സൈന്യത്തെ ഇസ്രായേല്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സമ്മതിക്കാതെ ഒരു കരാറിലും തങ്ങള്‍ ഒപ്പിടില്ലെന്ന് ഹമാസ്...

ഗാസയില്‍ നടന്ന് വരുന്ന കൂട്ടക്കുരുതി അവസാനിപ്പിച്ച് സൈന്യത്തെ ഇസ്രായേല്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സമ്മതിക്കാതെ ഒരു കരാറിലും തങ്ങള്‍ ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ്. ബന്ദിമോചനവും വെടിനിര്‍ത്തലും സംബന്ധിച്ച് ദോഹയില്‍ നടന്ന ദ്വിദിന ചര്‍ച അവസാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. 'ചര്‍ച്ച തടസ്സപ്പെടുത്തുകയും നിബന്ധനകളില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ഇസ്രയേലാണ്. തുടര്‍ച്ചയായി ചര്‍ച്ചകള്‍ പൊളിയാന്‍ കാരണവും അവരാണ്. മേയ് അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച കരാറിന്റെ രൂപരേഖയോട് ജൂലൈ 2 ന് തന്നെ ഞങ്ങള്‍ പ്രതികരിച്ചിരുന്നു. ആ ചട്ടക്കൂടിനുള്ളില്‍ നിന്നുള്ള കരാറിന് മാത്രമേ ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ളൂ' -ഹമാസ് വ്യക്തമാക്കി.
ബൈഡന്‍ മുന്നോട്ടുവെച്ച കരട് കരാറില്‍ ഇസ്രായേല്‍ നിബന്ധനകളും വ്യവസ്ഥകളും ചേര്‍ക്കുന്നത് തുടരുകയാണ്. യുദ്ധം അവസാനിപ്പിച്ച് ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ തങ്ങള്‍ കരാറിന് സമ്മതിക്കില്ലെന്നും ഹമാസ് അധികൃതര്‍ അറിയിച്ചു., യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ബ്ലിങ്കന്‍ നടത്തുന്ന പത്താമത്തെ സന്ദര്‍ശനമാണിത്. വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നടപ്പാക്കാന്‍ ബ്ലിങ്കന്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ -ബന്ദിമോചന കരാറിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ പറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹയില്‍ നടന്ന സന്ധി സംഭാഷണത്തിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. കരാറിന് അടുത്ത ആഴ്ചയോടെ അന്തിമരൂപം കൈവരിക്കുമെന്ന് മധ്യസ്ഥരായ ഖത്തര്‍, അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍, നിരന്തരം ചര്‍ച്ച നടത്തി ഇസ്രായേല്‍ പ്രഹസനമാക്കുകയാണെന്നാരോപിച്ച് ഹമാസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. ഹമാസിനെ കരാറിന് സമ്മതിപ്പിക്കാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങള്‍ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ഇസ്രായേലിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഹമാസിനുമേല്‍ മധ്യസ്ഥര്‍ നടത്തുന്ന സമ്മര്‍ദ്ദം ഫലം കാണുമെന്ന് ഇസ്രായേല്‍ പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.
അതിനിടെ ഇസ്രായേലിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടക്കം പ്രമുഖരെ വധിക്കാന്‍ ഇറാന്റെയും, ഹിസ്ബുള്ളയുടെയും പദ്ധതിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ നെതന്യാഹുവിനടക്കം വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി. ഇസ്രയേലിനെ ഭീതിയിലാഴ്ത്തിയ രഹസ്യ മുന്നറിയിപ്പ് ഇന്റലിജന്‍സ് ഏജന്‍സി തന്നെയാണ് പുറത്ത് വിട്ടത്. ബെഞ്ചമിന്‍ നെതന്യാഹുവിനെയടക്കം, അവരുടെ യുദ്ധകാല മന്ത്രിസഭ മുന്നണിയിലെ പ്രമുഖരെയും, മൊസാദിന്റെ തലപ്പത്തുള്ളവരെയും സൈനിക തലപ്പത്തുള്ളവരെയും കൃത്യമായി പോയിന്റ് ചെയ്യുന്ന തരത്തില്‍ മിസൈലുകള്‍ അയക്കാനോ അതല്ലെങ്കില്‍ വേറെ എന്തെങ്കിലും തരത്തിലുള്ള വധ ശ്രമത്തിനോ ആകാം, പദ്ധതി ഇടുന്നതെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഭരണകൂടത്തെ ഭീതിയിലാഴ്ത്തുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, ബെഞ്ചമിന്‍ നെതന്യാഹുവിനു സുരക്ഷ വര്‍ദ്ദിപ്പിച്ചു. അയണ്‍ ഡോമുകള്‍ സജ്ജമാക്കി.
അപമാനത്തിന്റെ അവസ്ഥയില്‍ നില്‍ക്കുന്ന ഇറാന്‍ എങ്ങനെ വേണമെങ്കിലും ആക്രമിക്കാമെന്ന് യുദ്ധഭീതിയിലാണ് ഇസ്രയേല്‍. രാജ്യത്തിന്റെ അതിഥിയായി എത്തിയ ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തി എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. ഇതിനു പ്രതികാരമെന്നോണം ആണ് ആക്രമിക്കാന്‍ പദ്ധതി ഇടുന്നത്. ഇതുവരെ പറഞ്ഞിരുന്നത് നേരിട്ട് ഇറാന്‍ ഇസ്രയേലിലേക്ക് മിസൈല്‍ അയയ്ക്കുകയോ മറ്റെന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു. എന്നാല്‍ അമേരിക്കയുടെ പടക്കപ്പലുകള്‍ അടക്കം എന്തിനും തയ്യാറായി യുദ്ധമുഖത്തുള്ളപ്പോള്‍ ഇറാന് ഇസ്രയേലിനെ ആക്രമിക്കാന്‍ എളുപ്പമല്ല എന്ന് ഇറാന് തന്നെ വ്യക്തമാണ്. ഇറാന്റെ നൂറുകണക്കിന് മിസൈലുകള്‍ അയന്‍ഡോം അടക്കം തകര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ ഇറാന്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ആശങ്കയും ശക്തമാണ്. ഒരു ഭാഗത്ത് ഖത്തര്‍ ഈജിപ്ത് അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, മറുഭാഗത്ത് ഗാസയില്‍ ഇസ്രായേല്‍ നരവേട്ട തുടരുകയാണ്.
അതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലസ് നഗരത്തിന് കിഴക്ക് ബലത അഭയാര്‍ത്ഥി ക്യാമ്പ് റെയ്ഡ് ചെയ്ത ഇസ്രായേല്‍ സൈനികരെ ആക്രമിച്ച് അല്‍ അഖ്‌സ ബ്രിഗേഡ്. പുലര്‍ച്ചെ ക്യാമ്പിലേക്ക് ബുള്‍ഡോസര്‍ ഉള്‍പ്പെടെ നിരവധി ഇസ്രായേലി വാഹനങ്ങള്‍ കടന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇസ്രായേല്‍ റെയ്ഡ് ബലതയില്‍ സംഘര്‍ഷത്തിന് കാരണമായതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























