അധിനിവേശ ഗോലാൻ കുന്നിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണമെന്ന് റിപ്പോർട്ട്...വീടുകളെ ലക്ഷ്യമിട്ട് 50 ലേറെ റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ..പൂർണമായും കത്തിനശിച്ചതായാണ് പുറത്തുവരുന്ന വിവരം...

അധിനിവേശ ഗോലാൻ കുന്നിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണമെന്ന് റിപ്പോർട്ട്. വീടുകളെ ലക്ഷ്യമിട്ട് 50 ലേറെ റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരു വീട് പൂർണമായും കത്തിനശിച്ചതായാണ് പുറത്തുവരുന്ന വിവരം. അതേസമയം ആളപായം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹിസ്ബുല്ല ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇസ്രായേൽ അതിർത്തി കടന്ന 50 പ്രൊജക്ടൈലുകളിൽ ചിലതിനെ അയൺ ഡോം സംവിധാനത്തിലൂടെ തടഞ്ഞെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ലെബനാനിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതിനുള്ള മറുപടിയാണ് ആക്രമണമെന്നാണ് കരുതുന്നത്.ദിവസങ്ങള്‍ക്ക് മുമ്പ് ഗോലാൻ കുന്നിലെ ഫുട്‌ബോൾ ഗ്രൗണ്ടിൽ റോക്കറ്റ് പതിച്ച് കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഹിസ്ബുല്ലയാണെന്നാണ് ഇസ്രായേൽ വാദിച്ചിരുന്നത്. എന്നാൽ ഈ വാദം ഹിസ്ബുല്ല തള്ളിയിരുന്നു.1967ൽ നടന്ന ആറുദിന യുദ്ധത്തിലാണ് ഇസ്രയേൽ സൈന്യം ഗോലാൻ പ്രദേശം പിടിച്ചടക്കിയത്. ഈജിപ്തിനെയും ജോർദാനെയും യുദ്ധത്തിൽ പരാജയപ്പെടുത്തിയശേഷം സിറിയയുമായി ഉടലെടുത്ത പോരാട്ടത്തിൽ ഗോലാൻ നിർണായകമായി മാറി.
ഇസ്രയേൽ എയർഫോഴ്സ്, കരസേനയുടെ എൻജിനീയറിങ് വിഭാഗം എന്നിവർ ഗോലാനിലേക്കു റോഡുകൾ നിർമിക്കുകയും ഇത് ഇസ്രയേലിന്റെ സൈനികനീക്കം സുഗമമാക്കുകയും ചെയ്തു.തുടർന്ന് കവചിത വാഹനങ്ങളുൾപ്പെടെ കരസേന പ്രദേശത്തേക്കു കടന്നു ചെന്നു. യുദ്ധം മൂർച്ഛിച്ചതോടെ ഡ്രൂസ് വംശജരുടെ ചില ഗ്രാമങ്ങളൊഴിച്ച് സിറിയൻ സേനയും ആളുകളും പ്രദേശത്തു നിന്നു പിൻമാറി. തുടർന്ന് സിറിയയുടെ ആവശ്യപ്രകാരം ജൂൺ രണ്ടിനു വെടിനിർത്തൽ നിലവിൽ വന്നു.
https://www.facebook.com/Malayalivartha


























