കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ട മുഹമ്മദ് ദൈഫ് സുരക്ഷിതനെന്ന് ഹമാസ് മുതിര്‍ന്ന വക്താവ് ഒസാമ ഹംദാന്‍...

ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ട ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ദൈഫ് സുരക്ഷിതനാണെന്ന് ഹമാസ് മുതിര്‍ന്ന വക്താവ് ഒസാമ ഹംദാന്‍. അസോസിയേറ്റ് പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഹംദാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് മേധാവി മുഹമ്മദ് ദൈഫിനെ വധിച്ചെന്ന ഇസ്രായേല്‍ വാദം തള്ളിയാണ് അദ്ദേഹം രംഗത്ത് വന്നത്. ദൈഫിനെ ഖാന്‍ യൂനിസില്‍ ജൂലൈ 13ന് നടത്തിയ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്നാണ് വാദം. എന്നാല്‍ ഇത് തെറ്റാണെന്നും ദൈഫ് സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ മനുഷ്യത്വരഹിത ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൂട്ടക്കൊലയെ ന്യായീകരിക്കാനാണ് മുഹമ്മദ് ദൈഫിനെ വധിച്ചുവെന്ന് ഇസ്രായേല്‍ പറഞ്ഞുണ്ടാക്കിയതെന്നും ഹംദാന്‍ പറഞ്ഞു. ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയെ തെഹ്‌റാനില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു ദൈഫിനെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ഇസ്രായേല്‍ രംഗത്തെത്തിയത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് മുഹമ്മദ് ദൈഫ് ആണെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.
2023 ഒക്ടോബര്‍ ഏഴിന്.ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. 'മസ്ജിദുല്‍ അഖ്സയില്‍ സയണിസ്റ്റ് രാജ്യം നടത്തുന്ന അതിക്രമങ്ങള്‍ക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മറികടന്ന അധിനിവേശത്തിനുമുള്ള മറുപടിയാണ് ആക്രമണം' ഉറച്ച ശബ്ദത്തിലുള്ള ആ സന്ദേശം ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു. ഇസ്രയേലിനും കൂട്ടാളികള്‍ക്കും. അമേരിക്കയുടേയും പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും പിന്തുണയോടെ ഇസ്രായേല്‍ ചെയ്തുകൂട്ടുന്ന ഓരോ അതിക്രമത്തിനും അവര്‍ എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരുമെന്ന മുന്നറിയിപ്പ്. 'ഈ അതിക്രമങ്ങള്‍ക്കെല്ലാം ഒരു പൂര്‍ണ വിരാമമിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ മേധാവിയായ മുഹമ്മദ് ദൈഫായിരുന്നു ആ മുന്നറിയിപ്പുകാരന്‍.
നിരവധി തവണയാണ് ദൈഫിനെതിരെ വധശ്രമമുണ്ടായത്. എന്നാല്‍ അദ്ദേഹത്തെ തൊടാന്‍ അവര്‍ക്കായില്ല. ഇതേ ദൈഫിനെ ലക്ഷ്യമിട്ടാണ് അല്‍ മവാസി അഭയാര്‍ഥി ക്യാംപില്‍ 90 പേരുടെ ജീവനെടുത്ത ആക്രമണം ഇസ്രായേല്‍ നടത്തിയത്. ദൈഫ് കൊല്ലപ്പെട്ടെന്ന് പടിഞ്ഞാറന്‍ മീഡിയകള്‍ പ്രചരിപ്പിച്ചു. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി ഹമാസ് രംഗത്തെത്തി.
കാലങ്ങളായി ഇസ്രയേലിന്റെ ഹിറ്റ്ലിസ്റ്റിലുള്ള ഹമാസിന്റെ രഹസ്യകമാന്‍ഡറാണ് മുഹമ്മദ് ദൈഫ്. ഒമ്പത് വര്‍ഷത്തോളം ജനങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു അദ്ദേഹം. പിന്നീട് 2021ല്‍ ജറാഹ് മേഖലയില്‍നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ ശബ്ദം ലോകം കേട്ടു. ജറാഹിന് മേല്‍ കൈവച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഒമ്പതാണ്ടിന് ശേഷം ആദ്യമായി അദ്ദേഹം ഇസ്റാഈലിന് മുന്നറിയിപ്പു നല്‍കി. പിന്നീട് അല്‍ അഖ്സയില്‍ ഇസ്റാഈല്‍ നല്‍കിയ അതിക്രമങ്ങള്‍ക്ക് കനത്ത മറുപടി ഹമാസ് നല്‍കുന്നതാണ് ലോകം കാണുന്നത്.
രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ തന്നെ ദൈഫിനെ വധിക്കാന്‍ ഇസ്രായേല്‍ നീക്കമാരംഭിച്ചിരുന്നു. 2002ലെ അക്രമത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. 2006ല്‍ ഹമാസ് നേതാക്കന്‍മാര്‍ ഒരുമിച്ചു കൂടിയ കെട്ടിടത്തിന് നേരെ നടന്ന അക്രമത്തില്‍ ദൈഫിന് ഗുരുതരമായി പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു. 2014ല്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ദൈഫിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു. പക്ഷേ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
2021ല്‍ നടത്തിയ 11 ദിവസത്തെ ആക്രമണങ്ങള്‍ക്കിടെ രണ്ട് തവണ ദൈഫിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി ഇസ്രായേല്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ രണ്ടു തവണയും പരാജയപ്പെട്ടു. നിരന്തരമായി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ ഫലസ്തീനികള്‍ അദ്ദേഹത്തിന് ഒരു ഓമനപ്പേരിട്ടു 'ഒമ്പത് ജീവനുകളുള്ള പൂച്ച'.
1965ല്‍ ഗസ്സയിലെ ഖാന്‍ യൂനുസിലെ അഭയാര്‍ഥി ക്യാംപിലാണ് ദൈഫ് ജനിച്ചത്. യഥാര്‍ത്ഥ പേര് മുഹമ്മദ് ദയ്ബ് ഇബ്രാഹീം അല്‍ മസ്രി. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസം. ആദ്യകാലത്ത് മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പിന്നീട് 1987ല്‍ ഹമാസ് രൂപീകരിക്കപ്പെടുകയും ആദ്യ ഇന്‍തിഫാദ ആരംഭിക്കുകയും ചെയ്ത ശേഷം അദ്ദേഹം ഹമാസില്‍ ചേര്‍ന്നു. തന്ത്രപരമായ നിരവധി ആക്രമണങ്ങള്‍ ആസൂത്രമണം ചെയ്ത് നടപ്പാക്കി. ഇത് സംഘടനയില്‍ അദ്ദേഹത്തിന്റെ സ്ഥാനമുയര്‍ത്തി.
1990കളില്‍ ഖസ്സാം ബ്രിഗേഡ്സ് എന്ന പേരില്‍ ഹമാസ് സൈനിക വിഭാഗത്തിനു രൂപംനല്‍കുമ്പോള്‍ അതിന്റെ സ്ഥാപകരില്‍ പ്രധാനിയായിരുന്നു ദൈഫ്. അന്നും ഇന്നും ഇസ്രായേലിനെ കുഴക്കിയിട്ടുള്ള ഗസ്സയിലെ ഹമാസ് തുരങ്കകളുടെ സൂത്രധാരന്മാരില്‍ ഒരാള്‍ കൂടിയാണ് ദൈഫ്. 2002ല്‍ രണ്ടാം ഇന്‍തിഫാദയുടെ മൂര്‍ധന്യാവസ്ഥയില്‍ അല്‍ ഖസ്സാം മേധാവിയായിരുന്നു സലാഹ് ഷഹാദെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദൈഫ് പുതിയ മേധാവിയുമായി. അല്‍ ഖസ്സാം ബ്രിഗേഡിനെ അതിശക്തമായ സേനാവിഭാഗമാക്കുന്നതില്‍ ദൈഫിന്റെ പങ്ക് വളരെ വലുതാണ്. 2015ല്‍ യു.എസ് ദൈഫിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























