അഫ്ഗാനിസ്ഥാൻ ഭൂകമ്പം: 812 മരണം, 3,000 പേർക്ക് പരുക്ക്; താലിബാൻ രാജ്യാന്തര സഹായം അഭ്യർത്ഥിച്ചു: സഹായ ഹസ്തവുമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത്...

അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 812 പേർ മരിക്കുകയും 3,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഭൂകമ്പത്തെ തുടർന്ന് താലിബാൻ ഭരണകൂടം രാജ്യാന്തര സഹായം അഭ്യർഥിച്ചിട്ടുണ്ട്. കിഴക്കൻ പ്രവിശ്യകളായ കുനാർ, നംഗർഹാർ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ കൂടുതലായി ഉണ്ടായത്. ദുരന്ത മേഖലകളിൽ എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടുകയാണ്. കുന്നിൻപ്രദേശങ്ങളും മോശം കാലാവസ്ഥയും കാരണം റോഡുകൾ പലതും ഗതാഗതയോഗ്യമല്ലാത്തതാണ് ഇതിന് കാരണം. മനുഷ്യജീവനും വീടുകളും നഷ്ടപ്പെട്ട ഈ ദുരന്തത്തിൽ രാജ്യാന്തര സമൂഹം സഹകരിക്കണമെന്ന് കാബൂളിലെ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത് സമാൻ പറഞ്ഞു.
രാത്രി 10 കിലോമീറ്റർ (6 മൈൽ) ആഴത്തിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 6 ആയിരുന്നു. കഴിഞ്ഞ 24–48 മണിക്കൂറിനുള്ളിൽ ഈ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനാൽ മണ്ണിടിച്ചിലിനും പാറകൾ ഇടിഞ്ഞുവീഴാനും സാധ്യതയുണ്ടെന്ന് യുഎൻ ഓഫിസ് ഫോർ ദി കോഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (UNOCHA) ഉദ്യോഗസ്ഥൻ കേറ്റ് കാരി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു...
https://www.facebook.com/Malayalivartha