വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി ...ആഞ്ഞടിച്ച് ഇസ്രായേൽ

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ് . എങ്കിലും വീണ്ടും അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ സംഘം കെയ്റോയിലെത്തിയിട്ടുണ്ട് .ഈ പ്രാവശ്യം ഈജിപ്ത് ഗാസ അതിര്‍ത്തി പ്രശ്നവും ചർച്ചാ വിഷയമാകും . പുതിയ ഉപാധികൾവെച്ച് വെടിനിർത്തൽ ചർച്ചകൾ നിരന്തരം അട്ടിമറിക്കുകയാണ് ഇസ്രായേൽ എന്ന് ഹമാസ് പറയുന്നു . അതേ സമയം വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയും ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഇന്നലെ മധ്യ ഗാസയിലും ഖാന്‍ യൂനിസ് പ്രവിശ്യയിലും നടത്തിയ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 47 പേര്‍ കൊല്ലപ്പെട്ടു. 124 പേർക്ക് പരിക്കേറ്റു. മധ്യ ഗാസയിൽ ദെയ്ർ അൽബലഹിൽ കൂടുതൽ മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകാനും ഇസ്രയേൽ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വെടിനിർത്തൽ ചർച്ചകൾ പ്രജയാമായിരുന്നു . ഇതേതുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മടങ്ങി . ഗാസയിലെ ഇസ്രയേലിൻ്റെ ഭാവി സൈനിക സാന്നിധ്യത്തെക്കുറിച്ചും ഫലസ്തീനിയൻ തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചും ഉള്ള അഭിപ്രായവ്യത്യാസങ്ങൾ ആണ് വെടിനിർത്തലും ബന്ദി ഇടപാടും തടസ്സപ്പെടുത്തുന്നത് .. അമേരിക്കയുടെ പിന്തുണ ഇസ്രായേലിനാണെന്നും, അതേസമയം ഗാസയിലെ ജനങ്ങളുടെ അവകാശത്തെ തങ്ങൾ പിന്തുണയ്‌ക്കുമെന്നുമുള്ള നിലപാട് വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രസിഡന്റ് ജോ ബൈഡനൊപ്പം ചേർന്ന് താൻ പ്രയത്‌നിക്കുന്നുണ്ടെന്നും കമല ഹാരിസ് വ്യക്തമാക്കി. പാർട്ടിയുടെ സ്ഥാനാർത്ഥിത്വം സ്വീകരിച്ചതിന് ശേഷം ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പരാമർശം.
വെടിനിർത്തൽ കരാർ ഇസ്രയേൽ അംഗീകരിച്ചിട്ടും ഹമാസ് വഴങ്ങുന്നില്ലെന്നാണ് ബ്ലിങ്കന്റെ കുറ്റപ്പെടുത്തൽ. എന്നാൽ, ജൂലൈ രണ്ടിന് ബൈഡൻ മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും അംഗീകരിച്ചുള്ള കരാറിന് മാത്രമേ തങ്ങളുള്ളൂവെന്നും ഇസ്രായേൽ പുതിയ നിബന്ധനകൾ വെച്ച് വെടിനിർത്തൽ നടപ്പാകുന്നില്ലെന്ന് ഉറപ്പാക്കുകയാണെന്നും ഹമാസ് പ്രതികരിച്ചു. മൂന്നുഘട്ടത്തിലായി വെടിനിർത്തലും ഗസ്സയിൽനിന്ന് പൂർണ സൈനിക പിൻമാറ്റവും നടത്തുന്നതിന് പകരം എല്ലാ ബന്ദികളെയും നിരവധി ഫലസ്തീനി തടവുകാരെയും വിട്ടയക്കുന്നതാണ് ബൈഡൻ മുന്നോട്ടുവെച്ച കരാർ.
എന്നാൽ, ആറാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ മാത്രമാണ് നെതന്യാഹു അംഗീകരിക്കുന്നത്. പകരം എല്ലാ ബന്ദികളെയും ഹമാസ് വിട്ടയക്കണം. ഗാസയിലും ഈജിപ്ത് അതിർത്തിയിലും തെക്കുവടക്കൻ ഗാസകൾക്കിടയിലെ നെറ്റ്സാറിം ഇടനാഴിയിലും സൈനിക സാന്നിധ്യം തുടരുകയും ചെയ്യും. ഇതത്രയും അംഗീകരിച്ച് ഹമാസ് വെടിനിർത്തലിന് തയാറാകണമെന്ന ആവശ്യം പക്ഷേ, അംഗീകരിക്കില്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. വടക്കൻ ഗസ്സയിലേക്ക് മടങ്ങിപ്പോകാൻ ഫലസ്തീനികൾക്ക് അനുമതി നൽകില്ലെന്ന നിലപാടും ഈജിപ്ത് അതിർത്തിയിലെ ഫിലഡെൽഫി ഇടനാഴിയിലെ ഇസ്രായേൽ സൈനിക നിയന്ത്രണവും കീറാമുട്ടികളായി തുടരുകയാണ്.
അതേസമയം, ഒക്ടോബർ ഏഴിന് 240 ഓളം പേരെ ഹമാസ് ബന്ദികളാക്കിയതിൽ 100 പേരെ നേരത്തേ താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി വിട്ടയച്ചിരുന്നു. 10 മാസത്തിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 56 തടവുകാർ കൊല്ലപ്പെടുകയും ചെയ്തു. അവശേഷിച്ചവരെ കണ്ടെത്താൻ ഇനിയും ഇസ്രായേലിനായിട്ടില്ല. ഇവരെ തിരിച്ചെത്തിക്കാനെന്ന പേരിൽ ഗസ്സയിൽ തുടരുന്ന വംശഹത്യയിൽ ഇതുവരെ 41000 പേർ ഔദ്യോഗിക കണക്കുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽ പുറത്തെടുക്കാനാകാതെ 10,000ലേറെ പേരും ഒരു ലക്ഷത്തോളം പരിക്കേറ്റവരും ഇതിന് പുറമെയുമെണ്ടെന്നാണ് വിവരം
https://www.facebook.com/Malayalivartha


























