തെൽ അവീവിൽ ഹിസ്ബുല്ല അയച്ച ഡ്രോൺ നെതന്യാഹുവിൻറെ വസതിയുടെ ദൃശ്യം പകർത്തി...ഇറാന്റെ കളികൾ വമ്പന്മാരെ ലക്ഷ്യമിട്ട്... പോർവിമാനങ്ങൾ അയച്ചെങ്കിലും ഡ്രോൺ കണ്ടെത്താനുളള ഇസ്രായേൽ നീക്കം വിജയിച്ചില്ല...

വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ചർച്ച നടത്തും. ചർച്ചയ്ക്കായി ബ്ലിങ്കൻ ഇന്നലെ തെൽ അവീവിൽ എത്തി. എന്തു വിലകൊടുത്തും വെടിനിർത്തൽ കരാർ ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ ബ്ലിങ്കൻ നീക്കം നടത്തുമെന്ന് അമേരിക്ക പ്രതികരിച്ചു. മേഖലാ യുദ്ധം ഒഴിവാക്കാൻ ഇതല്ലാതെ മറ്റു മാർഗമില്ലെന്ന് അമേരിക്ക ഇസ്രായേൽ നേതാക്കളെ അറിയിച്ചിട്ടുണ്ട്.എന്നാൽ ശത്രുക്കളുടെ ഒരു ഭീഷണിക്കു മുന്നിലും മുട്ടുമടക്കില്ലെന്നും ഇസ്രായേലിനെ ആര് ആക്രമിച്ചാലും കനത്ത തിരിച്ചടി നൽകുമെന്നും നെതന്യാഹു പറഞ്ഞു.
വെടിനിർത്തൽ കരാർ സംബന്ധിച്ച് ഇസ്രായേൽ പ്രതിനിധി സംഘവുമായും നെതന്യാഹു ഇന്നലെ ആശയവിനിമയം നടത്തി. ഗസ്സ യുദ്ധത്തിൻറെ ഭാവി തീരുമാനിക്കേണ്ടത് സൈന്യമല്ല, മറിച്ച് രാഷ്ട്രീയനേതൃത്വം തന്നെയാണെന്ന് സംഘത്തോട് നെതന്യാഹു പ്രതികരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതേസമയം കരാർ അട്ടിമറിക്കാൻ നെതന്യാഹു പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നതായി ഹമാസ് കുറ്റപ്പെടുത്തി. പത്തു മാസം പിന്നിടുന്ന ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന് താൽപര്യമില്ലെന്നും അടിക്കടി പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നത് ഇതിൻറെ തെളിവാണെന്നും ഹമാസ് ആരോപിച്ചു. യുദ്ധം ശാശ്വതമായി അവസാനിപ്പിച്ച് സൈന്യത്തെ ഗസ്സയിൽ നിന്ന് പിൻവലിക്കാതെ കരാറിൽ ഒപ്പുവെക്കില്ലെന്ന് ഹമാസ് ആവർത്തിച്ചു.
അതിനിടയിൽ പല തരത്തിലുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. വലിയ രീതിയിലുള്ള ആക്രമണത്തിന് പകരം ഇസ്രായേലിലെ ഉന്നതരെ വധിക്കാനാണ് ഇറാനും ഹിസ്ബുള്ളയും പദ്ധതിയിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സൈനിക ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യം വച്ചാകും ആക്രമണം. ഇതിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തെൽ അവീവിൽ ഹിസ്ബുല്ല അയച്ച ഡ്രോൺ നെതന്യാഹുവിൻറെ വസതിയുടെ ദൃശ്യം പകർത്തിയതായി റിപ്പോർട്ടുണ്ട്. പോർവിമാനങ്ങൾ അയച്ചെങ്കിലും ഡ്രോൺ കണ്ടെത്താനുളള ഇസ്രായേൽ നീക്കം വിജയിച്ചില്ല. തെൽ അവീവിൽ സ്ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരണപ്പെട്ടു.ഇസ്രായേലിന്റെ ഭീകരാക്രമണം തുടരുന്ന ഗസ്സയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുമ്പോൾ ഹൃദയഭേദക വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗസ്സയിൽ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങൾ മറവുചെയ്യാൻ സ്ഥലമില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദിവസേന നൂറുകണക്കിന് ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഗസ്സയിൽ മറവുചെയ്യേണ്ടി വരുന്നത്.
https://www.facebook.com/Malayalivartha


























