കൂടുതല്‍ പ്രതികാര നടപടികളിലേയ്ക്ക് കടക്കാന്‍ ഹിസ്ബുള്ളയുടെ നീക്കം; ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടി...

കൂടുതല്‍ പ്രതികാര നടപടികളിലേയ്ക്ക് കടക്കാന്‍ ലെബനന്‍ ആസ്ഥാനമായ സായുധസംഘം ഹിസ്ബുള്ളയുടെ നീക്കം. ഇസ്രയേലില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതല്‍ പ്രതികാര നടപടികളിലേക്ക് കടക്കുമെന്നാണ് ഹസന്‍ നസ്‌റല്ല വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതില്‍ ഏറ്റവും ശക്തമായ ആക്രമണമാണ് ഹിസ്ബുള്ള കഴിഞ്ഞ ദിവസം ഇസ്രയേലില്‍ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.
ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തില്‍ തൃപ്തനാണെന്നാണ് നസ്‌റല്ല പറഞ്ഞത്. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തിയിരുന്നു. ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെ പ്രകീര്‍ത്തിച്ച് ഹൂതികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രതികരം പുറകെ വരുമെന്ന മുന്നറിയിപ്പും ഹൂതികള്‍ ഇസ്രയേലിന് നല്‍കി. ഹിസ്ബുള്ള വാക്കുപാലിച്ചു. ശത്രുക്കള്‍ക്ക് കാര്യമായി മുറിവുപറ്റിയിട്ടുണ്ട്. പ്രതിരോധ മുന്നണിക്ക് കരുത്തും ശേഷിയുമുണ്ടെന്ന് വ്യക്തമാണ്. യമനില്‍നിന്നുള്ള പ്രതികരണത്തിന് കാത്തുകൊള്ളുക.
സയണിസ്റ്റ് രാഷ്ട്രം ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന തങ്ങളുടെ മുന്നറിയിപ്പ് സത്യമാണെന്ന് വരുന്ന രാപ്പകലുകള്‍ തെളിയിക്കുമെന്നും അവര്‍ പറഞ്ഞു. അക്രമത്തിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് അടുത്ത 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു. വടക്കന്‍ ഇസ്രയേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. നാല്‍പ്പതോളം മിസൈലുകളാണ് ഇസ്രയേല്‍ ലെബനനിലേക്ക് വിക്ഷേപിച്ചത്.
ഹിസ്ബുള്ള ഇന്ന് രാവിലെ നടത്തിയ ആക്രമണത്തില്‍ ഒരു നാവിക സൈനികന്‍ കൊല്ലപ്പെട്ടതായി 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെല്‍അവീവിലെ ഇസ്രായേല്‍ സൈനികതാവളത്തിനുനേരെയും ഹിസ്ബുല്ല ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ നാവികസേനയില്‍ ഫസ്റ്റ് ക്ലാസ് പെറ്റി ഓഫിസറായ ഡേവിഡ് മോഷെ ബെന്‍ ഷിത്രിത് ആണു കൊല്ലപ്പെട്ടത്. ഇസ്രായേല്‍ അധിനിവിഷ്ട പ്രദേശമായ ഗേവ ബിന്യാമിനിനും ആഡമിനുമിടയില്‍ പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ഹിസ്ബുല്ലയുടെ വ്യോമാക്രമണമുണ്ടായത്.
ഇതേ സേനാ ബോട്ടിലുണ്ടായിരുന്ന രണ്ടു സൈനികര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമില്‍ തട്ടിച്ചിതറിയ ബോംബിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണു സൈനികന്‍ കൊല്ലപ്പെട്ടതെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവഴി രണ്ട് ഹിസ്ബുല്ല ഡ്രോണുകള്‍ എത്തിയതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇതിനെ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടകവസ്തു ചിതറിത്തെറിക്കുകയായിരുന്നുവെന്നാണു വിശദീകരണം.
തെക്കന്‍ ലബനാനില്‍ ഇസ്രായേലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. കെയ്റോയില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ഹമാസ്-ഇസ്രായേല്‍ അനുരഞ്ജന ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലബനാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നത്. നേരത്തെ ഇസ്രയേല്‍ ലെബനനില്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗോലാന്‍ കുന്നുകളിലെ 12 കുട്ടികളുടെ മരണത്തിനടയാക്കിയ റോക്കറ്റ് ആക്രമണത്തിന് ശേഷം നടന്ന ഇസ്രയേലിന്റെ ആദ്യ പ്രത്യാക്രമണമായിരുന്നു ഇത്.
അതിനിടെ ഗാസയിലെ വെടിനിര്‍ത്തലില്‍ തുടര്‍ ചര്‍ച്ചകള്‍ കെയ്‌റോയില്‍ നടക്കും. ഫിലാഡല്‍ഫിയ കോറിഡോറില്‍ നിന്നുള്‍പ്പടെ സൈന്യം പിന്‍മാറാതെ കരാറിനെ പിന്തുണക്കില്ലെന്ന് ഹമാസ് അറിയിച്ചു. ലെബനനില്‍ നിന്നുള്ള പ്രതികാര ആക്രമണത്തില്‍ പകച്ച ഇസ്രയേല്‍ ഖലാ യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി. ഇസ്രയേലിനെതിരെ ആക്രമണം നടത്തുമെന്ന സൂചനയാണ് ഇറാനും ഹൂതികളും നല്‍കുന്നത്.
https://www.facebook.com/Malayalivartha


























