ഇറാനും ഇസ്രയേലും തമ്മില്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങിയാൽ... ആയുധ ബലം ആർക്ക്..?

ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ഇറാനില്‍ വെച്ച് കൊലപ്പെടുത്തി, യുദ്ധത്തിന് തുടക്കമിട്ട ഇസ്രായേലിൽ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുഖത്ത് ആദ്യമായി മരണഭയം തെളിയുന്നു. ഇറാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഇസ്രയേല്‍ സൈന്യം ഇപ്പോള്‍. നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് നവീകരിച്ച ഭൂഗര്‍ഭ അറകള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് ഇസ്രയേല്‍ സൈന്യം കനത്ത സുരക്ഷ ഒരുക്കുന്നത്. ദീര്‍ഘകാലം താമസിക്കാന്‍ ശേഷിയുള്ള ഈ സംവിധാനത്തിന് എല്ലാത്തരം ആയുധങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. പലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ആദ്യമായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി സ്വയം പ്രതിരോധത്തിന്റെ ശരീര ഭാഷയിലേക്ക് മാറിയത്. യുദ്ധത്തില്‍ വിജയിക്കും എന്ന ആത്മവിശ്വാസം മാഞ്ഞിരിക്കുന്നു എന്നാണ് വിദേശ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.
എന്തായിരിക്കും ഇറാന്റെ ആക്രമണ സ്ട്രാറ്റജിയെന്ന് മനസ്സിലാക്കാന്‍ പോലും കഴിയാതെ ഇസ്രയേല്‍ ചാര സംഘഠനയായ മൊസാദും കുഴയുന്നുണ്ട്. ഇതോടെ ഇസ്രയേലിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമോ എന്ന ആശങ്കയിലാണ് അമേരിക്ക. ഇസ്രയേലിനെ സഹായിക്കാന്‍ യുദ്ധക്കപ്പലുകളും, വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് അമേരിക്ക എത്തിച്ചിരിക്കുന്നതും ഈ ഭയം പിടികൂടിയതു കൊണ്ടാണ്. ഇറാനുമായി അഭിപ്രായ വ്യത്യാസമുള്ള അറബ് രാജ്യങ്ങള്‍ പോലും പുതിയ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കാന്‍ മടികാണിക്കുന്നുണ്ട്. മുസ്ലിം രാജ്യങ്ങളിലെ ജനങ്ങളുടെ പൊതുവികാരവും, ഇറാന് അനുകൂലമാണ്. ഇതും അമേരിക്കയോട് അകലം പാലിക്കാന്‍ അറബ് രാജ്യങ്ങളെ നിര്‍ബന്ധിതമാക്കുന്നുണ്ട്. ഇറാന്‍ – ഇസ്രയേല്‍ യുദ്ധം പൊട്ടി പുറപ്പെട്ടാല്‍, അത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം മാത്രമായല്ല മാറാന്‍ പോകുന്നത്. പല വന്‍ ശക്തികളും ഈ യുദ്ധത്തില്‍ ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അമേരിക്കന്‍ ചേരി ഒരു ഭാഗത്തും, റഷ്യയും ചൈനയും മറുഭാഗത്തും നിലയുറപ്പിച്ചാല്‍ അത് മൂന്നാം ലോകമഹാ യുദ്ധമായി മാറുമെന്നുറപ്പാണ്. ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആക്രമണത്തിന്റെ ശക്തിയും കൂടും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളാണ് ഇസ്രയേലും, ഇറാനും. ഇരുരാജ്യങ്ങളും രഹസ്യമായി ആണവായുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അനവധി യുദ്ധങ്ങള്‍ ചെയ്ത് പാരമ്പര്യമുള്ള പേര്‍ഷ്യന്‍ പോരാളികളാണ് ഇറാന്‍.
ഇറാനിലേക്ക് സൈന്യത്തെ അയച്ച് ആ രാജ്യത്തെ കീഴ്പ്പെടുത്തുക അമേരിക്കയ്ക്ക് പോലും അസാധ്യമായ കാര്യമാണ്. ഭൂമിശാസ്ത്രപരമായ ഘടനയും, ഇറാന് അനുകൂലമാണ്. അതുകൊണ്ട് തന്നെ യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ വ്യോമാക്രമണത്തിലൂടെ ഇറാനെ ആക്രമിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുക. രാഷ്ട്രീയ സ്വാധീനവും, സൈനിക ശേഷിയും, ഇന്റലിജന്‍സ് മികവുമാണ്, ഇസ്രയേലിന്റെ കരുത്ത്.
സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറുള്ള പോരാളികളായ ജനതയാണ് ഇറാന്റെ പ്രധാന കരുത്ത്. നിലവില്‍ ആണവ രാഷ്ട്രമല്ലെങ്കിലും, നിരവധി ആണവായുധങ്ങള്‍ ഇറാന്റെ കൈവശമുണ്ട്. ഇതിനുപുറമെ സജീവമായ ആണവ സമ്പുഷ്ടീകരണ പദ്ധതിയും ഇറാനുണ്ട്. അടുത്തിടെയായി ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്ന തോത്, വലിയ രൂപത്തിലാണ് ഉയര്‍ത്തിയിരുന്നത്.
ഇസ്രയേലിന്റെ കരുത്ത് എടുത്ത് കാട്ടിയാൽ, രാഷ്ട്രീയ സ്വാധീനം, സൈനിക ശേഷി, ഇന്റലിജന്‍സ് മികവ് എന്നിങ്ങനെ പല മേഖലകളില്‍ മുന്നിലുള്ള രാജ്യമാണ് ഇസ്രയേല്‍. ഇസ്രയേലിൽ ഒരു ലക്ഷത്തി,എഴുപതിനായിരം സജീവ സൈനികരും നാല് ലക്ഷത്തി, അറുപത്തിഅയ്യായിരം റിസർവ് സൈനിക വിഭാഗവുമുണ്ട്.1376 ടാങ്കുകളും 43,407 കവചിത വാഹനങ്ങളും 650 പീരങ്കികളും 150 റോക്കറ്റ് ലോഞ്ചറുകളും ഇസ്രയേലിനുണ്ട്. ലോകത്തെ ഏറ്റവും ആധുനികമായ സേനകളിലൊന്നാണ് അവരുടെ വായുസേന. ആധുനിക എഫ് 35 പോര്‍വിമാനങ്ങള്‍ അടക്കം ഇസ്രയേല്‍ വ്യോമസേനക്ക് സ്വന്തമാണ്. പരമാവധി കൃത്യതയോടെ ലക്ഷ്യത്തിലെത്തി നിയന്ത്രിത സ്‌ഫോടനം നടത്തുന്ന സ്മാര്‍ട്ട് ബോംബുകള്‍ ഇസ്രയേലിനുണ്ട്. 612 യുദ്ധവിമാനങ്ങളാണുള്ളത്.
500 മെര്‍കാവ ടാങ്കുകളാണ് ഇസ്രയേലിന്റെ കരയുദ്ധത്തിലെ കരുത്ത്. മിസൈലുകളേയും ഡ്രോണുകളേയും ലക്ഷ്യത്തിലെത്തും മുൻപേ തകര്‍ക്കുന്ന അയേണ്‍ ഡോം അടക്കമുള്ള മിസൈല്‍ വേധ സംവിധാനങ്ങളും ഇസ്രയേലിന് കരുത്താണ്. സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രയേലിന്റെ കൈവശം 80 ആണവ ബോംബുകളുണ്ട്. ഇതില്‍ 30 എണ്ണം വിമാനങ്ങളില്‍ നിന്നു തൊടുക്കുന്ന ഗ്രാവിറ്റി ബോംബുകളാണ്. ബാക്കി 50 എണ്ണം മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തൊടുക്കാവുന്നവയാണ്.
ആണവശക്തിയാണെങ്കിലും യുദ്ധത്തില്‍ ഇസ്രയേലിന് ഈ കരുത്ത് പ്രകടിപ്പിക്കാനാവില്ല. എങ്കിലും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീളുന്ന യുദ്ധ സാഹചര്യങ്ങളില്‍ ഇസ്രയേലിന്റെ ആണവായുധ ശേഷി അടക്കമുള്ള കരുത്തുകള്‍ നിര്‍ണായക സ്വാധീനമാവുകയും ചെയ്യും. 1996 ടാങ്കുകളും 65,765 കവചിതവാഹനങ്ങളും 580 പീരങ്കികളും 775 റോക്കറ്റ് ലോഞ്ചറുകളും ഇറാൻ ആക്രമണ നിരയിലുണ്ട്. ∙ 551 യുദ്ധവിമാനങ്ങളും 186 ആക്രമണ വിമാനങ്ങളുമുണ്ട്. മേഖലയിൽ ഏറ്റവും കൂടുതൽ മിസൈലുകൾ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു.
ഖൈബർ ബസ്റ്റർ എന്ന ഇറാന്‍ മിസൈലിന് സമീപമേഖലകളിലുള്ള യുഎസ് ബേസുകളിലും ആക്രമണം നടത്താനുള്ള കഴിവുണ്ടെന്നായിരുന്നു വാദം. കഴിഞ്ഞവർഷം തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈലും ഇറാൻ അവതരിപ്പിച്ചു. ഫത്താഹ് എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു.ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താഹ് വികസിപ്പിച്ചിരിക്കുന്നത്.
റഡാറുകളെ പോലും വെട്ടിച്ച് ശത്രുരാജ്യത്ത് പറന്ന് കയറി വ്യാപക നാശനഷ്ടം വിതയ്ക്കാന്‍ ശേഷിയുള്ള പതിനായിരക്കണക്കിന് ഡ്രോണുകള്‍ ഇറാന്റെ കൈവശമുണ്ട്. ലോകത്ത് ഏത് രാജ്യത്തും കടന്നുകയറി ആക്രമിക്കാന്‍ ശേഷിയുള്ള ചാവേറുകള്‍ കൂടി ആകുമ്പോള്‍ ഇറാന്റെ പോര്‍മുഖത്തെ ഇസ്രയേല്‍ ഭയക്കുക തന്നെ വേണം. അതായത്, ഇറാനും ഇസ്രയേലും തമ്മില്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ അത് കൈവിട്ട് പോകാന്‍ തന്നെയാണ് സാധ്യത.
https://www.facebook.com/Malayalivartha


























