പ്രഖ്യാപിത നിലപാട്. ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം നിർത്തില്ലെന്ന് ഇസ്രയേലും. ഈ ഭിന്നത പരിഹരിച്ചു വെടിനിർത്തൽ കരാർ സാധ്യമാകുമോയെന്നാണു ചർച്ച ചെയ്യുന്നത്. ഹമാസ് പ്രതിനിധി കയ്റോയിലെത്തി ഈജിപ്ത് നേതൃത്വവുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 36,586 പലസ്തീൻകാർ കൊല്ലപ്പെട്ടു. 83,074 പേർക്കു പരുക്കേറ്റു.
യുദ്ധം തുടർന്നാൽ ജൂലൈ പകുതിയോടെ 10 ലക്ഷത്തിലേറെ പലസ്തീൻകാർ കൊടുംപട്ടിണിയിലാകുമെന്നു ലോകാരോഗ്യ സംഘടനയും യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷനും മുന്നറിയിപ്പു നൽകി. കഴിഞ്ഞ മാർച്ചോടെ 6.77 ലക്ഷം പേർ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായിരുന്നു. ലബനനിലെ യുഎസ് എംബസിക്കുനേരെ വെടിവയ്പുണ്ടായെങ്കിലും ജീവനക്കാർ സുരക്ഷിതരാണ്. ഏറ്റുമുട്ടലിൽ പരുക്കേറ്റ അക്രമിയെ ആശുപത്രിയിലാക്കി. സിറിയൻ പൗരനാണ് വെടിയുതിർത്തത്.
അതേസമയം ഗാസയിൽ വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച നിർദേശത്തിൽ ഇരു കക്ഷികളും വ്യക്തമായ നിലപാട് അറിയിക്കണമെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തർ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹിരിക്കുന്നതിനും ശാശ്വത സമാധാനത്തിനു വഴിയൊരുക്കുന്നതിനുമുള്ള ഉടമ്പടിയാണ് ഉണ്ടാകേണ്ടതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
https://www.facebook.com/Malayalivartha
























