ഇസ്രായേലിനുള്ള ഹമാസിന്റെ മുന്നറിയിപ്പ് യഹ്യാ സിന്‍വാർ; തിരിച്ചടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഇറാൻ...

തിരിച്ചടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാന്‍. ഇസ്രായേല്‍ പരാജയപ്പെടുമെന്നതില്‍ സംശയമില്ലെന്ന് ഇറാനിലെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നഈനി അടിവരയിടുകയാണ്. എങ്ങനെ, എപ്പോള്‍ പ്രത്യാക്രമണം ഉണ്ടാകുമെന്ന് സയണിസ്റ്റുകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. അധിനിവേശ പ്രദേശങ്ങളെല്ലാം അഗ്നിക്കിരയാക്കും. അവരെ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയില്ല. അവര്‍ ഭയത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറയുന്നു. ദിവസങ്ങളായി ഇറാന്‍ മിസൈല്‍ ലോഞ്ചറുകള്‍ കൊണ്ടുപോകുകയും സൈനിക അഭ്യാസങ്ങള്‍ നടത്തുന്നതായും അമേരിക്കക്ക് വിവരം ലഭിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇസ്രായേലിനെതിരരായ ഇറാന്റെ ആക്രമണം ചെറുക്കാന്‍ ബൈഡന്‍ ഭരണകൂടം പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇറാനോടൊപ്പം ഹിസ്ബുല്ലയും ഹൂതികളുമെല്ലാം ഒരുമിച്ച് ആക്രമിക്കുമെന്ന ഭയത്തിലാണ് അമേരിക്കയുള്ളതെന്നും പത്രം വ്യക്തമാക്കി.
ഇതിനിടെ ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി തെരഞ്ഞെടുത്ത യഹ്യ സിന്‍വാറിനെ അഭിനന്ദിച്ച് ലെബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല രംഗത്ത് എത്തി. ഗാസയിലെ കൊലപാതകങ്ങള്‍ക്കും പട്ടിണിക്കും ഇടയില്‍ ഹമാസിന്റെ പോരാളികളെ നയിച്ചുകൊണ്ടിരിക്കുകയാണ് യഹ്യ സിന്‍വാര്‍. നേതാക്കളെയും ഉദ്യോഗസ്ഥരെയും കൊന്ന് ലക്ഷ്യങ്ങള്‍ നേടാമെന്ന ശത്രുക്കളുടെ ആഗ്രഹം വെറുതെയാകും. രക്തസാക്ഷികളുടെ ചോരയില്‍ മുക്കിയ പതാക ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് കൈമാറിയിരിക്കുന്നു. സയണിസ്റ്റ് ശത്രുവിനും അവര്‍ക്ക് പിന്നിലുള്ള അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കും ഇത് ശക്തമായ സന്ദേശമാണ് നല്‍കുന്നത്' -ഹിസ്ബുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹമാസ് അതിന്റെ തീരുമാനത്തില്‍ ഏകീകൃതമാണ്. അതിന്റെ തത്വങ്ങളിലും തെരഞ്ഞെടുപ്പുകളിലും അവര്‍ ഉറച്ചുനില്‍ക്കുന്നു. അതില്‍ അവര്‍ മുന്നേറുകയാണ്. എല്ലാ ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കുമൊപ്പം ത്യാഗങ്ങള്‍ സഹിച്ച് അവര്‍ ചെറുത്തുനില്‍പ്പിന്റെ പാതയിലാണ്. അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതക്കായി വീരോചിതവും ചരിത്രപരവുമായ പോരാട്ടാണ് ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ നടത്തുന്നത്. ഈ നിര്‍ണായക ഘട്ടത്തില്‍ പുതിയ തലവനെ തെരഞ്ഞെടുത്ത് രാജ്യത്തിന്റെയും പ്രദേശത്തിന്റെയും ദൃഢനിശ്ചയത്തെയും വിശ്വാസത്തെയും നിലനിര്‍ത്തുകയാണ് ഹമാസ്. സമ്പൂര്‍ണ വിമോചനം നേടുംവരെ പരിശ്രമങ്ങളെ ഏകീകരിക്കാനും പോരാട്ടത്തില്‍ തുടരാനുമുള്ള അവരുടെ ദൃഢനിശ്ചയത്തെ ഇത് ശക്തിപ്പെടുത്തുന്നു' -ഹിസ്ബുല്ലയുടെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷധേിക്കുകയോ ചെയ്തിട്ടില്ല. അതിനിടയിലാണ് ഒക്ടോബര്‍ 7 ന്റെ സൂത്രധാരനെ ഹമാസ് തലവനായി പ്രഖ്യാപിക്കുന്നത്. ഇത് ഇസ്രായേലിനെ കൂടുതല്‍ പ്രകോപിപ്പിക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്. അതേസമയം, ഇസ്രായേലിനുള്ള ഹമാസിന്റെ മുന്നറിയിപ്പ് കൂടിയാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha


























