ഇസ്രായേലിലേക്ക് വീണ്ടും ഹിസ്ബുല്ല ആക്രമണം ; ഒരു നാവിക സൈനികൻ കൊല്ലപ്പെട്ടു

ഇസ്രായേലിലേക്ക് വീണ്ടും ഹിസ്ബുല്ല ആക്രമണം അഴിച്ചു വിട്ടു. ആക്രമണത്തിൽ ഒരു നാവിക സൈനികൻ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു . ലബനാന്‍ അതിർത്തിയിൽ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത് . പ്രാദേശിക സമയം ഇന്നു രാവിലെയാണ് ആക്രമണം ഉണ്ടായത്. തെൽഅവീവിലെ ഇസ്രായേൽ സൈനികതാവളത്തിനുനേരെയും ഹിസ്ബുല്ല ആക്രമണം നടന്നു.
ഇസ്രായേൽ നാവികസേനയിൽ ഫസ്റ്റ് ക്ലാസ് പെറ്റി ഓഫിസറായ ഡേവിഡ് മോഷെ ബെൻ ഷിത്രിത് ആണു കൊല്ലപ്പെട്ടത്. ഇസ്രായേൽ അധിനിവിഷ്ട പ്രദേശമായ ഗേവ ബിന്യാമിനിനും ആഡമിനുമിടയിൽ പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ഹിസ്ബുല്ലയുടെ വ്യോമാക്രമണം . ഇതേ സേനാ ബോട്ടിലുണ്ടായിരുന്ന രണ്ടു സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റു
വടക്കൻ ഇസ്രായേൽ തീരത്താണു സംഭവം. ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോമിൽ തട്ടിച്ചിതറിയ ബോംബിന്റെ അവശിഷ്ടങ്ങൾ പതിച്ചാണു സൈനികൻ കൊല്ലപ്പെട്ടതെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതുവഴി രണ്ട് ഹിസ്ബുല്ല ഡ്രോണുകൾ എത്തിയതായാണ് ഇസ്രായേൽ സൈന്യം പറയുന്നത്. ഇതിനെ നിർവീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടകവസ്തു ചിതറിത്തെറിക്കുകയായിരുന്നുവെന്നാണു വിശദീകരണം.
https://www.facebook.com/Malayalivartha


























