25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്തു; നിലവില്‍ വാക്‌സിനെടുക്കാന്‍ ഗാസയിലുള്ളത് 6,40,000 കുട്ടികള്‍...

25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്തു. പലസ്തീന്‍ ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച കേസ് പുറത്ത് വിട്ടത്. മധ്യഗാസാ മുനമ്പിലെ പത്ത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനാണ് നിലവില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ മേധാവി അന്റോണിയോ ഗുട്ടെറസ് പോളിയോ വാക്‌സിനേഷന് വേണ്ടി സംഘര്‍ഷങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഗാസയില്‍ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ക്ക് പോളിയോ വാക്‌സിനേഷന്‍ നല്‍കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെക്കുന്നതിനിടയിലാണ് പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പോളിയോ ഉയര്‍ന്നുവരുന്നത് നിലവിലെ സാഹചര്യത്തില്‍ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അത് ഗാസയില്‍ മാത്രമല്ല, അയല്‍രാജ്യങ്ങളിലും ഭീഷണിയായി മാറുന്നുണ്ട്. മലിനജലത്തില്‍ നിന്നുമെടുത്ത സാമ്പിളുകളില്‍ രണ്ട് പോളിയോ വൈറസുകളെ ജൂണിൽ കണ്ടെത്തിയിരുന്നു. യുദ്ധ പശ്ചാലത്തലത്തില്‍ കാര്യമാത്രമായ മുന്‍കരുതലുകളൊന്നും തന്നെ ഗാസയ്‌ക്കെടുക്കാന്‍ സാധിച്ചുമില്ല. ഗാസയിലെ തുടരെയുള്ള ഇസ്രയേല്‍ ആക്രമണം ഗാസയിലെ ജല സംവിധാനവും മലിന ജല സംവിധാനങ്ങളും തകര്‍ത്തിരിക്കുകയാണ്. ഇതോടെ ജനങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുകിയെത്തുന്നതും ജനങ്ങളെ ഗുരുതരമായി ബാധിക്കുകയാണ്.
നിലവില്‍ വാക്‌സിനെടുക്കാന്‍ പ്രായത്തിലുള്ള 6,40,000 കുട്ടികള്‍ ഗാസയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും മലിനജലത്തിലൂടെ പടരുന്ന വൈറസുകളാണ് പോളിയോ വൈറസ്. വൈകല്യത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്ന, പ്രധാനമായും അഞ്ച് വയസില്‍ കുറവായ കുട്ടികളെ ബാധിക്കുന്ന മാരകമായ വൈറസാണിത്.
https://www.facebook.com/Malayalivartha


























