ഗസ്സയില്‍ മാനുഷിക സഹായത്തിനുള്ള എല്ലാ വഴികളും തുറക്കുന്നത് വരെയും ഇസ്രായേലുമായി ഒരു ചര്‍ച്ചയും വേണ്ടെന്ന് തീരുമാനിച്ച് ആംഗസ് റോബര്‍ട്ട്സണ്‍...

ഗസ്സയില്‍ സമാധാനം പുനസ്ഥാപിക്കുന്നത് വരെയും അവിടേക്കുള്ള മാനുഷിക സഹായത്തിനുള്ള എല്ലാ വഴികളും തുറക്കുന്നത് വരെയും ഇസ്രായേലുമായി ഒരു ചര്‍ച്ചയും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് സ്‌കോട്ട്‌ലാന്‍ഡ് വിദേശകാര്യ സെക്രട്ടറി ആംഗസ് റോബര്‍ട്ട്സണ്‍ ഗസ്സയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളുടെ ഭാഗമാകുക, അവിടേക്ക് അയക്കുന്ന സഹായങ്ങളെ തടയാതിരിക്കുക, വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നടപടികളോട് പൂര്‍ണ്ണമായും സഹകരിക്കുക എന്നീ ആവശ്യങ്ങള്‍ ഇസ്രായേല്‍ സ്വീകരിക്കുന്നത് വരെയും ഞങ്ങളുടെ നിലപാട് തുടരുമെന്നും റോബര്‍ട്ട്‌സണ്‍ പറഞ്ഞു.
യു.കെയിലെ ഇസ്രായേലിന്റെ ഡെപ്യൂട്ടി അംബാസഡര്‍ ഡാനിയേല ഗ്രുഡ്സ്‌കിയുമായി റോബര്‍ട്ട്സണ്‍ കൂടിക്കാഴ്ച നടത്തിയത് വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഭരണകക്ഷിയായ എസ്.എന്‍.പി( സ്‌കോടിഷ് നാഷണല്‍ പാര്‍ട്ടി) തന്നെ റോബോര്‍ട്‌സന്റെ കൂടിക്കാഴ്ചക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്‌കോട്‌ലാന്‍ഡ് സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേല്‍ അംബാസിഡറുമായുള്ള ആ കൂടിക്കാഴ്ച, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങാത്തതില്‍ അദ്ദേഹം മാപ്പ് ചോദിച്ചിരുന്നു.
എന്നാല്‍ ഇസ്രായേലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പുതിയ അംബാസഡറുമായുള്ള കൂടിക്കാഴ്ച നടത്തിയതെന്നും ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തലിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാറിന്റെ വ്യക്തമായ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അല്ലാതെ അവരുടെ അതിക്രമങ്ങളെ അംഗീകരിക്കാന്‍ വേണ്ടിയല്ലെന്നും റോബര്‍ട്ട്സണ്‍ പറഞ്ഞു. ഗസ്സയില്‍ ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയെക്കുറിച്ച് ആര്‍ക്കും വ്യക്തമായ വിവരം ഉണ്ടായിരുന്നില്ല. റോബര്‍ട്ട്സണിനൊപ്പം നില്‍ക്കുന്ന ചിത്രം ഡാനിയേല എക്‌സില്‍ പങ്കുവെച്ചതോടെയാണ് രണ്ടാഴ്ച മുമ്പ് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ചര്‍ച്ചയാകുന്നത്.
വിമര്‍ശനം കനത്തതോടെ കൂടിക്കാഴ്ചയെ ശരിവെച്ച് സ്‌കോട്‌ലാന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവുമായ ജോണ്‍ റാംസെ സ്വിനി രംഗത്ത് എത്തി. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തലിന്റെ ആവശ്യകതയെക്കുറിച്ച് അറിയിക്കാനാണ് കൂടിക്കാഴ്ചയെ ഉപയോഗപ്പെടുത്തിയെതന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാതിരിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുതിയ തടസ്സങ്ങള്‍ കൊണ്ടുവരികയാണെന്ന് ഹമാസ് ആരോപിച്ചു. മെയ് 31ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിക്കുകയും ജൂണ്‍ 11ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി അംഗീകരിക്കുകയും ചെയ്ത വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടാന്‍ ഇസ്രായേലിനെ ലോക സമൂഹം നിര്‍ബന്ധിപ്പിക്കണമെന്ന് ഹമാസ് രാഷ്ട്രീയകാര്യസമിതി അംഗം ഡോ. ബാസിം നഈം പ്രസ്താവനയില്‍ പറഞ്ഞു.
മൂന്ന് ഘട്ടമായിട്ടുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചതാണ്. ഉടനടിയുള്ള വെടിനിര്‍ത്തല്‍, അതിര്‍ത്തി മേഖലയില്‍നിന്ന് ഇസ്രായേലി സൈന്യത്തെ പിന്‍വലിക്കുക, കുടിയൊഴിപ്പിക്കപ്പെട്ടവരെ നിരുപാധികമായി അവരുടെ നാടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുക, മാനുഷിക സഹായങ്ങള്‍ നിയന്ത്രണമില്ലാതെ പ്രവേശിക്കുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുക എന്നിവയാണ് ഒന്നാം ഘട്ടത്തിലുള്ളത്. എന്നാല്‍, കൂടുതല്‍ കൂട്ടക്കൊലകള്‍ നടത്തിയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചതെന്ന് നഈം കുറ്റപ്പെടുത്തി. ചര്‍ച്ചക്കായി പുതിയ വ്യവസ്ഥകളും നെതന്യാഹു മുന്നോട്ടുവെച്ചിട്ടുണ്ട്.
റഫ ക്രോസിങ്, ഈജിപ്തിനോട് ചേര്‍ന്നുള്ള ഫിലാഡല്‍ഫി ഇടനാഴി, നെറ്റ്‌സാരിം റൂട്ട് എന്നിവിടങ്ങളില്‍നിന്ന് ഇസ്രായേലി സൈന്യം പിന്‍വാങ്ങില്ലെന്ന് ഇതില്‍ പറയുന്നു. കുടിയിറക്കപ്പെട്ട ജനങ്ങള്‍ തെക്കുനിന്ന് വടക്കന്‍ ഗസ്സയിലേക്ക് പോകുമ്പോള്‍ പരിശോധന നടത്തും. തടവുകാരെ കൈമാറ്റം ചെയ്യുന്ന വ്യവസ്ഥയിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. മാനുഷിക സഹായവും ഗസ്സയുടെ പുനര്‍നിര്‍മാണവും മേല്‍പറഞ്ഞ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിന് അനുസരിച്ച് മാത്രമാകും. രണ്ടാം ഘട്ടത്തിലെ വ്യവസ്ഥകളില്‍ കരാറിലെത്തുന്നത് വരെ ആദ്യഘട്ടത്തിലെ വ്യവസ്ഥകളില്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ സ്വീകാര്യമല്ല. മാത്രമല്ല, ആറാഴ്ചക്ക് ശേഷം ആക്രമണം തുടരാന്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള ഉറപ്പുവേണമെന്നും നെതന്യാഹുവിന്റെ പുതിയ നിര്‍ദേശത്തിലുണ്ട്.
https://www.facebook.com/Malayalivartha


























