പശ്ചിമേഷ്യയില്‍ ഇനി ഘോരയുദ്ധമെന്ന് ഉറപ്പായി... സിഐഎ മൊസാദ് തലവന്മാര്‍ ടെല്‍അവീവില്‍ കൂടിക്കാഴ്ച നടത്തി. അവധിയില്‍ പോയ സൈനികരെ മടക്കി വിളിച്ച് ഇസ്രായേല്‍.. ഇസ്രയേലിന് പടക്കോപ്പുകള്‍ അയച്ച് അമേരിക്ക

പശ്ചിമേഷ്യയില്‍ ഇനി ഘോരയുദ്ധമെന്ന് ഉറപ്പായിരിക്കുന്നു. സിഐഎ മൊസാദ് തലവന്മാര്‍ ടെല്‍അവീവില്‍ കൂടിക്കാഴ്ച നടത്തി. അവധിയില്‍ പോയ സൈനികരെ മടക്കി വിളിച്ച് ഇസ്രായേല്‍. യുദ്ധഭീതി കനത്തിരിക്കെ ഇസ്രയേലിന് പടക്കോപ്പുകള്‍ അയച്ച അമേരിക്ക വീണ്ടും മുങ്ങിക്കപ്പലുകള്‍ കൂടി അയച്ചിരിക്കുന്നു. വ്യോമപാത അടച്ചുപൂട്ടി ഇറാന്‍ വിമാന സര്‍വീസുകള്‍ എല്ലാം റദ്ദാക്കി. വെടിനിര്‍ത്തലില്‍ നിന്ന് പിന്മാറി ഇറാനൊപ്പം ചേര്‍ന്ന് ഹമാസ്. ലബനന്‍, യമന്‍ അതിര്‍ത്തികളില്‍ മിസൈലുകള്‍ തയ്യാറാക്കി ഹൂതി-ഹിസ്ബുള്ള സംഘം. പശ്ചിമേഷ്യയെ പിളര്‍ത്തിക്കൊണ്ടായിരിക്കും ഈ യുദ്ധം കത്തിപ്പടരുന്നത്.
ദിവസങ്ങള്‍ക്കകം ഇറാന്‍ ആക്രമണം നടത്തുമെന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ഏത് നിമിഷവും അത് സംഭവിച്ചേക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇപ്പോള്‍ അസര്‍ബൈജാന്‍ വളഞ്ഞിരിക്കുകയാണ് ഇറാന്റെ റെവല്യൂഷ്ണറി ഡാര്‍ഡ്‌സ്. അസര്‍ബൈജാനിലേക്കും ജോര്‍ജിയയിലേക്കും അവധി ആഘോഷത്തിന്റെ ഭാഗമായി പോയിട്ടുള്ള സൈനികരെയാണ് ഇസ്രായേല്‍ മടക്കി വിളിച്ചിരിക്കുന്നത്. അവധികള്‍ വെട്ടിക്കുറച്ച് നാട്ടിലെത്താനാണ് നിര്‍ദേശമെന്ന് കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ അയല്‍രാജ്യങ്ങളാണ് അസര്‍ബൈജാനും ജോര്‍ജിയയും. ഇറാനുമായി ദീര്‍ഘമായ അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് അസര്‍ബൈജാന്‍. ഇവിടെയുള്ള ഇസ്രായേല്‍ സൈനികരെ ഇറാന്‍ ലക്ഷ്യമിടുന്നു എന്ന സൂചനയുമുണ്ട്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഇറാന്റെ തലസ്ഥാനത്ത് വച്ച് കൊല്ലപ്പെട്ടത് കഴിഞ്ഞാഴ്ചയാണ്. ഇതേ വേളയില്‍ തന്നെയാണ് ലബ്‌നാനിലെ ഹിസുബുല്ലയുടെ കമാന്റര്‍ ഫുവാദ് ശുകര്‍ കൊല്ലപ്പെട്ടതും. രണ്ടിനും പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇരുരാജ്യങ്ങളും ആരോപിച്ചിരുന്നു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാനും ഹിസ്ബുല്ലയും വ്യക്തമാക്കുകയും ചെയ്തിരിക്കെയാണ് ഇസ്രായേലിന്റെ മുന്നൊരുക്കം. ശക്തമായ ആക്രമണത്തിനാണ് ഇസ്രായേല്‍ തയ്യാറെടുക്കുന്നത്.
ഇസ്രായേലിന് എന്തു സഹായവും ചെയ്യുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഷിയാ വിശ്വാസികളുള്ള രണ്ടാമത്തെ രാജ്യമാണ് അസര്‍ബൈജാന്‍. മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാന്‍ പക്ഷേ, ഇസ്രായേലുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്. ഇസ്രായേല്‍ പൗരന്മാര്‍ ഇവിടെ അവധി ആഘോഷത്തിന് എത്തുക പതിവാണ്. ഇറാന്‍ നേരിട്ട് ആക്രമിക്കാന്‍ സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ ഷിയാ സായുധ സംഘങ്ങളെ ഉപയോഗിക്കുകയാകും ചെയ്യുക എന്ന് പറയപ്പെടുന്നു. ഹനിയ്യ ഇറാനിലെ അതീവ സുരക്ഷിതമെന്ന് കരുതുന്ന സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത് ഇറാന്റെ ദുര്‍ബലതയാണ് സൂചിപ്പിക്കുന്നത്. ഈ വേളയില്‍ കരുത്ത് ബോധിപ്പിക്കുക എന്ന ലക്ഷ്യവും ഇറാനുണ്ട്.
ഇറാഖ്, സിറിയ, ലബ്‌നാന്‍, യമന്‍, ഗാസ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരേ സമയം ഇസ്രായേലിന് നേരെയുള്ള ആക്രമണത്തിന് സാധ്യതയുണ്ട് എന്നും വിലയിരുത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ സൈന്യത്തെയും വെടിക്കോപ്പുകളും അമേരിക്ക പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചിരിക്കുന്നത്. ഇറാന്‍ ഏത് രീതിയിലാണ് പ്രതികരിക്കാന്‍ പോകുന്നത് എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.
ഇറാന്റെ ഭാഗത്തു നിന്നുള്ള ആക്രമണം കഴിഞ്ഞ കുറേ ദിവസങ്ങളായി ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്. ആക്രമണം ഉറപ്പാണ് എന്ന് ഇറാനും ലബ്‌നാനും വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് അമേരിക്ക യുദ്ധക്കപ്പല്‍ അയച്ചത്. അതേസമയം, ഇറാനെതിരെ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമ മേഖല അനുവദില്ലെന്ന് ഇറാഖിലെ ഷിയാ സംഘടനകള്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി.
ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു.ഇസ്രയേലിന് തിരിച്ചടി നല്‍കുന്നതില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സൈന്യവും തമ്മില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്.
ഹനിയ വധത്തിനു പകരമായി ടെല്‍ അവീവിലും മറ്റു പ്രമുഖ ഇസ്രയേലി നഗരങ്ങളിലും നേരിട്ട് മിസൈലാക്രമണം നടത്തണമെന്ന നിലപാടിലാണ് ഇസ്രയേല്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍. എന്നാല്‍ അത്രയും കടുത്ത ആക്രമണത്തിലേക്ക് പോകേണ്ടതില്ലെന്നും കൃത്യമായ കണക്കുകൂട്ടലുകളോടെ ഇസ്രയേലിനു പുറത്തുള്ള മൊസാദ് താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയാല്‍ മതിയെന്നുമാണ് പെസെഷ്‌കിയാന്റെ തീരുമാനമെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അസര്‍ബയ്ജാനിലെയും ഇറാഖി കുര്‍ദിസ്ഥാനിലെയും മൊസാദ് താവളങ്ങളെയാണ് പെസെഷ്‌കിയാന്‍ ലക്ഷ്യമിടുന്നത്. ഇസ്രയേലുമായി സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയ്ക്ക് തടയിടാന്‍ ഈ നീക്കത്തിനാകുമെന്നാണ് പെസഷ്‌കിയാന്റെ വിലയിരുത്തല്‍. ' ഇസ്രയേലില്‍ നേരിട്ട് ആക്രമണം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പെസെഷ്‌കിയാന്‍ ഭയക്കുന്നു'-പെസെഷ്‌കിയാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് പറയുന്നു.
അതേസമയം, ഇറാന്‍ ഭരണകൂടത്തിലും ഖമനയിയുമായി അടുത്ത കേന്ദ്രങ്ങളിലും വലിയ സ്വാധീനമുള്ള സൈന്യം പെസെഷ്‌കിയാന്റെ നിലപാടിനെ മുഖവിലയ്‌ക്കെടുന്നില്ലെന്നാണ് സൂചന. ഹിസ്ബുല്ലയ്‌ക്കൊപ്പം ചേര്‍ന്ന് ടെല്‍ അവീവിലും മറ്റ് നഗരങ്ങളിലും ആക്രമണം നടത്താനുള്ള പദ്ധതിക്ക് തന്നെയാണ് ഇപ്പോഴും ആദ്യപരിഗണന നല്‍കുന്നതെന്ന് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ടെലഗ്രാഫിനോട് പറഞ്ഞു.
ഇന്നലെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിച്ചിരുന്നുവെന്നും ഇസ്രയേലിനെതിരെ വലിയ തോതിലുള്ള ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുന്നതായി ഇറാന്റെ സൈനിക നീക്കങ്ങള്‍ സൂചന നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ പിരിമുറുക്കം വര്‍ധിക്കുന്നതിനിടെ മിഡില്‍ ഈസ്റ്റിലേക്ക് യു.എസ്.എസ് ജോര്‍ജിയ അന്തര്‍വാഹിനിക്കപ്പല്‍ വിന്യസിക്കാന്‍ ഓസ്റ്റിന്‍ ഉത്തരവിട്ടിട്ടുണ്ട്.
'ഇസ്രായേലിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അമേരിക്ക പ്രതിബദ്ധമാണെന്ന് ഓസ്റ്റിന്‍ ഗാലന്റിനോട് പറഞ്ഞു. മിഡില്‍ ഈസ്റ്റിലുടനീളം യു.എസ് സൈനിക ശേഷി ശക്തിപ്പെടുത്തുകയും ചെയ്തു' പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. പാരീസ് ഒളിമ്പിക്‌സ് സമാപിക്കുന്നത് വരെ വലിയ ആക്രമണം നടത്തരുതെന്ന ഫ്രഞ്ച് സമ്മര്‍ദമാണ് ഇറാന്റെയും ഹിസ്ബുല്ലയുടെയും പ്രതികരണം വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























