ഇസ്രായേല്‍ നടത്തിയ നരവേട്ടയ്ക്കെതിരെ ലോകവ്യാപക പ്രതിഷേധം ശക്തമാക്കുന്നു...

ഗാസ സിറ്റിയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് നേരെയുള്ള ഇസ്രയേലിന്റെ ആക്രമണം നിമിഷംപ്രതി വര്‍ദ്ദിക്കുകയാണ്. കിഴക്കന്‍ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ദരാജ് ഏരിയയിലെ അല്‍-താബിന്‍ സ്‌കൂളിനുനേരേ ഇസ്രായേല്‍ നടത്തിയ നരവേട്ടയ്ക്കെതിരെ ലോകവ്യാപക പ്രതിഷേധം ശക്തമാവുകയാണ്. അല്‍ തബീന്‍ സ്‌കൂളിന് നേരെ ആക്രമണം നടത്തി നൂറിലേറെ പേരെയാണ് കൊലപ്പെടുത്തിയത്.
ഹമാസ് പോരാളികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന ഇസ്രായേല്‍ വാദവും പൊളിയുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ഗസ്സയില്‍ തുടരുന്നതെന്ന് അറബ് ലീഗ്, ഒ.ഐ.സി, ജി.സി.സി കൂട്ടായ്മകള്‍ കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും അറബ് ലീഗ് ആരോപിച്ചു.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കുരുതിയെ അപലപിച്ചു. എന്നാല്‍, സ്‌കൂളില്‍ തമ്പടിച്ച പോരാളികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അറിയിച്ചതായി അമേരിക്കയും ബ്രിട്ടനും പ്രതികരിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും അമേരിക്ക അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരു പോരാളി പോലും ഇല്ലെന്നിരിക്കെ, വംശഹത്യയെ മറച്ചുപിടിക്കാനുള്ള പ്രചാരണമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ഹമാസ് വ്യക്തമാക്കി. ഒരാഴ്ചക്കിടെ അഭയാര്‍ഥികള്‍ താമസിച്ചുവരുന്ന അഞ്ച് സ്‌കൂളുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യു.എന്‍ രക്ഷാ സമിതി വിളിച്ചുചേര്‍ക്കണമെന്ന് അള്‍ജീരിയ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച ഗാസയിലുടനീളമുള്ള മൂന്ന് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ അക്രമം. സ്‌കൂളുകള്‍ ഒരു 'ഹമാസ് ആസ്ഥാനം' ആയി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. സ്‌കൂളുകളില്‍ കഴിഞ്ഞവര്‍ പ്രഭാത പ്രാര്‍ഥന നടത്തുമ്പോളായിരുന്നു മിസൈല്‍ ആക്രമണം. കൂട്ടക്കൊലയുടെ ഭീകരത കാരണം മെഡിക്കല്‍ ടീമുകള്‍, സിവില്‍ ഡിഫന്‍സ്, ദുരിതാശ്വാസ എമര്‍ജന്‍സി ടീമുകള്‍ മണിക്കൂറുകള്‍ക്ക് ശേഷവും മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ബോംബാക്രമണം നടന്ന ഒരു സ്‌കൂളില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് നിരവധി പലസ്തീനികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹോസം ഷബാത്ത് പറയുന്നു. പ്രദേശത്തേക്കുള്ള ജലവിതരണം ഇസ്രയേല്‍ സൈന്യം വിച്ഛേദിച്ചതിനാല്‍ തീപിടിത്തത്തില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ രക്ഷാസംഘത്തിന് കഴിയുന്നില്ലെന്നും ഷബാത്ത് പറഞ്ഞു.
ഗാസ സിറ്റിയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളില്‍ ഓഗസ്റ്റ് നാലിന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് ഒന്നിന് ദലാല്‍ അല്‍ മുഗ്രബി സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പലസ്തീന്‍ സംഘടനയ്‌ക്കെതിരെ പൂര്‍ണതോതിലുള്ള സൈനിക ആക്രമണം ആരംഭിച്ചശേഷം 'ഹമാസ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളില്‍' നിന്ന് പ്രവര്‍ത്തിക്കുന്ന പരിസരത്ത് 'ഭീകരര്‍' ഉണ്ടെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ യുദ്ധത്തില്‍ 39,699 പേര്‍ കൊല്ലപ്പെടുകയും 91,722 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ 1,139 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഗസ്സയിലേക്ക് അന്താരാഷ്ട്ര സംഘത്തെ അയക്കണമെന്ന ആവശ്യവും ശക്തമാണ്. വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച അട്ടിമറിക്കാന്‍ നെതന്യാഹു നീക്കം നടത്തുന്നതായി ആരോപിച്ച് ആയിരങ്ങള്‍ തെല്‍അവീവില്‍ പ്രതിഷേധിച്ചു. ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള അവസാന സന്ദര്‍ഭമാണിതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ രൂപപ്പെടുത്താന്‍ ഇരു വിഭാഗത്തെയും പ്രേരിപ്പിച്ചു വരികയാണെന്ന് അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അറിയിച്ചു. ഹമാസിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
https://www.facebook.com/Malayalivartha


























