ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തലവന്‍ അല്‍ മഖ്ദയെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി ഇസ്രായേൽ...

ഹിസ്ബുള്ളയുടെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തലവന്‍ അല്‍ മഖ്ദ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ലെബനനിലെ സിഡോണ്‍ മേഖലയില്‍ ഇസ്രായേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഭീകരന്‍ ഖലീല്‍ ഹുസൈന്‍ ഖലീല്‍ അല്‍ മഖ്ദ കൊല്ലപ്പെട്ടതായി ഐഡിഎഫ് വക്താവ് സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ ഐആര്‍ജിസിയുടെ മുതിര്‍ന്ന നേതാക്കന്‍മാരാണ് ലെബനന്‍ സ്വദേശിയായ മൗനിര്‍ അല്‍ മഖ്ദയും സഹോദരന്‍ ഖലീല്‍ അല്‍ മഖ്ദയും. ഇസ്രായേലില്‍ നടന്ന ഭീകരാക്രമണത്തിന് മൗനിര്‍ അല്‍ മഖ്ദയും ഖലീല്‍ അല്‍ മഖ്ദയും സഹായിച്ചതായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഹിസ്ബുള്ളയുടെ ഐആര്‍ജിസിയുടെ പ്രധാന നേതാക്കളിലൊരാളാണ് ലെബനനില്‍ താമസിക്കുന്ന മൗനിര്‍ അല്‍ മഖ്ദ.
ഇരുവരും ഐആര്‍ജിസിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങള്‍ നയിക്കുകയും ചെയ്തിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. വെസ്റ്റ്ബാങ്ക് ആക്രമണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഫണ്ടുകളും ആയുധങ്ങളും കൈമാറുന്നതിലും ഇരുവരും ഏര്‍പ്പെട്ടിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അംഗങ്ങള്‍ 2022 ഒക്ടോബര്‍ 17-ന് ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ അറസ് ഏരിയയില്‍ നടന്ന ഗ്രൗണ്ട് ഫോഴ്സ് മിലിട്ടറി ഡ്രില്ലില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. 2024 മാര്‍ച്ചില്‍ വെസ്റ്റ് ബാങ്കിലേക്ക് കടത്തിയ ആയുധങ്ങള്‍ തീവ്രവാദ സ്‌ക്വാഡുകള്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.
ഐആര്‍ജിസിയുടെ രഹസ്യാന്വേഷണ വിഭാഗമായ യൂണിറ്റ് 4000-ലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ജവാദ് ജാഫരി, ഇറാനിയന്‍ ഖുദ്സ് ഫോഴ്സിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റ് യൂണിറ്റ് 840 കമാന്‍ഡര്‍ അഷ്ഗര്‍ ബക്കാരി എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുള്ളതായി ഐഡിഎഫ് കണ്ടെത്തിയിരുന്നു. ഇസ്രായേലിലേക്കുള്ള ആയുധകടത്തും ഭീകരാക്രമണങ്ങളുടെ ആസൂത്രണവും ഇവരാണ് നടത്തിയതെന്നും സേന വ്യക്തമാക്കി.
അതിനിടെ അധിനിവേശ ഗോലാന്‍ കുന്നില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണമെന്ന് റിപ്പോര്‍ട്ട്. വീടുകളെ ലക്ഷ്യമിട്ട് 50 ലേറെ റോക്കറ്റുകള്‍ പതിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഒരു വീട് പൂര്‍ണമായും കത്തിനശിച്ചതായാണ് പുറത്തുവരുന്ന വിവരം. ആളപായം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹിസ്ബുല്ല ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇസ്രായേല്‍ അതിര്‍ത്തി കടന്ന 50 പ്രൊജക്ടൈലുകളില്‍ ചിലതിനെ അയണ്‍ ഡോം സംവിധാനത്തിലൂടെ തടഞ്ഞെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ലെബനാനില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ആക്രമണമെന്നാണ് കരുതുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഗോലാന്‍ കുന്നിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ റോക്കറ്റ് പതിച്ച് കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഹിസ്ബുല്ലയാണെന്നാണ് ഇസ്രായേല്‍ വാദിച്ചിരുന്നത്. എന്നാല്‍ ഈ വാദം ഹിസ്ബുല്ല തള്ളിയിരുന്നു.
അതേസമയം ഗസ്സയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലിലെത്തി നെതന്യാഹുവിനെ കണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള ഒരു വെടിനിര്‍ത്തലിനും സമ്മര്‍ദം ചെലുത്തിയില്ല. ഹമാസിന്റെ ആവശ്യങ്ങളെല്ലാം നിരാകരിച്ച് ബന്ദികളെ വിട്ടുകൊടുക്കാന്‍ മാത്രമുള്ള താത്കാലിക വെടിനിര്‍ത്തലിനായി അമേരിക്ക മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തിനും ഖത്തറിനുംമേല്‍ സമ്മര്‍ദം തുടരുകയാണ്.
അതിനിടെ സയണിസ്റ്റുകള്‍ നശിപ്പിച്ച ഗസ്സയെ പുനര്‍നിര്‍മ്മിക്കാന്‍ സഹായം ചെയ്യുമെന്നും ഫലസ്തീനിലേക്ക് നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരെ അയക്കുമെന്നും അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുള്‍മദ്ജിദ് ടെബൗണ്‍ പ്രതികരിച്ചു. ഫലസ്തീന്‍ വിഷയം ഫലസ്തീനികളുടേത് മാത്രമല്ല. നമ്മുടേതുകൂടിയാണ്. അതിര്‍ത്തി തുറന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അള്‍ജീരിയന്‍ പ്രസിഡന്റിന്റെ പ്രസ്താവനയെ ഇസ്രായേലും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സെപ്തംബര്‍ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അള്‍ജീരിയയില്‍ രണ്ടാം ഊഴത്തിനായി മത്സരിക്കുകയാണ് ടെബൗണ്‍.
https://www.facebook.com/Malayalivartha


























