യുദ്ധഭൂമിയായി മധ്യപൂർവദേശം; ഇസ്രായേലിന് നേരെ ആക്രമണങ്ങളുമായി ഹിസ്ബുള്ള; പ്രതികാരം ചെയ്യാൻ ഇറാനും...! തരിപ്പണമാക്കാൻ ഉറച്ച് ഇസ്രയേലും, അമേരിക്കയും...

മധ്യപൂർവദേശം യുദ്ധഭൂമിയായി മാറുകയാണ്. ലബനനിലെ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുല്ലയെ മുന്നിൽ നിർത്തി ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്റെ നീക്കം. പുതിയ ഇറാൻ പ്രസിഡന്റ് നേരിട്ടുള്ള യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ പ്രതികാരം ചെയ്യുകയും വേണം– ഇതാണ് നിലവിൽ ഇറാന്റെ അവസ്ഥ. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നാകട്ടെ ഇസ്രയേലിനു നേരെ ആക്രമണങ്ങളും ആരംഭിച്ചിട്ടുണ്ട്. വടക്കന്‍ ഇസ്രയേലിലെ പ്രദേശങ്ങൾക്കു നേരെയാണ് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇവയിൽ ഏറെയും ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്.
ഇനിയും ആക്രമണം തുടരുമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിലെങ്ങും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ചു. ആക്രമണമുണ്ടായാൽ ഒളിക്കാനുള്ള സുരക്ഷിത താവളങ്ങൾക്കും അഭയകേന്ദ്രങ്ങള്‍ക്കും സമീപം വേണം താമസിക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.
ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ സംഘടനയുടെ രാഷ്ട്രീയ വിഭാഗം ചുമതല ഹമാസ് യഹിയ സിൻവാറിന് കൈമാറുകയും ചെയ്തു. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രക്കാരിൽ ഒരാളാണ് ഹമാസിന്റെ ഗാസ വിഭാഗം ചുമതലയുള്ള യഹിയ സിൻവാർ. പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതിയിൽ നിലനിൽക്കെ, കടുത്ത രാഷ്ട്രീയ സമീപനങ്ങൾക്ക് പേരുകേട്ട സിൻവാർ ചുമതലയേൽക്കുന്നതിനെ ആശങ്കയോടെയാണ് ഇസ്രയേൽ ഉൾപ്പെടെ വീക്ഷിക്കുന്നത്. ഗാസ ആസ്ഥാനമായാണ് യഹിയ സിൻവാർ കാലങ്ങളായി പ്രവർത്തിക്കുന്നത്.
'തിന്മയുടെ മുഖ'മെന്ന് ഇസ്രയേൽ വിശേഷിപ്പിക്കുന്ന സിൻവാർ അവരുടെ ഹിറ്റ്ലിസ്റ്റിലെ മുൻ നിരക്കാരനാണ്. അതുകൊണ്ടുതന്നെ സിൻവാറിനെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിലൂടെ ശക്തമായ മുന്നറിയിപ്പാണ് ഹമാസ് ഇസ്രയേലിന് നൽകുന്നത്. കൂടാതെ, വെടിനിർത്തൽ ചർച്ചകളോട് ഇസ്മായിൽ ഹനിയ സ്വീകരിച്ച അനുകൂല നിലപാട് ഇനിയുണ്ടാകില്ലെന്ന സൂചനകളാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഹമാസ് മുന്നോട്ടുവയ്ക്കുന്നത്.
ഹമാസിൻ്റെ നേതൃനിരയിൽ തന്നെ ഏറ്റവും ശക്തനായ വ്യക്തിത്വമായി അതിവേഗമാണ് സിൻവാർ മാറിയത്. 2012-ൽ അദ്ദേഹം സംഘടനയുടെ രാഷ്ട്രീയ വിഭാഗം മേധാവിയായി തിരഞ്ഞെടുക്കപ്പെടുകയും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തു. 2014-ൽ നടന്ന ഏഴ് ആഴ്ചകൾ നീണ്ട ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിൽ പ്രധാന രാഷ്ട്രീയ-സൈനിക പങ്ക് വഹിച്ചതും സിൻവാറായിരുന്നു. 2015ൽ അമേരിക്ക അദ്ദേഹത്തെ 'ആഗോള ഭീകരനായി' മുദ്രകുത്തുകയും ചെയ്തു.
2017 ൽ, പിൻഗാമിയായി ഇസ്മായിൽ ഹനിയ എത്തുന്നതോടെയാണ് സിന്‍വാർ ഹമാസിന്റെ ഗാസ വിഭാഗം മേധാവിയാകുന്നത്. പൊതുവെ, ഗാസയിലുടനീളം പ്രാദേശികമായി യാത്ര ചെയ്ത് പ്രസംഗങ്ങൾ സംഘടിപ്പിച്ചിരുന്ന സിൻവാർ ഒക്ടോബർ ഏഴിന് ശേഷം ഒളിവിൽ തുടരുകയായിരുന്നു. നേരത്തെയും വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് മുന്നോട്ടുവച്ച ഉപാധികളിൽനിന്ന് ഒരുപാട് പോലും പിന്നോട്ടുപോകാൻ സിൻവാർ തയാറായിരുന്നില്ല.
അങ്ങനെയൊരാൾ തലപ്പത്തേക്ക് എത്തുമ്പോൾ ചർച്ചകൾ എങ്ങനെയാകും മുന്നോട്ടുപോകുക എന്നതിൽ ഇതുവരെയും വ്യക്തതയില്ല. തിരിച്ചടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാന്‍. ഇസ്രായേല്‍ പരാജയപ്പെടുമെന്നതില്‍ സംശയമില്ലെന്ന് ഇറാനിലെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നഈനി അടിവരയിടുകയാണ്.
എങ്ങനെ, എപ്പോള്‍ പ്രത്യാക്രമണം ഉണ്ടാകുമെന്ന് സയണിസ്റ്റുകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. അധിനിവേശ പ്രദേശങ്ങളെല്ലാം അഗ്നിക്കിരയാക്കും. അവരെ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയില്ല. അവര്‍ ഭയത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറയുന്നു. ദിവസങ്ങളായി ഇറാന്‍ മിസൈല്‍ ലോഞ്ചറുകള്‍ കൊണ്ടുപോകുകയും സൈനിക അഭ്യാസങ്ങള്‍ നടത്തുന്നതായും അമേരിക്കക്ക് വിവരം ലഭിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇസ്രായേലിനെതിരരായ ഇറാന്റെ ആക്രമണം ചെറുക്കാന്‍ ബൈഡന്‍ ഭരണകൂടം പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇറാനോടൊപ്പം ഹിസ്ബുല്ലയും ഹൂതികളുമെല്ലാം ഒരുമിച്ച് ആക്രമിക്കുമെന്ന ഭയത്തിലാണ് അമേരിക്കയുള്ളതെന്നും പത്രം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























