ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം പുറത്ത് വിട്ട് ഇറാനിലെ ദേശീയ മാധ്യമം..

ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം പുറത്ത് വിട്ട് ഇറാനിലെ ദേശീയ മാധ്യമം. ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളുന്ന റിപ്പോർട്ടാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമായതെന്ന് രാജ്യത്തെ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന 63 കാരനായ പ്രസിഡന്റും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുല്ലഹിയാന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് 2024 മെയ് 19 ന് വിമാനാപകടത്തില്‍ മരിച്ചത്.
മേഖലയിലെ സങ്കീര്‍ണ്ണമായ കാലാവസ്ഥാ, അന്തരീക്ഷ സാഹചര്യങ്ങള്‍ കാരണം ഹെലികോപ്റ്റര്‍ ഒരു പര്‍വതത്തില്‍ ഇടിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കനത്ത മൂടല്‍മഞ്ഞിന്റെ പെട്ടെന്നുള്ള ആവിര്‍ഭാവം’ എന്നാണ് അപകടകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ സൈനിക റിപ്പോര്‍ട്ടിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാന്‍ സൈന്യം നിയോഗിച്ച ഉന്നത സമിതിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പ്രാഥമിക ഊഹാപോഹങ്ങള്‍ മറ്റ് ഘടകങ്ങളിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് അധിക യാത്രക്കാരുമായി ഹെലികോപ്റ്റര്‍ പറത്തിയതിനെ ഓഗസ്റ്റില്‍ ഫാര്‍സ് വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇറാന്റെ സായുധ സേന ഈ അവകാശവാദങ്ങളെ ‘പൂര്‍ണ്ണമായും തെറ്റാണ്’ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. കാലാവസ്ഥ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് അന്തിമ റിപ്പോർട്ട്. ഇറാനിലെ ദേശീയ മാദ്ധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
അപകടമുണ്ടായ മേഖലയിൽ കനത്ത മൂടൽ മഞ്ഞായിരുന്നു അനുഭവപ്പെട്ടത്. അതിനാൽ പൈലറ്റിന് കാഴ്ച വ്യക്തമായിരുന്നില്ല. ഇതേ തുടർന്ന് ഹെലികോപ്റ്റർ മലനിരകളിൽ ഇടിച്ച് അപകടം ഉണ്ടാകുകയായിരുന്നു. സംഭവത്തിൽ യാതൊരു ദുരൂഹതയും ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇസ്രായേൽ- ഹമാസ് സംഘർഷങ്ങൾക്കിടെയുണ്ടായ അദ്ദേഹത്തിന്റെ മരണം വലിയ ദുരൂഹതയായിരുന്നു ഉയർത്തിയിരുന്നത്. ഭീകരാക്രമണമാണ് ഉണ്ടായത് എന്ന് ആയിരുന്നു സംശയം. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ഇറാൻ സൈന്യം ഉന്നതതല സമിതി രൂപീകരിച്ചു. ഈ സമിതിയാണ് ഇപ്പോൾ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























