അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ശക്തം, വെടിനിർത്തൽ കരാറിൽ അനൗദ്യോഗികമായി മധ്യസ്ഥ രാജ്യങ്ങൾ ഹമാസ് നേതൃത്വവുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ, വെടിനിർത്തൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസ് അറിയിച്ചതായി ഖത്തർ...!!

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടു വയ്ച്ച വെടിനിർത്തൽ കരാറിൽ ഇസ്രയേലും ഹമാസും ഔദ്യോഗികമായി പ്രതികരിക്കാത്തതിൽ ആശങ്കയേറുകയാണ്. ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് വെടിനിർത്തൽ കരാറിൽ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് മധ്യസ്ഥരാജ്യമായ ഖത്തർ അറിയിച്ച പിന്നാലെ ഹമാസ് പ്രതികണം എത്തി. വെടിനിർത്തൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസ് അറിയിച്ചതായി ഖത്തർ വ്യക്തമാക്കി. ദോഹ കേന്ദ്രമായി മധ്യസ്ഥ രാജ്യങ്ങളും അമേരിക്കയും വെടിനിർത്തൽ കരാർ ചർച്ച സംബന്ധിച്ച ആശയവിനിമയം തുടരുകയാണ്.
അനൗദ്യോഗികമായി മധ്യസ്ഥ രാജ്യങ്ങൾ ഹമാസ് നേതൃത്വവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ജോ ബൈഡൻ മുന്നോട്ടുവച്ച നിർദേശത്തിൽ ഇരു കക്ഷികളും വ്യക്തമായ നിലപാട് അറിയിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹിരിക്കുന്നതിനും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുന്നതിനുമുള്ള ഉടമ്പടിയാണ് ഉണ്ടാകേണ്ടതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വ്യക്തമാക്കിയിരുന്നു.എന്നാൽ ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിൽ ഭരണം നടത്താനും ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്താനുമുള്ള ഹമാസിൻറെ ശേഷിയെ പൂർണമായും നശിപ്പിക്കുമെന്നും വ്യക്കമാക്കിയത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു.
അതിനടെ മധ്യ ഗാസയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ നടന്ന ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തെ കുറിച്ച് ഇസ്രായേലിനോട് വിശദീകരണം തേടിയതായി അമേരിക്ക വ്യക്തമാക്കി. മധ്യഗാസയിൽ ഹമാസിനെതിരേ കര-വ്യോമാക്രമണം ശക്തിപ്പെടുത്തുകയാണെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ആക്രമണം. എന്നാൽ, ഹമാസുകാർ സ്കൂൾ കവചമാക്കി പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.
സായുധസംഘങ്ങൾ ഈ അഭയാർഥി ക്യാമ്പ് കേന്ദ്രീകരിച്ച് ഇസ്രയേൽ സേനയ്ക്കെതിരേ ആക്രമണം നടത്തുകയാണെന്നും ആരോപിച്ചു. മധ്യഗാസയിലെ നുസ്‌റെയ്ത്ത് അഭയാർഥിക്യാമ്പിലുള്ള അൽ സാർദി സ്കൂളിനുമേലെയാണ് വ്യാഴാഴ്ച പുലർച്ചെ ഇസ്രയേൽ പോർവിമാനങ്ങൾ തീതുപ്പിയത്. പലസ്തീനിലെ യു.എൻ. അഭയാർഥി ഏജൻസിയായ ഉൻറയ്ക്കുകീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് അഭയാർത്ഥി കേന്ദ്രമാക്കിയത്. വടക്കു-തെക്കൻ ഗാസയിൽനിന്ന് കുടിയൊഴിഞ്ഞെത്തിയ നൂറുകണക്കകിന് അഭയാർഥികളാണ് ഇവിടെ കഴിയുന്നത്.
സ്കൂളിന്റെ രണ്ടും മൂന്നും നിലകൾ മിസൈലേറ്റ് പാടേതകർന്നു. വൈദ്യുതിയില്ലാത്തതിനാൽ വെട്ടം വീണതിനുശേഷമാണ് പലരെയും അൽ അഖ്‌സ ആശുപത്രിയിലെത്തിക്കാനായതെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു. മധ്യഗാസയിൽ നിലവിൽ പ്രവർത്തിക്കുന്ന ഏക ആശുപത്രിയാണിത്. മേഖലയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ആശുപത്രി പരിക്കേറ്റവരെക്കൊണ്ടുനിറഞ്ഞു. പലരെയും നിലത്തുകിടത്തിയാണ് ചികിത്സിക്കുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ജനറേറ്ററുകൾ പലതും പ്രവർത്തനരഹിതമായതും ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കി. എട്ടുമാസമായിത്തുടരുന്ന യുദ്ധത്തിനിടെ, അഭയാർഥികൾക്കുനേരേ ആക്രമണം നടത്തിയതിന്റെ പേരിൽ പലതവണ ഇസ്രയേൽ അന്താരാഷ്ട്രതലത്തിൽ രൂക്ഷവിമർശനമേറ്റുവാങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























