24 മണിക്കൂറിനിടെ റഫയിൽ കൊല്ലപ്പെട്ടത് 36 പേർ; ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു:- സംഘർഷം രൂക്ഷമാക്കി ഹിസ്ബുള്ള...

24 മണിക്കൂറിനിടെ 36 പേർ റഫയിൽ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ അഖ്സ ആശുപത്രിയിലേക്ക് നിരവധി രോഗികളെയാണ് എത്തിക്കുന്നത്.മൂന്ന് ഘട്ട വെടിനിർത്തൽ നിർദേശവുമായി അമേരിക്ക മുന്നോട്ട് വരികയും ഇത് നടപ്പാക്കാൻ ലോക രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും റഫയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. അൽ അഖ്സ ആശുപത്രിയിൽ രോഗികളുടെ എണ്ണം കൂടി വരികയാണെന്ന് യു.എൻ ആശങ്ക അറിയിച്ചു. 24 മണിക്കൂറിനിടെ റഫയിൽ 115 പേർക്ക് പരിക്കേറ്റു.
ഗുരുതരമായി പൊള്ളലേറ്റും വെടിയുണ്ടകളേറ്റും എത്തുന്ന സിവിലിയൻമാരുടെ എണ്ണം കൂടിവരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 7 മുതല്‍ ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ 36,586 പേർ കൊല്ലപ്പെടുകയും 83,074 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുദ്ധം തുടരുകയാണെങ്കിൽ അടുത്ത മാസം പകുതിയോടെ ഗസ്സയിലെ ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ അതിഭീകരമായ പട്ടിണിയിണിലേക്ക് കടക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എട്ട് മാസത്തോളമായി ഹിസ്ബുല്ല പോരാളികളുമായി വെടിവയ്പ്പ് നടത്തുന്ന ലെബനൻ അതിർത്തിയിൽ അതിശക്തമായ ഓപ്പറേഷന് ഇസ്രായേൽ ഒരുങ്ങുകയാണെന്നും വിവരങ്ങളുണ്ട്. ഇസ്രായേൽ യുദ്ധത്തിനൊരുങ്ങുകയാണെങ്കിൽ തങ്ങളും തയ്യാറാണെന്ന് ഹിസ്ബുല്ലയും അറിയിച്ചു. അതേസമയം സ്ഥിരമായ വെടിനിർത്തൽ സാധ്യമാക്കി ഗാസയിൽ നിന്ന് പൂർണമായും ഇസ്രായേൽ പിൻമാറാതെ ഒരു കരാറിനും തങ്ങളില്ലെന്നാണ് ഹമാസ് നേതൃത്വത്തിന്റെ നിലപാട്.
മധ്യ ഗാസയിലെ അൽ മഗാസി, അൽ ബുറെയ്ജ് അഭയാർഥിക്യാമ്പുകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ആരോഗ്യസംവിധാനങ്ങൾ താറുമാറായ മധ്യഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ പരിക്കേറ്റവരെ ചികിത്സിക്കാൻ ബന്ധുക്കൾ ബുദ്ധിമുട്ടുകയാണ്. അൽ അഖ്‌സ ആശുപത്രിമാത്രമാണ് പ്രവർത്തനക്ഷമമായ ഏക ആശുപത്രി. റാഫയിൽ നിന്നു കുടിയൊഴിഞ്ഞെത്തിയതുൾപ്പെടെ മേഖലയിൽ ഇപ്പോഴുള്ള 10 ലക്ഷത്തോളം പേരുടെ ഏക അത്താണിയാണത്.
അതിനിടെ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്, ഇത് പ്രദേശത്തെ പൂർണ്ണമായ യുദ്ധത്തിലേക്ക് അടുപ്പിക്കുന്നു. ലെബനനുമായുള്ള അതിർത്തിയിൽ ആക്രമണം ആരംഭിക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ ചിന്തിക്കുമ്പോൾ, സംഘർഷം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ്റെ പിന്തുണയുള്ള ഗ്രൂപ്പായ ഹിസ്ബുള്ള പറഞ്ഞു. എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളായാൽ ഒരു വലിയ യുദ്ധത്തിന് ഇത് വഴി വയ്ക്കും.
ഗാസ യുദ്ധത്തിനിടയിൽ, ഹമാസിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ എട്ട് മാസമായി ഹിസ്ബുള്ളയും ഇസ്രായേൽ സേനയും വെടിവയ്പ്പ് നടത്തുകയാണ്. അടുത്ത ദിവസങ്ങളിൽ, ഇരുവരും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളായിട്ടുണ്ട്, പ്രത്യേകിച്ച് തെക്കൻ ലെബനനിൽ ഹിസ്ബുള്ള സേനയെ ഇസ്രായേൽ ആക്രമിച്ചതിന് ശേഷം.
ഈ ആക്രമണത്തിൽ മൂന്ന് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു. പ്രതികാരമായി, ലെബനൻ തീവ്രവാദ സംഘം വടക്കൻ ഇസ്രായേലിലേക്ക് "ഡ്രോണുകളുടെ ഒരു കൂട്ടം" അയച്ചു. ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിന് ശേഷം ഹിസ്ബുള്ളയ്ക്കെതിരെ വൻ ആക്രമണം നടത്താനുള്ള സാധ്യതയാണ് ഇസ്രായേൽ പ്രതിരോധ സേന പരിഗണിക്കുന്നത്.
ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഹെർസി ഹലേവി, ഒരു തീരുമാനം എടുക്കേണ്ട ഘട്ടത്തിലേക്ക് ഞങ്ങൾ അടുക്കുകയാണ് എന്ന് പ്രതികരിച്ചു. ഈ തീരുമാനത്തിന് ഐഡിഎഫ് തയ്യാറാണ് എന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സംഘർഷത്തെക്കുറിച്ച് തീരുമാനമെടുക്കാൻ ഇസ്രായേൽ അടുക്കുമ്പോൾ, കാര്യങ്ങൾ കൂടുതൽ വഷളാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് നെയിം കാസിം പറഞ്ഞു.
https://www.facebook.com/Malayalivartha
























