ഇസ്രേലും ഹിസ്ബുള്ളയും തമ്മില്‍ ഘോരയുദ്ധം തുടങ്ങി ; ലബനനില്‍ തീ മഴ പെയ്യിച്ച് ഇസ്രയേല്‍ മിസൈലുകള്‍

ലോകം ഭയപ്പെട്ടത് എന്താണോ അത് സംഭവിച്ചിരിക്കുന്നു. ഇസ്രയേലും ഹിസ്ബുള്ളയും യുദ്ധം തുടങ്ങിയിരിക്കുന്നു. ഗോലാന്‍ കുന്നില്‍ റോക്കറ്റാക്രമണം നടത്തിയ ലബനനില്‍ തീ മഴ പെയ്യിച്ച് ഇസ്രയേല്‍. ഒരേ സമയം ഹിസ്ബുള്ള കേന്ദ്രങ്ങളും ആയുധപ്പുരകളും കത്തിച്ച് മുന്നേറി ഇസ്രയേല്‍. ഗാസയില്‍ നിന്നും ടാങ്കുകള്‍ തിരികെ എത്തിച്ച് ലബനന്‍ അതിര്‍ത്തി വളഞ്ഞിരിക്കുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ ശ്രദ്ധ നിലവില്‍ ലബനന്‍ അതിര്‍ത്തിയിലാണെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇറാന്‍ സൈനിക തലവന്റെ തലയെടുത്താണ് ഇസ്രയേല്‍ യുദ്ധകാഹളം മുഴക്കിയിരിക്കുന്നത്. ലബനനില്‍ ഇറാന്‍ സൈനിക ഗ്രൂപ്പ് തങ്ങിയിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് എല്ലാ ഒത്താശയും ചെയ്യാന്‍ ഇവര്‍ സജ്ജരായി അതിര്‍ത്തിയില്‍ നില്‍ക്കുന്നത്. ഇവിടെ നടത്തിയ ആക്രമണത്തിലാണ് ഇറാന്‍ സൈനിക കമാന്‍ഡറെ തീര്‍ത്തുകെട്ടിയത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് തലവന്‍ അല്‍ മഖ്ദയെ വേട്ടയാടിക്കൊന്നു. ലെബനനിലെ സിഡോണ്‍ മേഖലയില്‍ ഇസ്രായേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഭീകരന്‍ ഖലീല്‍ ഹുസൈന്‍ ഖലീല്‍ അല്‍ മഖ്ദ കൊല്ലപ്പെട്ടതായി ഐഡിഎഫ് വക്താവ് സ്ഥിരീകരിച്ചു. ഐആര്‍ജിസിയുടെ മുതിര്‍ന്ന നേതാക്കന്‍മാരാണ് ലെബനന്‍ സ്വദേശിയായ മൗനിര്‍ അല്‍ മഖ്ദയും സഹോദരന്‍ ഖലീല്‍ അല്‍ മഖ്ദയും. ഇസ്രായേലില്‍ നടന്ന ഭീകരാക്രമണത്തിന് മൗനിര്‍ അല്‍ മഖ്ദയും ഖലീല്‍ അല്‍ മഖ്ദയും സഹായിച്ചതായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഐആര്‍ജിസിയുടെ പ്രധാന നേതാക്കളിലൊരാളാണ് ലെബനനില്‍ താമസിക്കുന്ന മൗനിര്‍ അല്‍ മഖ്ദ.
ഇരുവരും ഐആര്‍ജിസിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങള്‍ നയിക്കുകയും ചെയ്തിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. വെസ്റ്റ്ബാങ്ക് ആക്രമണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഫണ്ടുകളും ആയുധങ്ങളും കൈമാറുന്നതിലും ഇരുവരും ഏര്‍പ്പെട്ടിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അംഗങ്ങള്‍ 2022 ഒക്ടോബര്‍ 17ന് ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ അറസ് ഏരിയയില്‍ നടന്ന ഗ്രൗണ്ട് ഫോഴ്‌സ് മിലിട്ടറി ഡ്രില്ലില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. 2024 മാര്‍ച്ചില്‍ വെസ്റ്റ് ബാങ്കിലേക്ക് കടത്തിയ ആയുധങ്ങള്‍ തീവ്രവാദ സ്‌ക്വാഡുകള്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.
ഐആര്‍ജിസിയുടെ രഹസ്യാന്വേഷണ വിഭാഗമായ യൂണിറ്റ് 4000ലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ജവാദ് ജാഫരി, ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റ് യൂണിറ്റ് 840 കമാന്‍ഡര്‍ അഷ്ഗര്‍ ബക്കാരി എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുള്ളതായി ഐഡിഎഫ് കണ്ടെത്തിയിരുന്നു. ഇസ്രായേലിലേക്കുള്ള ആയുധകടത്തും ഭീകരാക്രമണങ്ങളുടെ ആസൂത്രണവും ഇവരാണ് നടത്തിയതെന്നും സേന വ്യക്തമാക്കി.
അതിനിടെ അധിനിവേശ ഗോലാന്‍ കുന്നില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണമെന്ന് റിപ്പോര്‍ട്ട്. വീടുകളെ ലക്ഷ്യമിട്ട് 50 ലേറെ റോക്കറ്റുകള്‍ പതിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഒരു വീട് പൂര്‍ണമായും കത്തിനശിച്ചതായാണ് പുറത്തുവരുന്ന വിവരം. ആളപായം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹിസ്ബുല്ല ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇസ്രായേല്‍ അതിര്‍ത്തി കടന്ന 50 പ്രൊജക്ടൈലുകളില്‍ ചിലതിനെ അയണ്‍ ഡോം സംവിധാനത്തിലൂടെ തടഞ്ഞെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ലെബനാനില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ആക്രമണമെന്നാണ് കരുതുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഗോലാന്‍ കുന്നിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ റോക്കറ്റ് പതിച്ച് കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഹിസ്ബുല്ലയാണെന്നാണ് ഇസ്രായേല്‍ വാദിച്ചിരുന്നത്. എന്നാല്‍ ഈ വാദം ഹിസ്ബുല്ല തള്ളിയിരുന്നു.
ഇസ്രായേലിനു നേരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഇറാന്‍. ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായില്‍ ഹനിയ്യയെ തങ്ങളുടെ മണ്ണില്‍ വെച്ച് കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രായേല്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ ആകാശമാര്‍ഗവും കരവഴിയും ആക്രമണം നടത്താനാണ് ഇറാന്‍ പദ്ധതിയിടുന്നതെന്നാണ് മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ളതായിരിക്കില്ല തങ്ങളുടെ നടപടിയെന്നും ഇറാന്‍ വ്യക്തമാക്കി.
പലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള അമേരിക്കന്‍ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിച്ചതായി യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇക്കാര്യത്തില്‍ ഹമാസും അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന സമാധാന ചര്‍ച്ചകളിലെ നിര്‍ദ്ദേശം അംഗീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവും സ്ഥിരീകരിച്ചു. എന്നാല്‍ അമേരിക്കയും ഇസ്രയേലും മുന്നോട്ടുവച്ച സമാധാനക്കരാര്‍ ഏകപക്ഷീയമാണെന്നും പലസ്തീന്‍ ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്നും ഹമാസ് കുറ്റപ്പെടുത്തി. ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സമാധാനക്കരാറില്‍ നീക്കുപോക്കുകള്‍ നടക്കുന്നത്.
അതേസമയം ഇസ്രയേലിനെ ആക്രമിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് വീണ്ടും ഇറാന്‍ പ്രഖ്യാപിച്ചത് മേഖലയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ചു . ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതികാരം ഉണ്ടാകുമെന്ന് ഇറാന്‍ ഇസ്ലാമിക് റവല്യൂഷന്‍ ഗാര്‍ഡ്‌സാണ് പ്രഖ്യാപിച്ചത്. ശരിയായ സമയത്ത് കൃത്യമായ സ്ഥലത്ത് പ്രതികാരം നടപ്പിലാക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, യെമനിലെ ഹൂതി വിഭാഗം, ലെബനനിലെ ഹിസ്ബുള്ള, ഇറാഖി പ്രതിരോധ സേന എന്നിവരെ ചേര്‍ത്തുള്ള ആക്രമണത്തിനാണ് ഇറാന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വ്യാപാര നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രണ്ട് സുഹൃദ് രാജ്യങ്ങളെന്ന നിലയില്‍ ഇറാനും ഇസ്രയേലും തമ്മിലുള്ള തര്‍ക്കം ഇന്ത്യയും ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മൂര്‍ഛിക്കുന്നത് പശ്ചിമേഷ്യയില്‍ നിന്നുളള പെട്രോളിയം ഉത്പന്നങ്ങളുടെ വരവിനെ ബാധിക്കാന്‍ ഇടയുണ്ട്. അത്തരമൊരു സാഹചര്യം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. ഇതിനുപുറമേ പശ്ചിമേഷ്യയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷിതത്വവും ഇന്ത്യയെ ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ തൊഴിലാളികള്‍ അയക്കുന്ന പണത്തില്‍ കുറവുണ്ടായാല്‍ രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രയേലുമായാകട്ടെ ശക്തമായ സൈനിക സഹകരണവും ഇന്ത്യയ്ക്കുണ്ട്. പ്രതിരോധ മേഖലയിലെ ആധുനികവല്‍ക്കരണത്തില്‍ ഇന്ത്യയെ സഹായിക്കുന്നത് ഇസ്രയേലാണ്. പത്ത് മാസങ്ങളോളമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും ബന്ധികളാക്കി വച്ചിരിക്കുന്നവരെ മോചിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ തുടരുകയാണ്. മധ്യസ്ഥ ശ്രമങ്ങള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈജിപ്തിലും ഖത്തറിലും ചര്‍ച്ചകള്‍ നടത്തി വരികയാണ് . ഇറാന്റെ ആക്രമണം മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























