ഇസ്രായേലിന് ആയുധം നല്‍കുന്നത് തുടരുമെന്ന് ഉറപ്പ് നല്‍കി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്...

ഭക്ഷണവും ചികിത്സാസഹായങ്ങളും ലഭിക്കാതെ ഗാസയിലെ പലസ്തീനികള്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് ആക്രമണം തുടങ്ങിയ നാള്‍ മുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഐക്യാരാഷ്ട്ര സഭയുടെ ഏജന്‍സികളും അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളുമെല്ലാം ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടല്‍ വരെ ഇതിലുണ്ടായി. എന്നാല്‍ ഇസ്രയേല്‍ ഇതിനോടെല്ലാം മുഖംതിരിക്കുകയായിരുന്നു.
ഇതിനിടെ ഇസ്രായേലിന് ആയുധം നല്‍കുന്നത് തുടരുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. ഷിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം. 'ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാന്‍ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബര്‍ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേല്‍ ജനത അഭിമുഖീകരിക്കരുത്' -എന്നായിരുന്നു ഇത് സംബന്ധിച്ച പരാമര്‍ശം.
'ഗസ്സയിലെ യുദ്ധവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ബൈഡനും ഞാനും രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. കാരണം ഇപ്പോള്‍ ബന്ദി മോചനവും വെടിനിര്‍ത്തല്‍ കരാറും നടത്താനുള്ള സമയമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാന്‍ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബര്‍ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേല്‍ ജനത അഭിമുഖീകരിക്കരുത്. സംഗീതോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങളും കൂട്ടക്കൊലയും നടത്തി' -കമല ഹാരിസ് പറഞ്ഞു.
അതേസമയം ഗസ്സയില്‍ വിനാശകരമായ കാര്യങ്ങളാണ് കഴിഞ്ഞ 10 മാസമായി നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു. പട്ടിണി കിടക്കുന്ന മനുഷ്യര്‍ സുരക്ഷ തേടി വീണ്ടും വീണ്ടും പലായനം ചെയ്യുന്നു. അവരുടെ കഷ്ടപ്പാടുകര്‍ ഹൃദയഭേദകമാണ്' -കമല ഹാരിസ് പറഞ്ഞു. ഇസ്രായേലിന്റെ സുരക്ഷയും ബന്ദി മോചനവും ഉറപ്പാക്കാനും ഗസ്സയിലെ കഷ്ടപ്പാടുകള്‍ അവസാനിപ്പിച്ച് ഫലസ്തീന്‍ ജനതക്ക് അവരുടെ അന്തസ്സും സുരക്ഷിതത്വവും സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും നേടാനും ഈ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ബൈഡനും താനും പ്രയത്‌നിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഭീകരരില്‍നിന്ന് തങ്ങളുടെ സേനയെ സംരക്ഷിക്കുമെന്നും നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ കമല ഹാരിസ് പറഞ്ഞു.
ഇസ്രായേലുമായി 1 ബില്യണ്‍ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാട് നടത്താന്‍ അമേരിക്ക തയ്യാറാകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങള്‍, മോര്‍ട്ടാര്‍ റൗണ്ടുകള്‍ എന്നിവയുള്‍പ്പെടെയാണ് നല്‍കുന്നത്. ഇറാനുമായുള്ള സംഘര്‍ഷ സാധ്യത കൂടി പരിഗണിച്ചാണ് നടപടി. ബൈഡന്‍ ഭരണകൂടം നിര്‍ദേശിച്ച കരാറില്‍ 700 മില്യണ്‍ ഡോളറിന്റെ 120 എം.എം ടാങ്ക് വെടിമരുന്ന്, 500 മില്യണ്‍ ഡോളറിന്റെ യുദ്ധ വാഹനങ്ങള്‍, 100 മില്യണ്‍ ഡോളറിന്റെ 120 എം.എം മോര്‍ട്ടാര്‍ റൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഹമാസിന്റെ ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് ശേഷം ഇസ്രായേലുമായുള്ള ഏറ്റവും വലിയ ആയുധ വില്‍പ്പനയാകും.
ഇത്രയുമധികം ആയുധങ്ങള്‍ നല്‍കാന്‍ മാസങ്ങള്‍ പിടിക്കുമെന്നാണ് വിവരം. കൂടാതെ യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയും ആവശ്യമാണ്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടുക്കുരുതിയെ സഹായിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെ വലിയ വിമര്‍ശനമാണ് ലോകമെമ്പാടും ഉയരുന്നത്. ഇതിനിടയിലാണ് വീണ്ടും ആയുധങ്ങള്‍ കൈമാറാന്‍ ശ്രമിക്കുന്നത്. ഇസ്രായേല്‍ നടത്തുന്ന ആസൂത്രിത വംശഹത്യയില്‍ ഗസ്സയില്‍ ഇതുവരെ 34,000ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിലധികവും കുട്ടികളും സ്ത്രീകളുമാണ്.
https://www.facebook.com/Malayalivartha


























