ഏതു നിമിഷവും യുദ്ധം തുടങ്ങും ? റോക്കറ്റുകൾ ചീറിപ്പായുന്നു.... ഇരു രാജ്യങ്ങൾക്കുമൊപ്പം അവരെ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളും സഖ്യരാജ്യങ്ങളും കൂടി ചേർന്നാൽ വിനാശകരമായ ലോക മഹാ യുദ്ധത്തിലേയ്ക്ക് കാര്യങ്ങൾ വഴുതിവീണേക്കാം

ഹമാസ്-ഹിസ്ബുള്ള നേതാക്കളുടെ കൊലപാതകത്തിനും ഇറാന്റെ ഭീഷണിക്കും പിന്നാലെ പശ്ചിമേഷ്യ തിളച്ചുമറിയുകയാണ് . ഏതുനിമിഷവും ഇസ്രയേലും ഇറാനും തമ്മിലൊരു യുദ്ധം പൊട്ടിപ്പുറപ്പെടാം . ഇരു രാജ്യങ്ങൾക്കുമൊപ്പം അവരെ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളും സഖ്യരാജ്യങ്ങളും കൂടി ചേർന്നാൽ വിനാശകരമായ ലോക മഹാ യുദ്ധത്തിലേയ്ക്ക് കാര്യങ്ങൾ വഴുതിവീണേക്കാം എന്ന സൂചനകളാണ് ഇപ്പോൾ മേഖലയിൽനിന്ന് പുറത്തുവരുന്നത്.
ലഭ്യമായ ഏതെങ്കിലും ടിക്കറ്റ്' ഉപയോഗിച്ച് ലെബനൻ വിടണമെന്നാണ് ഇന്ത്യയും അമേരിക്കൻ എംബസിയും ഉൾപ്പടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് മുന്നറിയിപ്പ് നൽകുന്നത് . ഇതും യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നു എന്നതിന്റെ സൂചനകളാണ്
ഇസ്രയേലിന് നേർക്കുണ്ടായ ഹമാസ് ആക്രമണത്തിന്റെ തുടർച്ചയായുണ്ടായ പ്രത്യാക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിലെങ്ങും കരളുലയ്ക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത് . കുഞ്ഞുമക്കളുടെ ചേതനയറ്റ ദേഹവുമായി വിലപിക്കുന്ന മാതാപിതാക്കൾ. പരിക്കേറ്റ് നിലവിളിക്കുന്ന കുട്ടികൾ, ആക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ബന്ധുക്കളെ തേടിനടക്കുന്നവർ, വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി പരക്കംപായുന്നവർ, തിങ്ങി നിറഞ്ഞ അഭയാർത്ഥി ക്യാമ്പുകൾ , ഭക്ഷണസാധനങ്ങൾക്കായി ബേക്കറികളിലും പലചരക്കുകടകളിലും ക്യു നിൽക്കുന്ന എല്ലും തോലുമായ മനുഷ്യർ , ജലവൈദ്യുതി വിതരണം നിലച്ചതിനാൽ താളംതെറ്റിയ ആശുപത്രികൾ എന്നി വയെല്ലാം ഇവിടെ സാധാരണ കാഴ്ചകൾ മാത്രമാണ് .
ഇതിനിടയിലാണ് ഹമാസ്, ഹിസ്ബുള്ള നേതാക്കളെ ഇസ്രായേൽ വധിച്ചത് . ഇതോടെ ഹിസ്ബുള്ള അടക്കമുള്ള സായുധ സംഘങ്ങൾ ഇറാന്റെ സഹായത്തോടെ ഇസ്രായേലിലേക്ക് കുതിക്കുകയാണ് . ജൂലൈ 31-നായിരുന്നു ഇറാനിലെ ടെഹ്‌റാനിൽ ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഹിസ്ബുള്ള കമാണ്ടർ ഫുവാദ് ഷുക്കറിനെ വധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഹനിയായും കൊല്ലപ്പെട്ടത് .
. ഇതോടെ നിലതെറ്റിയ ഹിസ്ബുള്ള ,ഹമാസ് സംഘങ്ങൾ പശ്ചിമേഷ്യൻ നിരത്തുകളിൽ അക്ഷരാർത്ഥത്തിൽ കൊലവിളി നടത്തുകയാണ് ..ഇതിനിടെ ഹനിയയുടെ കൊലപാതകത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ ഇസ്രയേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
ടെഹ്‌റാനിലെ ഇസ്മായിൽ ഹനിയയുടെ വസതിക്ക് പുറത്തുനിന്ന് ഏഴ് കിലോഗ്രാം ഭാരമുള്ള ഒരു ഷോർട്ട് റേഞ്ച് പ്രൊജക്ടൈൽ ഉപയോഗിച്ചാണ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട് . ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് കൊലപാതകം സംബന്ധിച്ച സുപ്രധാന വിവരം പുറത്തുവിട്ടത്.രക്തസാക്ഷി ഇസ്മായിൽ ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നും സയണിസ്റ്റ് ഭരണകൂടത്തിന് കഠിനമായ ശിക്ഷ നൽകുമെന്നും വെല്ലുവിളി ഉയർത്തിയ ഐആർജിസി അമേരിക്കയെ 'ക്രിമിനൽ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്
ഇതിന്റെ തുടർച്ചയെന്നോണം ഇന്ന് ഞായറാഴ്ച പുലർച്ചെ, ഹിസ്‌ബുള്ള വടക്കൻ ഇസ്രയേലിലെ ബെയ്റ്റ് ഹില്ലൽ പട്ടണം ലക്ഷ്യമാക്കി ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. ഇസ്രയേലിന്റെ റോക്കറ്റ് പ്രതിരോധ സംവിധാനം അയൺ ഡോം ഇതിനെയെല്ലാം നിർവീര്യമാക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.
യുകെ, ജോർദാൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേൽ-ലെബനൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും പൗരന്മാർ കഴിയുംവേഗം മേഖല ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. സാഹചര്യങ്ങൾ പൊടുന്നനെ വഷളാകാനുള്ള സാധ്യതയുണ്ടെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പറഞ്ഞിരുന്നു. പൗരന്മാരെ ഒഴിപ്പിക്കുന്നതിന് കൂടുതൽ സൈനികരെയും കോൺസുലർ സ്റ്റാഫിനെയും അതിർത്തി സേനയിലെ ഉദ്യോഗസ്ഥരെയും മേഖലയിലേക്ക് യുകെ അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു. ലെബനന് പുറമെ ഇസ്രയേലിലേക്കുള്ള യാത്രകളും ഒഴിവാക്കണമെന്ന് കാനഡയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാൻ്റെയും അവർ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളുടെയും ആക്രമണങ്ങളിൽനിന്ന് ഇസ്രയേലിനെ പ്രതിരോധിക്കാൻ കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിൽ വിന്യസിക്കുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെയും ഹിസ്‌ബുള്ളയുടെയും ഭീഷണി ഇസ്രയേലിന്റെ മേൽ ഉള്ളതിനാൽ, മിസൈൽ പ്രതിരോധ സംവിധാനങ്ങളെയെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഉരുക്കുപോലെ ഉറച്ചതാണെന്നും കഴിഞ്ഞ ദിവസം അമേരിക്ക ആവർത്തിച്ചിരുന്നു.
ആക്രമണത്തെ നേരിടാനുള്ള തയാറെടുപ്പിലാണ് ഇസ്രയേലും. "വെല്ലുവിളി നിറഞ്ഞ ദിനങ്ങളാണ് മുന്നിലുള്ളത്. വിവിധ ഭാഗങ്ങളിൽനിന്ന് ഭീഷണികളുണ്ട്. ഏത് സാഹചര്യത്തിനും ഞങ്ങൾ തയ്യാറാണ്" ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
വാരാന്ത്യത്തിൽ വീടുകളിലേക്ക് മടങ്ങുന്ന ഇസ്രയേൽ മന്ത്രിമാർക്ക്, സാറ്റ്‌ലൈറ്റ് ഫോണുകൾ കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളിൽ വാർത്താവിനിമയ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചാൽ ബന്ധപ്പെടുന്നതിന് വേണ്ടിയാണ് മുൻകരുതൽ. നേരത്തെ സിറിയയിലെ ഡമാസ്കസിൽ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചിരുന്നു.
സമാനമായൊരു ആക്രമണം ഇസ്രയേലും കരുതിയിരിക്കുകയാണ്, അസാധാരണമായ രംഗങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന മുന്നറിയിപ്പും വെള്ളിയാഴ്ച ഇറാൻ്റെ ഔദ്യോഗിക ടി വി ചാനലിലൂടെ നൽകിക്കഴിഞ്ഞു .. പശ്ചിമേഷ്യ വളരെ അപകടകരമായ പ്രാദേശിക യുദ്ധത്തിലേക്ക് കടക്കുമോ എന്ന ഭീതി ജനിപ്പിക്കുന്നതാണ് ഇറാന്റെ പുതിയ പ്രതികരണങ്ങൾ.
https://www.facebook.com/Malayalivartha


























