ഹനിയയുടെ പിൻഗാമിയായി ചുമതലയേറ്റ സിൻവർ , ഇസ്രയേൽ ഹിറ്റ്ലിസ്റ്റിലെ ഒന്നാം നമ്പറുകാരൻ.... അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉറക്കം കളഞ്ഞിട്ട് വർഷങ്ങളായി....മറ്റൊരു നീക്കവുമായി അമേരിക്ക...

ഹനിയയുടെ പിൻഗാമിയായി ചുമതലയേറ്റ സിൻവർ , ഇസ്രയേൽ ഹിറ്റ്ലിസ്റ്റിലെ ഒന്നാം നമ്പറുകാരൻ. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉറക്കം കളഞ്ഞിട്ട് വർഷങ്ങളായി. പക്ഷെ ഇതുവരെയായിട്ടും ഒരു സൂചന പോലും വട്ടമിട്ട് പറക്കുന്ന അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. പക്ഷെ എവിടെയോ ഏതോ തുരങ്കത്തിൽ ഇരുന്നു കൊണ്ട് ഹമാസിനെ പൂർണമായും നിയന്ത്രിക്കുന്ന തലച്ചോർ. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രക്കാരിൽ ഒരാളാണ് ഹമാസിന്റെ ഗാസ വിഭാഗം ചുമതലയുള്ള യഹിയ സിൻവാർ. പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതിയിൽ നിലനിൽക്കെ, കടുത്ത രാഷ്ട്രീയ സമീപനങ്ങൾക്ക് പേരുകേട്ട സിൻവാർ ചുമതലയേറ്റത് ലോകം മുഴുവൻ ആശങ്കയോടെയാണ് ഉറ്റുനോക്കിയത്.
അന്ന് മുതൽ സിൻവറിനായുള്ള അന്വേഷണം തുടങ്ങിയിട്ട് ഇപ്പോഴും അതെവിടെയും എത്തിയിട്ടില്ല. ഗാസ ആസ്ഥാനമായാണ് യഹിയ സിൻവാർ കാലങ്ങളായി പ്രവർത്തിക്കുന്നത്. നേതൃസ്ഥാനത്ത് എത്തിയതിന് ശേഷം മാത്രമല്ല, ഒക്ടോബര്‍ ഏഴിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം പോലും വളരെ അപൂര്‍വമായി മാത്രമേ യഹിയ പൊതുവേദികളില്‍ എത്തിയിട്ടുള്ളൂ. അതേസമയം, 'അധോലോകത്തില്‍' ഇരുന്ന് ഹമാസിന്റെ എല്ലാ ദൈനംദിന പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുമുണ്ട്. ഇസ്രയേല്‍ ചാരക്കണ്ണുകള്‍ തന്നെ തേടിനടക്കുന്നുണ്ടെന്ന സൂചനയിലാണ് യഹിയ ഒളിവില്‍ പോയതെന്നാണ് കണക്കുകൂട്ടല്‍.
'തിന്മയുടെ മുഖ'മെന്ന് ഇസ്രയേൽ വിശേഷിപ്പിക്കുന്ന സിൻവാർ അവരുടെ ഹിറ്റ്ലിസ്റ്റിലെ മുൻ നിരക്കാരനാണ്. അതുകൊണ്ടുതന്നെ സിൻവാറിനെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിലൂടെ ശക്തമായ മുന്നറിയിപ്പാണ് ഹമാസ് ഇസ്രയേലിന് നൽകിയത്. ഇപ്പോഴിതാ ഹമാസ് ഭീകരസംഘടനയുടെ നേതാക്കൾക്കെതിരെ അമേരിക്ക തീവ്രവാദ കുറ്റങ്ങളുടെ ഒരു വലിയനിര തന്നെ ചുമത്തിയിരുന്നതായി റിപ്പോർട്ട്.ഈ വർഷം ഫെബ്രുവരി ഒന്നിന് ഫെഡറൽ കോടതി ഹമാസ് നേതാക്കൾക്കെതിരെ എടുത്ത നടപടിയുടെ രേഖകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ടെഹ്‌റാനിൽ ഹമാസിന്റെ തലവൻ യഹിയ സിൻവാർ, കൊല്ലപ്പെട്ട നേതാവ് ഇസ്മായിൽ ഹനിയ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് ചാർജിങ് ഷീറ്റിൽ കുറ്റം ചുമത്തിയിരിക്കുന്നത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു. ഹമാസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷയും ഇതോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.ഹമാസിനെതിരായ നടപടികൾ അവസാനിക്കില്ലെന്നും, അവർക്കെതിരായ നീക്കത്തിന്റെ ഒരു ഭാഗം മാത്രമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലന്റിന്റെ പ്രസ്താവനയിൽ പറയുന്നു.
ഒക്ടോബർ ഏഴിലെ ആക്രമണം ഉൾപ്പെടെ ഹമാസ് വർഷങ്ങളായി നടത്തി വരുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കും കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും എതിരായിട്ടാണ് യഹിയ സിൻവാറിനും മറ്റ് ഹമാസ് നേതാക്കൾക്കുമെതിരെ ഈ കുറ്റങ്ങൾ ചുമത്തപ്പെട്ടതെന്നും മെറിക് ഗാർലന്റ് പറയുന്നു.1962-ൽ ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലായിരുന്നു സിൻവാറിന്റെ ജനനം.
ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ഇസ്രയേലിന്റെ അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 1982ലും 1985ലും സിൻവാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഹമാസ് രൂപീകരണത്തോടെ സംഘടനയുടെ ഭാഗമായ സിൻവാർ 1988ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും നാല് ജീവപര്യന്തം ശിക്ഷിക്കപ്പെടുകയുമായിരുന്നു.22 വർഷക്കാലമാണ് യഹിയ സിൻവാർ ഇസ്രയേലി തടവറയിൽ കഴിച്ചുകൂട്ടിയത്.
https://www.facebook.com/Malayalivartha


























