ടെല്‍ അവീവില്‍ ചാവേര്‍ സ്ഫോടനം നടത്തി ഹമാസും പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും; വരും ദിവസങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്...

ഇസ്രയേലിലെ ടെല്‍ അവീവില്‍ ചാവേര്‍ സ്ഫോടനം നടത്തി ഹമാസും പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും. കഴിഞ്ഞ ദിവസം രാത്രി വൈകി ഒരു സിനഗോഗിന് സമീപത്ത് വച്ച് ബാഗില്‍ ബോംബുമായി നീങ്ങിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ജനത്തിരക്ക് ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അക്രമി ലക്ഷ്യ സ്ഥാനത്തെത്തും മുന്നേ ബോംബ് പൊട്ടിത്തെറിച്ചെന്നാണ് നിഗമനം. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസും ഇസ്ലാമിക് ജിഹാദും ഇന്നലെ രംഗത്തെത്തുകയായിരുന്നു. ഇസ്രയേലി നഗരങ്ങളില്‍ വരും ദിവസങ്ങളില്‍ ബോംബാക്രമണങ്ങള്‍ നടത്തുമെന്ന് മുന്നറിയിപ്പും നല്‍കി. വെടിനിറുത്തല്‍ ശ്രമങ്ങളുടെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ടെല്‍ അവീവില്‍ എത്തി ഒരു മണിക്കൂര്‍ കഴിഞ്ഞായിരുന്നു സ്‌ഫോടനം.
ടെല്‍ അവീവിനെ നടുക്കിയ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുക്കുകയായിരുന്നു. ടെല്‍ അവീവില്‍ എത്തിയ ആന്റണി ബ്ലിങ്കന്‍ ഗസ്സയില്‍ വെടിനിര്‍ത്തലും ബന്ദി മോചനവും സാധ്യമാക്കാനുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണിതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ച പോസിറ്റിവ് ആയിരുന്നുവെന്ന് പ്രതികരിച്ച നെതന്യാഹു യു.എസിന്റെ നിര്‍ദേശങ്ങളോട് പ്രതിജ്ഞബദ്ധമാണെന്ന് പറഞ്ഞു. ഇസ്രായേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗുമായും ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തി. ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ഒമ്പതാം തവണയാണ് ബ്ലിങ്കന്‍ പശ്ചിമേഷ്യ സന്ദര്‍ശിക്കുന്നത്.
വെടിനിര്‍ത്തലിനായുള്ള മധ്യസ്ഥ ചര്‍ച്ച ഈ ആഴ്ച ഈജിപ്തില്‍ പുനരാരംഭിക്കാനിരിക്കെ സമവായത്തിന് വഴങ്ങാന്‍ ബ്ലിങ്കന്‍ പ്രധാനമന്ത്രി നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നു. ഓരോതവണയും പുതിയ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുകയായിരുന്നു. വ്യാഴാഴ്ച തുടങ്ങിയ ചര്‍ച്ച താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. ഈ ആഴ്ച പുനരാരംഭിക്കുമെങ്കിലും ഹമാസിന്റെയും ഇസ്രയേലിന്റെയും ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയില്ലാത്തത് യു.എസ് അടക്കമുള്ള മദ്ധ്യസ്ഥ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു. വെടിനിറുത്തലിനുള്ള ശ്രമങ്ങള്‍ക്ക് ഹമാസ് തുരങ്കംവയ്ക്കുന്നതായി നെതന്യാഹു കുറ്റപ്പെടുത്തി.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടയിലും ടെല്‍ അവീവില്‍ നടന്ന സ്‌ഫോടനം ഇനിയും ഉണ്ടായേക്കാവുന്ന ആക്രമണത്തിന് അടിവരയിടുന്ന മുന്നറിയിപ്പാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്രയേലില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹമാസ്. ടെല്‍ അവിവില്‍ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഇസ്രയേല്‍ അമേരിക്കയുടെ നിര്‍ദേശം അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി നെതന്യാഹു കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഹമാസും ഒപ്പം നില്‍ക്കുക എന്നതാണ് അടുത്തതായി ചെയ്യാനുള്ളത്.
നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പാക്കമെന്നതില്‍ വ്യക്തവരാന്‍ അമേരിക്കയും ഖത്തറും ഈജിപ്തും ഉള്‍പ്പെടെയുള്ള മധ്യസ്ഥര്‍ ഒരുമിച്ച് ഇടപെടേണ്ടതുണ്ടെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ഇസ്രയേലും ഹമാസും ഒരു ഡീലിലേക്ക് എത്തുക എന്നത് അല്‍പ്പം പ്രയാസകരമായ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍.
മാസങ്ങളായി തുടരുന്ന ചര്‍ച്ചകളില്‍ യുദ്ധം അവസാനിക്കണമെങ്കില്‍ ഹമാസ് ഇല്ലാതാകണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഇസ്രയേല്‍. താത്കാലിക വെടിനിര്‍ത്തലിന് തയാറല്ലെന്നും സ്ഥിരമായ ഒന്നാണ് നടപ്പിലാകേണ്ടതെന്നുമാണ് ഹമാസിന്റെ പക്ഷം. അമേരിക്ക ഇസ്രയേലിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഹമാസ് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഇസ്രയേല്‍ നിര്‍ദേശം അംഗീകരിച്ചെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ നിര്‍ദേശത്തിന്റെ പുതിയ പതിപ്പുണ്ടെന്ന് ഇസ്രയേലും പറയുന്നു. ഇതിനര്‍ഥം, ഇസ്രയേലിന്റെ സമ്മര്‍ദത്തിന് അമേരിക്ക വഴങ്ങിയെന്നാണ്. നേരെ മറിച്ചല്ല സംഭവിച്ചിരിക്കുന്നത്, ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഒസാമ ഹംദാന്‍ പറഞ്ഞു.
ശക്തമായ ചാവേര്‍ ആക്രമണത്തില്‍ സിനഗോഗിനെ കുലുക്കിയതാണ് 73 കാരനായ മെഷുലം വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്. ഷിമോണ്‍ ബാര്‍ യോചായി സിനഗോഗിന് സമീപം നൂറിലധികം ആളുകള്‍ പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഇറാനില്‍ നിന്നുള്ള മിസൈലാണെന്നാണ് ആളുകള്‍ കരുതിയത്. പിന്നീടാണ് ഹമാസ് ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ ഇസ്രായേലില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താനുള്ള നിരവധി പദ്ധതികള്‍ തങ്ങള്‍ പരാജയപ്പെടുത്തിയതായി ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നു .
https://www.facebook.com/Malayalivartha


























