വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പൗരന്‍മാരോട് ലബനന്‍ വിടാന്‍, യുഎസ് അടക്കമുള്ള രാജ്യങ്ങള്‍: ഇറാനെ പ്രതിരോധിക്കാന്‍ സഹായവും പിന്തുണയും വേണമെന്ന് അമേരിക്കയോടും യൂറോപ്യന്‍ രാജ്യങ്ങളോടും ഇസ്രായേല്‍ :- നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ അറകള്‍...

പൗരന്‍മാരോട് ലബനന്‍ വിടാന്‍ മുന്നറിയിപ്പ് നല്‍കി യുഎസ് അടക്കമുള്ള രാജ്യങ്ങള്‍. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം യുദ്ധത്തിലെത്താനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഈ നീക്കം. ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാഹചര്യം ഉണ്ടായത്. ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനില്‍ നിന്ന് മാറാനാണ് നിര്‍ദേശം. ആക്രമണം നടത്തിയത് ഇസ്രയേലാണെന്നു ഹമാസും ഇറാനും ആരോപിക്കുന്നു. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാന്‍ ഉടന്‍ ആക്രമണം നടത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ പിന്തുണയ്ക്കുന്ന ലബനനിലെ ഹിസ്ബുല്ല സംഘടന തിരിച്ചടിക്കുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വിലയിരുത്തുന്നത്. ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായാല്‍ ഇസ്രയേല്‍ കനത്ത രീതിയില്‍ തിരിച്ചടിക്കുമെന്നും വിലയിരുത്തലുണ്ട്. പ്രതിരോധ സഹായവും പിന്തുണയും വേണമെന്ന് അമേരിക്കയോടും യൂറോപ്യന്‍ രാജ്യങ്ങളോടും ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹനിയ്യയുടെ കൊലപാതത്തില്‍ തിരിച്ചടിയില്‍ നിന്ന് പിറകോട്ടില്ലെന്നാവര്‍ത്തിക്കുകയാണ് ഇറാന്‍. തെഹ്‌റാനില്‍ നടന്നത് രാജ്യത്തിന്റെ പരമാധികാരം മറികടന്നുള്ള ആക്രമണമാണെന്നാണ് വിലയിരുത്തല്‍. ഇസ്രായേലിനെതിരായ നീക്കം ഉപേക്ഷിക്കണമെന്ന മധ്യസ്ഥരാജ്യങ്ങള്‍ മുഖേനയുള്ള അമേരിക്കന്‍ അഭ്യര്‍ഥനയും ഇറാന്‍ തള്ളി. ഹിസ്ബുല്ലയും ഹൂതികളും ഹമാസും ചേര്‍ന്നുള്ള സംയുക്ത പ്രത്യാക്രമണ സാധ്യതയും ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്. നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ അറകള്‍ ഒരുക്കിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെല്‍ അവീവില്‍ ഉള്‍പ്പെടെ ജി.പി.എസ് സംവിധാനത്തിനു വരെ വിലക്ക് ഏര്‍പ്പെടുത്തി.
ലബനാന്‍ അതിര്‍ത്തി മേഖലകളിലെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സൈന്യം ആവശ്യപ്പെട്ടു. ലബനാനില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി. അടിയന്തരമായി ലബനാന്‍ വിടാന്‍ അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും തുര്‍ക്കിയും തങ്ങളുടെ പൗരന്‍മാരോട് ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കും കനത്ത സുരക്ഷയിലാണ്. സൈനിക കമാണ്ടര്‍ ഫുആദ് ഷുകറിനെ ബെയ്‌റൂത്തില്‍ കൊലപ്പെടുത്തിയ ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയും നിരവധി മിസൈലുകളാണ് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ല അയച്ചത്.
ഇറാനെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ, ഗസ്സയില്‍ ശൈഖ് റദ്‌വാനിലെ സ്‌കൂളിനു നേരെയും അല്‍ അഖ്‌സ മാര്‍ട്ടിയേഴ്‌സ് ആശുപത്രിക്കു നേരെയും ഇസ്രായേല്‍ ആക്രമണം ഉണ്ടായി. മൂന്നു പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ യുഎസിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
യുഎസ്, യുകെ, സ്വീഡന്‍, ഫ്രാന്‍സ്, കാനഡ, ജോര്‍ദന്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരോട് ലബനന്‍ വിടാന്‍ നിര്‍ദേശിച്ചു. ബെയ്‌റൂട്ടില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ഹിസ്ബുല്ല വടക്കന്‍ ഇസ്രയേലില്‍ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി. പെന്റഗണ്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചു. യുകെയും കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചു.
വരും ദിവസങ്ങളില്‍ ഇറാനും ഹിസ്ബുല്ലയും തിരിച്ചടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആയുധങ്ങള്‍ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്‌സ് എയര്‍ലൈന്‍സിന്റെ വിമാനം കഴിഞ്ഞദിവസം തെഹ്‌റാനില്‍ എത്തിയിട്ടുണ്ട്. ഇറാന് ആവശ്യമായ ആയുധങ്ങളുമായാണ് വിമാനം എത്തിയിട്ടുള്ളതെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനുമായും ഹമാസുമായും വളരെ അടുത്ത ബന്ധമാണ് റഷ്യക്കുള്ളത്.
ഹനിയ്യയുടെ കൊലപാതകത്തെ റഷ്യ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായേല്‍ ബോഗ്ദനോവ് വിശേഷിപ്പിച്ചത്. കൊലപാതകം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























