കൃത്യമായ ആസൂത്രണമാണ്, തങ്ങളുടെ പ്രതികരണം വൈകുന്നതിന് കാരണം; ഇസ്രായേലിന് തിരിച്ചടി നൽകുമെന്ന് ഹൂതി നേതാവ് അബ്ദുൽ മാലിക്...

ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് തിരിച്ചടി നൽകുമെന്ന് ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂത്തി പ്രതിജ്ഞയെടുത്തു, കൃത്യമായ ആസൂത്രണമാണ്, തങ്ങളുടെ പ്രതികരണം വൈകുന്നതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി. ഇറാൻ്റെ പ്രതികാര നടപടികളിൽ ഇസ്രായേൽ ഭയക്കുന്നുവെന്നും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ചെങ്കടലിൽ ഗ്രീക്കിൻ്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ നടത്തിയ വിജയകരമായ ആക്രമണം ഉൾപ്പെടെയുള്ള സമീപകാല ഹൂതി ആക്രമണങ്ങളെ ഉയർത്തിക്കാട്ടുന്നതായി അൽ-ഹൂതി അവകാശപ്പെടുന്നു. ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെടുന്നത് അറബ്, ഇസ്ലാമിക ജനതകൾക്ക് അപകടമാണെന്നും അൽ-ഹൂതി ഊന്നിപ്പറഞ്ഞു. കമാൻഡർ സയ്യിദ് ഫുആദ് ഷുക്കറിൻ്റെ കൊലപാതകത്തിൽ ഹിസ്ബുള്ളയുടെ അനിവാര്യമായ പ്രതികരണത്തിനായി ഇസ്രായേലികളും കാത്തിരിക്കുകയാണെന്നും ഹൂതി നേതാവ് കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന യുദ്ധത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്. ഇതിനു മുന്നോടിയായാണ് പശ്ചിമേഷ്യയിലേക്കുള്ള യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും വിന്യാസം വേഗത്തിലാക്കാൻ അമേരിക്ക ഉത്തരവിട്ടത്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എബ്രഹാം ലിങ്കൺ സ്‌ട്രൈക്ക് ഗ്രൂപ്പിനോട് ഈ മേഖലയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. ഗൈഡഡ് മിസൈൽ അന്തർവാഹിനി ഉൾപ്പെടെയുള്ളവയുടെ വിന്യാസമാണ് അമേരിക്ക നടത്തുന്നത്. ഇസ്രയേൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നേരത്തെ തന്നെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു.
ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് ഉത്തരവാദി ഇസ്രയേലാണെന്ന് ആരോപിച്ച ഇറാൻ ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയായിരുന്നു. കൂടാതെ, ഹിസ്‌ബുള്ള നേതാവ് ഫുവാദ് ശുക്കറിനെയും ഇസ്രയേൽ വധിച്ചിരുന്നു. ഇത് ഹിസ്‌ബുള്ളയെയും ചൊടിപ്പിച്ചിട്ടുണ്ട്. ഹനിയയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ഭയത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനോട് സംയമനം പാലിക്കാന്‍ അഭ്യര്ഥിച്ചിരുന്നുവെങ്കിലും, ഇനിയൊരു മുന്നറിപ്പില്ലാതെ ഇസ്രായേൽ ആക്രമിക്കപ്പെടും എന്നതിന്റെ വ്യക്തമായ സൂചനയാണ് അബ്ദുൽ മാലിക് അൽ ഹൂതിയുടെ പുറത്ത് വന്ന പ്രസ്താവന.
ഇസ്രായേല്‍ പരാജയപ്പെടുമെന്നതില്‍ സംശയമില്ലെന്ന് ഇറാനിലെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നഈനിയും അടിവരയിട്ട് പറയുന്നത്. എങ്ങനെ, എപ്പോള്‍ പ്രത്യാക്രമണം ഉണ്ടാകുമെന്ന് സയണിസ്റ്റുകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. അധിനിവേശ പ്രദേശങ്ങളെല്ലാം അഗ്നിക്കിരയാക്കും. അവരെ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയില്ല. അവര്‍ ഭയത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറയുന്നു. ദിവസങ്ങളായി ഇറാന്‍ മിസൈല്‍ ലോഞ്ചറുകള്‍ കൊണ്ടുപോകുകയും സൈനിക അഭ്യാസങ്ങള്‍ നടത്തുന്നതായും അമേരിക്കക്ക് വിവരം ലഭിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
ഇസ്രായേലിനെതിരരായ ഇറാന്റെ ആക്രമണം ചെറുക്കാന്‍ ബൈഡന്‍ ഭരണകൂടം പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇറാനോടൊപ്പം ഹിസ്ബുല്ലയും ഹൂതികളുമെല്ലാം ഒരുമിച്ച് ആക്രമിക്കുമെന്ന ഭയത്തിലാണ് അമേരിക്കയുള്ളത്. നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ അറകള്‍ ഒരുക്കിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തെല്‍ അവീവില്‍ ഉള്‍പ്പെടെ ജി.പി.എസ് സംവിധാനത്തിനു വരെ വിലക്ക് ഏര്‍പ്പെടുത്തി. ഇറാനെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കൂടുതല്‍ സൈനിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇസ്രായേലിന് ആയുധം നല്‍കുന്നത് തുടരുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. 'ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാന്‍ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബര്‍ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേല്‍ ജനത അഭിമുഖീകരിക്കരുത്' -എന്നായിരുന്നു ഇത് സംബന്ധിച്ച പരാമര്‍ശം.
https://www.facebook.com/Malayalivartha


























