ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അടക്കം പ്രമുഖരെ വധിക്കാൻ ഇറാന്റെയും, ഹിസ്‌ബുള്ളയുടെയും പദ്ധതി...

ഇസ്രായേലിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അടക്കം പ്രമുഖരെ വധിക്കാൻ ഇറാന്റെയും, ഹിസ്‌ബുള്ളയുടെയും പദ്ധതിയെന്ന് റിപ്പോർട്ട്. ഇതോടെ നെതന്യാഹുവിനടക്കം വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. ഇസ്രയേലിനെ ഭീതിയിലാഴ്ത്തിയ രഹസ്യ മുന്നറിയിപ്പ് ഇന്റലിജൻസ് ഏജൻസി തന്നെയാണ് പുറത്ത് വിട്ടത്. ബെഞ്ചമിൻ നെതന്യാഹുവിനെയടക്കം, അവരുടെ യുദ്ധകാല മന്ത്രിസഭ മുന്നണിയിലെ പ്രമുഖരെയും, മൊസാദിന്റെ തലപ്പത്തുള്ളവരെയും സൈനിക തലപ്പത്തുള്ളവരെയും കൃത്യമായി പോയിൻറ് ചെയ്യുന്ന തരത്തിൽ മിസൈലുകൾ അയക്കാനോ അതല്ലെങ്കിൽ വേറെ എന്തെങ്കിലും തരത്തിലുള്ള വധ ശ്രമത്തിനോ ആകാം, പദ്ധതി ഇടുന്നതെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഭരണകൂടത്തെ ഭീതിയിലാഴ്ത്തുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ബെഞ്ചമിൻ നെതന്യാഹുവിനു സുരക്ഷ വർദ്ദിപ്പിച്ചു. അയൺ ഡോമുകൾ സജ്ജമാക്കി.
അപമാനത്തിന്റെ അവസ്ഥയിൽ നിൽക്കുന്ന ഇറാൻ എങ്ങനെ വേണമെങ്കിലും ആക്രമിക്കാമെന്ന് യുദ്ധഭീതിയിലാണ് ഇസ്രയേൽ. രാജ്യത്തിൻറെ അതിഥിയായി എത്തിയ ഇസ്മയിൽ ഹനിയയെ ടെഹ്റാനിൽ വച്ച് ഇസ്രായേൽ കൊലപ്പെടുത്തി എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. ഇതിനു പ്രതികാരമെന്നോണം ആണ് ആക്രമിക്കാൻ പദ്ധതി ഇടുന്നത്. ഇതുവരെ പറഞ്ഞിരുന്നത് നേരിട്ട് ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ അയയ്ക്കുകയോ മറ്റെന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു. എന്നാൽ അമേരിക്കയുടെ പടക്കപ്പലുകൾ അടക്കം എന്തിനും തയ്യാറായി യുദ്ധമുഖത്തുള്ളപ്പോൾ ഇറാന് ഇസ്രയേലിനെ ആക്രമിക്കാൻ എളുപ്പമല്ല എന്ന് ഇറാന് തന്നെ വ്യക്തമാണ്. ഇറാന്റെ നൂറുകണക്കിന് മിസൈലുകൾ അയൻഡോം അടക്കം തകർത്തിരുന്നു. അതുകൊണ്ട് തന്നെ ഇറാൻ ആണവായുധം പ്രയോഗിക്കുമോ എന്ന ആശങ്കയും ശക്തമാണ്. ഒരു ഭാഗത്ത് ഖത്തർ ഈജിപ്ത് അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ, മറുഭാഗത്ത് ഗാസയിൽ ഇസ്രായേൽ നരവേട്ട തുടരുകയാണ്.
അതിനിടെ ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോയാൽ ഇറാൻ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത് എത്തി. ഏറ്റവും അടുത്ത ദിവസം തന്നെ ഇസ്രായേലിനെതിരെ തങ്ങളുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ നീക്കത്തിനെതിരെ അമേരിക്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. മേഖലയിലെ സ്ഥിതിഗതികൾ വഷളാക്കുന്ന തീരുമാനമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, ആക്രമണത്തിനുള്ള പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും ഇവർ പറയുന്നു. എന്നാൽ മധ്യസ്ഥശ്രമങ്ങൾ അംഗീകരിക്കില്ലെന്നും, ഇസ്രായേലിനെതിരായ നീക്കത്തിൽ നിന്ന് പിന്മാറില്ലെന്നും ഇറാൻ ആവർത്തിക്കുന്നു.
ആക്രമണത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാണ് ഇറാന്റെ തീരുമാനമെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും, അതിന്റെ അനന്തഫലം ഇറാന് ചിന്തിക്കാനാകുന്നതിലും അപ്പുറമായിരിക്കുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറയുന്നു. ” ഒക്ടോബർ ഏഴിന് ഈ യുദ്ധത്തിന് തുടക്കമിട്ടത് ഇറാന്റെ പങ്കാളിയായ ഹമാസ് ആണ്. വെടിനിർത്തൽ കരാർ നടപ്പിലാക്കാനും, ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ നടപ്പിലാക്കാനുമുള്ള ഏറ്റവും മികച്ച അവസരമായിട്ടാണ് ഈ സമയത്തെ ഞങ്ങൾ കാണുന്നത്. എന്നാൽ അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെങ്കിൽ അതിന്റെ പരിണിതഫലവും രൂക്ഷമായിരിക്കുമെന്നും” ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ മാസം 31ന് ഇറാനിൽ ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാനെത്തിയതിന് പിന്നാലെയാണ് ഹനിയ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇതിന് പിന്നിൽ അവർ തന്നെയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇറാൻ തങ്ങൾക്കെതിരെ നീങ്ങിയാൽ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരിക്കും തങ്ങൾ നടത്തുകയെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്റേയും ഫ്രാൻസിന്റേയും പ്രതിനിധികളോടൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























