ബന്ദി ഇടപാടോ, വെടിനിർത്താലോ..? ഇസ്രയേലിനെ വട്ടമിട്ട് ഇറാൻ

ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അടുത്ത ഘട്ട ചർച്ചകള്‍ക്ക് തുടക്കമായി. ബന്ദികളുടെ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചർച്ചയിലുണ്ട്. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇസ്രയേല്‍ പ്രതിനിധികളുമായി ഖത്തറില്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഹമാസ് നേരിട്ട് ചർച്ചയില്‍ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ അന്താരാഷ്ട്ര പിന്തുണയുള്ള അമേരിക്കയുടെ നിർദേശത്തിന് ഹമാസ് അനുകൂലമായാണ് നിലപാട് എടുത്തിട്ടുള്ളത്. പ്രതിനിധികള്‍ പങ്കെടുക്കാത്ത പശ്ചാത്തലത്തില്‍ ഹമാസിന്റെ ദോഹ ആസ്ഥാനമായിട്ടുള്ള സംഘവുമായി മധ്യസ്ഥർ ആശയവിനിമയം നടത്തിയേക്കും. ഗാസ വെടിനിർത്തല്‍ ചർച്ചയില്‍ എല്ലാവരോടും പങ്കെടുക്കാൻ അമേരിക്ക നിർദേശിച്ചിട്ടുണ്ട്. ഇസ്രയേലും ഹമാസും ധാരണയിലെത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. ചർച്ച കൂടുതല്‍ പുരോഗതി കൈവരിക്കുമെന്ന പ്രതീക്ഷയും വൈറ്റ് ഹൗസ് പങ്കുവെച്ചിട്ടുണ്ട്.
വെടിനിർത്തൽ ചർച്ചയിൽ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏത് നിമിഷവും യുദ്ധം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് പുറത്ത് വരുന്നത്. ഇസ്രായേലില്‍ കനത്തുനില്‍ക്കുന്ന യുദ്ധഭീതി കൂടുതല്‍ ശക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണു ലോകമാധ്യമങ്ങളില്‍ നിന്നു പുറത്തുവരുന്നത്. ഏതാനും മണിക്കൂറുകള്‍ക്കകം ഇറാന്‍ തങ്ങളെ ആക്രമിക്കുമെന്ന അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത് ഇസ്രായേല്‍ ഭരണകൂടം തന്നെയാണ്. വലിയ തോതിലുള്ള സൈനിക ആക്രമണത്തിനാണ് ഇറാന്‍ പദ്ധതി ഇടുന്നത്. ഇസ്രായേലിനെതിരെ നിലവിലെ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണ്ടെന്നായിരുന്നു പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ നിലപാട്. എന്നാല്‍, കടുത്ത ശിക്ഷ തന്നെ ഇസ്രായേലിനു നല്‍കണമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനി ഉത്തരവിട്ടിരിക്കുന്നത്.
ഇറാനൊപ്പം ഇറാഖ്, ലബനാന്‍, യമന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ യുദ്ധമുഖത്തുണ്ടാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുന്ന അതേ നിമിഷംതന്നെ ഹമാസുകളും ഹിസ്ബുള്ളയും ഇസ്രായേലിനെ വളഞ്ഞ് ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് അമേരിക്ക. ഏബ്രഹാം ലിങ്കണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനോട് പശ്ചിമേഷ്യയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നു.
ഇറാന്‍ ഉള്‍പ്പെടെ ഇസ്ലാമിക ചേരികള്‍ ഒന്നടങ്കം ഇസ്രായേലിനെ ആക്രമിക്കുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങളും രാഷ്ട്രത്തലവന്‍മാരും. മുന്നറിയിപ്പില്ലാക്ക ഒരു ആക്രമണമുണ്ടായാല്‍ ഇസ്രായേല്‍ ആണവായുധവും രാസായുധങ്ങളും ഒന്നുപോലെ പ്രയോഗിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ ഭയാനകമായ പോക്ക്. പശ്ചിമേഷ്യയിലെ മുന്‍നിര ശക്തിയായ ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇസ്രായേലിന് സംരക്ഷണമൊരുക്കാന്‍ അമേരിക്കയും ബ്രിട്ടണും ജര്‍മനിയും നീക്കം നടത്തുന്നുണ്ട്. . ഇറാനും ഇസ്രായേലും തമ്മിലൊരു പോരാട്ടമുണ്ടായാല്‍ പശ്ചിമേഷ്യതന്നെ ചാരക്കൂമ്പാരമാകുമെന്ന ഭീതിയാലാണ് ലോകജനത.
അതിനിടെ ചാവുനിലമായി മാറിയ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 40,000 കടന്നു. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 40,005 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 92,401 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. മരിച്ചവരില്‍ കൂടുതല്‍ പേരും സാധാരണക്കാരാണെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ സാധാരണക്കാരാണെന്ന് പറയുമ്പോഴും മറ്റുള്ളവർ എത്രയെന്ന് വ്യക്തമല്ല. ഗാസ ആരോഗ്യമന്ത്രാലയം ഉയർത്തിക്കാണിക്കുന്ന കണക്കുകള്‍ ഇസ്രയേല്‍ തള്ളി. ഹമാസാണ് ഭരണസംവിധാനം നിയന്ത്രിക്കുന്നതെന്നും അതിനാല്‍ കണക്കുകള്‍ വിശ്വസിനീയമല്ലെന്നുമാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ വാദം.
2009 മുതല്‍ 2021 വരെയുള്ള നിരവധി സംഘർഷങ്ങളില്‍ കൊല്ലപ്പെട്ടവരുടേയും കാണാതായവരുടേയും കണക്കുകള്‍ ഐക്യരാഷ്ട്ര സഭ രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കുകള്‍ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യമന്ത്രാലയവുമായുള്ള ഏകോപനം താറുമാറായാണ് തുടരുന്നതെന്ന് യുഎൻ സെക്രട്ടറി ജനറല്‍ വക്താവ് ഫർഹാൻ ഹഖ് വ്യക്തമാക്കി. എന്നിരുന്നാലും മന്ത്രാലയത്തിന്റെ കണക്കുകള്‍ കൃത്യത പാലിക്കാറുണ്ടെന്നും ഫർഹാൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























