സ്ഥിരമായ വെടിനിർത്തല്‍ എന്ന നിർദ്ദേശത്തോട് അകലം പാലിച്ച് ഇസ്രയേല്‍...

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിലനില്‍ക്കുന്ന തർക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള 'ബ്രിഡ്‌ജിങ് പ്രൊപ്പോസല്‍' ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചുവെന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വെടിനിർത്തല്‍ സാധ്യമാക്കാനുള്ള പലവിധ ശ്രമങ്ങള്‍ ലക്ഷ്യം കാണാത്ത പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ നീക്കമുണ്ടായത്. അമേരിക്കയുടെ നീക്കത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ഹമാസ് വിമർശിച്ചത്. ഇസ്രയേലിന് വംശഹത്യ തുടരാൻ സമയം അനുവദിക്കാനുള്ള ശ്രമമാണിതെന്നാണ് ഹമാസിന്റെ വാദം.
ചർച്ചകളുടെ ഭാഗമാണെങ്കിലും സ്ഥിരമായ വെടിനിർത്തല്‍ എന്ന നിർദേശത്തിനോട് ഇസ്രയേല്‍ അകലം പാലിക്കുകയാണ്. ഇസ്രയേല്‍ ബന്ധികളെ വിട്ടുകിട്ടിയശേഷം ആക്രമണം തുടരാനാണ് നെതന്യാഹു ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഹമാസിനെ ദുർബലപ്പെടുത്തുന്നതിനായി പലസ്തീനില്‍ ആക്രമണം നടത്തുകയെന്ന ദീർഘകാലമായുള്ള ഇസ്രയേലിന്റെ നിലപാടിനോട് ചേർന്നുനില്‍ക്കുന്നതാണ് നെതന്യാഹുവിന്റെ സമീപനം. എന്നിരുന്നാലും, ഹമാസിനെ പൂർണമായും ഇല്ലാതാക്കണമെന്ന നെതന്യാഹുവിന്റെ ലക്ഷ്യം സാധ്യമാകില്ലെന്നാണ് ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഹമാസിനെതിരെ പരിപൂർണ വിജയമെന്ന ആശയത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തള്ളിയിട്ടുണ്ട്. ജൂലൈയില്‍ താല്‍ക്കാലിക വെടിനിർത്തല്‍ കരാറില്‍ ഒപ്പുവെക്കാൻ ഹമാസ് തയാറായിരുന്നെങ്കിലും നെതന്യാഹു കൂടുതല്‍ നിബന്ധനകള്‍ മുന്നോട്ടുവെക്കുകയായിരുന്നു.
ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ പൂർണമായ പിൻവാങ്ങലാണ് ഹമാസ് ആഗ്രഹിക്കുന്നത്. ഗാസയെയും ഈജിപ്തിനെയും വേർതിരിക്കുന്ന ഫിലാഡെല്‍ഫി ഇടനാഴിയില്‍നിന്ന് ഉള്‍പ്പടെയുള്ള പിന്മാറ്റമാണ് ഹമാസ് ലക്ഷ്യമിടുന്നത്. എന്നാല്‍, ഇടനാഴിയില്‍ ഇസ്രയേല്‍ സൈന്യം തുടരണമെന്ന നിലപാടിലാണ് നെതന്യാഹു. ഇസ്രയേലിന്റെ സുരക്ഷ മാത്രമല്ല നെതന്യാഹു ഇതിലൂടെ ലക്ഷ്യമാക്കുന്നത്, ആയുധക്കടത്ത് തടയുകയെന്നതുകൂടിയാണ്.
അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങളില്‍ പുറത്തുവരുന്ന വിദഗ്ധാഭിപ്രായങ്ങളിലും വിമർശനങ്ങളാണുള്ളത്. ഇസ്രയേലിന്റെ നിബന്ധനകള്‍ അമേരിക്ക അംഗീകരിക്കുന്നതായാണ് തോന്നുന്നതെന്നാണ് യൂറോപ്യൻ കൗണ്‍സില്‍ ഫോർ ഫോറിൻ റിലേഷൻസിലെ ഇസ്രയേല്‍ - പലസ്തീൻ വിഷയങ്ങളിലെ വിദഗ്ധനായ ഹഗ് ലോവാട്ട് പറയുന്നത്. അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങള്‍ യഥാർത്ഥത്തില്‍ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഒരു പാലമാണെന്നും ഇസ്രയേലും ഹമാസും തമ്മിലുള്ളതല്ലെന്നും ലോവാട്ട് കൂട്ടിച്ചേർത്തു.
ബന്ദികളുടെ കൈമാറ്റത്തിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ബന്ദികളാക്കപ്പെട്ട ഇസ്രയേല്‍ പൗരന്മാരെ മുഴുവനായും വിട്ടുനല്‍കുക, പകരം ഒരു നിശ്ചിത എണ്ണം പലസ്തീനികളെ മോചിപ്പിക്കും എന്നതാണ് ഇസ്രയേലിന്റെ നിലപാട്. എന്നാല്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂർണമായും പിന്മാറാതെ ബന്ദികളെ മോചിപ്പിക്കാനാകില്ലെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.
നെതന്യാഹുവിന്‍റെ കടുത്ത നിലപാടിനെ തുടർന്ന് വെടിനിർത്തൽ ചർച്ച വഴിമുട്ടിയിരിക്കെ, ഇന്നലെ നടത്തിയ ആക്രമണത്തിൽ 47 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ദേർ അൽ ബലാഹിലും ഖാൻ യൂനിസിലുമായിരുന്നു പീരങ്കി, ഡ്രോൺ ആക്രമണം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ദേർ അൽ ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ അഭയാർഥികൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തലവന്‍ അല്‍ മഖ്ദ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ലെബനനിലെ സിഡോണ്‍ മേഖലയില്‍ ഇസ്രായേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഭീകരന്‍ ഖലീല്‍ ഹുസൈന്‍ ഖലീല്‍ അല്‍ മഖ്ദ കൊല്ലപ്പെട്ടതായി ഐഡിഎഫ് വക്താവ് സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ ഐആര്‍ജിസിയുടെ മുതിര്‍ന്ന നേതാക്കന്‍മാരാണ് ലെബനന്‍ സ്വദേശിയായ മൗനിര്‍ അല്‍ മഖ്ദയും സഹോദരന്‍ ഖലീല്‍ അല്‍ മഖ്ദയും. ഇസ്രായേലില്‍ നടന്ന ഭീകരാക്രമണത്തിന് മൗനിര്‍ അല്‍ മഖ്ദയും ഖലീല്‍ അല്‍ മഖ്ദയും സഹായിച്ചതായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഹിസ്ബുള്ളയുടെ ഐആര്‍ജിസിയുടെ പ്രധാന നേതാക്കളിലൊരാളാണ് ലെബനനില്‍ താമസിക്കുന്ന മൗനിര്‍ അല്‍ മഖ്ദ.
ഇതിനിടെ, പശ്ചിമേഷ്യയിൽ യുദ്ധ വ്യാപനഭീതി പടരവെ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി ഉടൻ ഇറാൻ സന്ദർശിക്കും. തെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കാനുള്ള ഇറാന്റെ നീക്കം മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയ്ക്കിടെയാണ് ഖത്തർ പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനം.
https://www.facebook.com/Malayalivartha


























