വൻ ഭൂചലനത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജപ്പാനിൽ അതീവ ജാഗ്രത...

വൻ ഭൂചലനത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജപ്പാനിൽ അതീവ ജാഗ്രതയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒരു മിനിറ്റിന്റെ ഇടവേളയിൽ ജപ്പാനിലെ ടോക്കിയോയിലുണ്ടായത് ശക്തമായ രണ്ട് ഭൂചലമാണ്. എന്തും നേരിടാൻ തയ്യാറാകണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആണവനിലയങ്ങൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 6.9 ഉം 7.1 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനമാണ് ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ക്യൂഷു, ഷികോകു ദ്വീപുകളിൽ വ്യാഴാഴ്ചയുണ്ടായത്. പ്രധാനപ്പെട്ട നഗരങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടത്. മിയാസാക്കി, ഓയിറ്റ. കാഗോഷിമ, എഹിം എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയത്.
മിയാസാക്കിയിൽ നിന്ന് 20 മൈൽ അകലെയാണ് ഭൂചലനം നേരിട്ട മേഖല. മിയാസാക്കിയിൽ കെട്ടിടങ്ങളിലുണ്ടായിരുന്ന ആളുകൾക്ക് ഭൂചലന സമയത്ത് ബാലൻസ് നഷ്ടപ്പെട്ട സംഭവങ്ങളല്ലാതെ മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കെട്ടിടങ്ങളൊന്നും തന്നെ ഭൂചലനത്തിൽ തകർന്നിട്ടില്ലെന്നാണ് പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുള്ളത്.
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മധ്യേഷ്യയിലേക്ക് ഈ ദിവസങ്ങളിൽ നടത്താനിരുന്ന സന്ദർശനം നീട്ടി വച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പസഫിക് തീരമേഖലകളിൽ തുടർച്ചയായ ഭൂകമ്പങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന വിദഗ്ധരുടെ നിരീക്ഷണത്തിന് പിന്നാലയാണ് ഇത്. വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെയാണ് ശക്തിയേറിയ തുടർ ചലനമുണ്ടാകുമെന്ന നിരീക്ഷണമെത്തിയത്. വെള്ളിയാഴ്ച കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നു.
ഇനി 9 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മുന്നറിയിപ്പ് രാജ്യത്ത് നൽകുന്നത്. മെഗാപ്രകമ്പനത്തിന് സാധ്യത എന്നാണ് മെറ്റീരോളജിക്കല്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഭൂചലനത്തെ നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിച്ചുള്ളതായി എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011ലാണ് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ജപ്പാനിൽ ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പെടെ തകരാറ് സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha


























