ഖത്തറിന് 24 മണിക്കൂര്‍ സമയം...ഹമാസ് നേതാക്കളെ ചവിട്ടിപ്പുറത്താക്കണം ; കത്താരയില്‍ തീ തുപ്പി IDF, വ്യോമപാത അടച്ചുപൂട്ടി ഖത്തര്‍

ഖത്തറിന് 24 മണിക്കൂര്‍ സമയം അനുവദിക്കും...ദോഹ,കത്താര പ്രവിശ്യകളില്‍ ഒളിവില്‍ കഴിയുന്ന ഹമാസ് നേതാക്കളെ രാജ്യത്ത് നിന്ന് പുറത്താക്കിയിരിക്കണം. അല്ലെങ്കില്‍ ഇസ്രയേല്‍ മിസൈലുകള്‍ തീ തുപ്പും. ഖത്തറിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന്റെ ഹൃദയം കീറിമുറിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കി ഒന്നൊന്നായ് ഓരോന്നിന്റെയും തലചിതറിക്കുകയാണ് ഇസ്രയേല്‍. അവശേഷിക്കുന്ന ചിലരുണ്ട് അവര്‍ക്ക് അഭയം നല്‍കിയിരിക്കുന്നത് ഖത്തറാണ്. ആ കണക്ക് വീട്ടാതെ യുദ്ധം അവസാനിപ്പിക്കില്ല ഇസ്രയേല്‍ ആയുധം താഴെ വെക്കില്ല. തടസം നില്‍ക്കുന്നത് ആരായാലും ഏത് രാജ്യം ആയാലും കത്തിക്കുമെന്ന് കട്ടായം പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു. ആട്ടിന്‍തോലിട്ട ചെന്നായ കളിക്കുകയാണ് ഖത്തര്‍. ഒരു വഴിക്കൂടെ മധ്യമസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു മറ്റൊരു വഴിക്കൂടെ ഹമാസ് തലവന്മാര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നു. ഇസ്രയേല്‍ ആക്രമണത്തിന് ഇരയാകണ്ടെങ്കില്‍ എത്രയും ഫെട്ടെന്ന് ഭീകരരെ പുറത്താക്കണമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സിന്റെ പ്രഖ്യാപനം.
ഇന്നലെ ഇസ്രായേല്‍ ലക്ഷ്യം വച്ച നാലു പ്രധാന ഭീകരരില്‍ ഖാലെദ് മിഷേല്‍ അടക്കം ഉള്ളവര്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരര്‍ ആന്നെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഖാലിദ് മിഷേല്‍ 2023ലെ ഗാസ ആക്രമണ ശേഷം കേരളത്തില്‍ മലപ്പുറത്ത് ഹമാസ് അനുകൂലികളായി അറിയപ്പെട്ട ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗം ഒക്ടോബര്‍ 27നു നടത്തിയ പലസ്തീന്‍ അനുകൂല റാലിയില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത് അന്ന് തന്നെ മാധ്യമ വാര്‍ത്തകളായിരുന്നു. ഹമാസ് ഇന്ത്യയില്‍ നിരോധിത സംഘടനാ അല്ലെന്നാണ് മലപ്പുറത്ത് റാലി സംഘടിപ്പിച്ച സോളിഡാരിറ്റി നേതാക്കള്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. നമ്മള്‍ ഒന്നിച്ചു സയണിസ്റ്റുകളെ പരാജയപ്പെടുത്തുമെന്നാണ് അന്ന് ഖാലെദ് മിഷേല്‍ മലപ്പുറത്തെ റാലിയില്‍ വിളിച്ചു പറഞ്ഞത്. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു. ദോഹയിലാണ് ഹമാസിന്റെ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആയവരെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്'' ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
സ്വന്തം മണ്ണില്‍ എത്തിയ ഇസ്രായേല്‍ ആക്രമണത്തിന് പ്രത്യാക്രമണം നല്‍കിയില്ലെങ്കില്‍ ഹമാസിന് നല്‍കുന്ന രഹസ്യ പിന്തുണയ്ക്ക് മറനീക്കിയ തെളിവായി അത് മാറുകയും ആക്രമിക്കാതിരുന്നാല്‍ ലോകത്തിനു മുന്നില്‍ സ്വയം പ്രതിരോധ ശേഷിയില്ലാത്ത സമ്പന്ന രാജ്യം എന്ന വിളിപ്പേര് കേള്‍ക്കുകയും ചെയ്യും എന്ന ഇരട്ട പ്രതിസന്ധിയാണ് ഖത്തര്‍ നേരിടുന്നത്. അതേസമയം ഖത്തര്‍ പ്രതികരിക്കാനിറങ്ങിയാല്‍ ആക്രമണം കനക്കുമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും നേര്‍ക്ക് നേര്‍ നില്‍ക്കുന്ന സാഹചര്യം ഉരുത്തിരിയുമെന്നാണ് യുദ്ധ വിദഗ്ധര്‍ കണക്കാക്കുന്നത്. ഖത്തര്‍ ആക്രമിക്കപെട്ടതോടെ ഇന്നലെ തന്നെ യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ഖത്തറിനെ തേടി എത്തിയതും ശ്രദ്ധേയമാണ്.
ഏതാനും മാസം മുന്‍പ് ഇറാനെ ലക്ഷ്യം വച്ച ഇസ്രായേല്‍ ഇപ്പോള്‍ ഖത്തറിനെയും നോട്ടം വച്ചതോടെ കൂടുതല്‍ അറബ് രാജ്യങ്ങളുടെ ഒത്തൊരുമയ്ക്ക് ഈ ആക്രമണം കാരണമായേക്കും എന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ഹമാസ് ഒരു പാഠം പഠിക്കണമെന്ന് ചിന്തിക്കുന്നവര്‍ അറബ് ലോകത്തും ഏറെയാണ്. ഖത്തര്‍ സാമ്പത്തികമായി ഹമാസിന് നല്‍കുന്ന വലിയ പിന്തുണയാണ് ആ സംഘടനയെ ഇത്തരത്തില്‍ ഭീകരവാദികളുടെ കൂട്ടായ്മയാക്കി മാറ്റിയതെന്ന് ചിന്തിക്കുന്നവരില്‍ ഒട്ടേറെ അറബ് രാഷ്ട്രങ്ങളുണ്ട്. രണ്ടു ബില്യണ്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുകയാണ് ഖത്തര്‍ ഹമാസിന് കൈമാറിയതെന്നത് ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്, സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് ഹമാസ് വലിയ പ്രിയപ്പെട്ട സംഘടന അല്ലെന്നതും അറബ് രാഷ്ട്രങ്ങള്‍ ഈ വിഷയത്തില്‍ ഒറ്റത്തട്ടില്‍ അല്ലെന്നു വ്യക്തമാകുന്നുണ്ടെങ്കിലും അറബ് മണ്ണിലേക്ക് തുടരെ എത്തുന്ന ഇസ്രേയേല്‍ ആക്രമണം അവര്‍ക്കിടയില്‍ ഐക്യത്തിന്റെ പുതിയ ശാക്തിക ചേരിക്ക് തുടക്കമിടാനും കാരണമായേക്കാം.
ജെറുസലേം നടന്ന ആക്രമണത്തിന് പ്രതികാരം ഹമാസിനെതിരെ തീര്‍ക്കുമെന്ന സന്ദേശം നല്‍കുകയായിരുന്നു ഇസ്രയേല്‍. രണ്ടു ദിവസം മുമ്പ് ജറുസലേമില്‍ നടന്ന വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരുന്നു ഇസ്രയേല്‍. ആക്രമണം നടത്തിയ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. ജറുസലേമിലെ റാമോട്ട് ജംഗ്ഷനില്‍ വാഹനത്തിലെത്തിയ രണ്ട് ഭീകരര്‍ ഒരു ബസ് സ്റ്റോപ്പിന് നേരെയും ബസിന് നേരേയും വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് സമാനമായിരുന്നു ഇത്. പിന്നില്‍ ഹമാസായിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറില്‍ തിരിച്ചടിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമേരിക്കയുടെ സൗഹൃദ രാഷ്ട്രമാണ് ഖത്തര്‍. ഇന്ത്യയ്ക്കും ഖത്തര്‍ പ്രധാനപ്പെട്ട പങ്കാളികളാണ്. ഏഴ് ലക്ഷത്തോളം മലയാളികള്‍ അവിടെയുണ്ട്. ഈ സാഹചര്യത്തില്‍ ഖത്തറിനെ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് ഇന്ത്യയ്ക്ക് പോലും അംഗീകരിക്കാന്‍ കഴിയില്ല. അതിനിടെ ആക്രമണം വ്യോമ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് ഖത്തറും യുഎഇയും അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്നും ഖത്തര്‍ ആരോപിച്ചു. ആക്രമണം യുഎസിനെ നേരത്തെ അറിയിച്ചിരുന്നു എന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍. ലോകരാജ്യങ്ങളെല്ലാം ഖത്തറിലെ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. പലസ്തീനുമായി നിരന്തരം സംഘര്‍ഷം തുടരുമ്പോഴും ഗള്‍ഫ് രാജ്യങ്ങളോടു നേരിട്ട് ഏറ്റുമുട്ടലിന് ഇസ്രയേല്‍ തുനിഞ്ഞിരുന്നില്ല. എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴും സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലുമായി അനുരഞ്ജന വഴിയാണ് ഗള്‍ഫ് രാജ്യങ്ങളും സ്വീകരിച്ചിരുന്നത്. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ഖത്തര്‍ ആക്രമിക്കപ്പെടുന്നത്. ഇസ്രയേല്‍ഇറാന്‍ യുദ്ധത്തിനിടെ കഴിഞ്ഞ ജുണ്‍ 23ന് ഇറാന്‍ ഖത്തറിനെ ആക്രമിച്ചിരുന്നു. അന്ന്, ഖത്തറിലെ അമേരിക്കന്‍ സൈനിക ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ ആക്രമണം. ഇത്തവണ ഖത്തറിലെ ഹമാസ് താവളമാണ് ഇസ്രയേല്‍ ലക്ഷ്യമാക്കിയത്. സമാധാന ശ്രമങ്ങളില്‍ അടക്കം ഖത്തര്‍ നിര്‍ണ്ണായക പങ്കാളിയായിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാക്കാനായിരുന്നു ഇതെല്ലാം. ഇതിനിടെയാണ് അപ്രതീക്ഷിത ആക്രമണം. ഇറാനും ഇസ്രയേലുമാണ് പ്രധാന ശത്രുക്കള്‍. ഈ ര്ടു പേരും ഖത്തറിനെതിരെ ആക്രമണം നടത്തുന്നുവെന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. കരുതലോടെയാണ് ഖത്തര്‍ ഇപ്പോഴും പ്രതികരിക്കുന്നത്. ഖത്തറിനെ പോലൊരു രാജ്യം ഇസ്രയേല്‍ഹമാസ് സമാധാന ചര്‍ച്ചകളില്‍ നിന്നും പിന്മാറുന്നത് പ്രതിസന്ധി അതിരൂക്ഷമാക്കും.
ഗാസയിലെ വെടിനിര്‍ത്തലിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടു വച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നെന്നും ചര്‍ച്ചള്‍ക്ക് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. കിഴക്കന്‍ ജറുസലമില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവയ്പില്‍ 6 ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടതിനുള്ള മറുപടിയാണ് ഖത്തറിലെ ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തു. ലെഗ്തിഫ്യ പെട്രോള്‍ സ്റ്റേഷനു സമീപത്തായുള്ള വസതിയില്‍ വൈകിട്ട് നാലോടെയായിരുന്നു ആക്രമണം. ഹമാസ് ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യയായിരുന്നു പ്രധാന ലക്ഷ്യം. ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവന്‍ സഹീര്‍ ജബാറിന്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് ദാര്‍വിഷ്, വിദേശകാര്യ തലവന്‍ ഖാലിദ് മാഷല്‍ എന്നിവരും ആക്രമണം നടക്കുമ്പോള്‍ അല്‍ ഹയ്യയ്‌ക്കൊപ്പം വസതിയില്‍ ഉണ്ടായിരുന്നു.
അല്‍ ഹയ്യ ഉള്‍പ്പെടെ നേതാക്കള്‍ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും അദ്ദേഹം ആക്രമണത്തെ അതിജീവിച്ചതായി ഹമാസിന്റെ രാഷ്ട്രീയ ഓഫിസ് സ്ഥിരീകരിച്ചെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇസ്രയേലിന് തിരിച്ചടിയാണ്. എന്നാല്‍, അല്‍ ഹയ്യയുടെ മകന്‍ ഹുമാം ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് രാഷ്ട്രീയ ഓഫിസ് അംഗം സുഹൈല്‍ അല്‍ ഹിന്ദി അല്‍ ജസീറയോടു പറഞ്ഞു. ഖത്തര്‍ സുരക്ഷാസേനാംഗങ്ങളിലൊരാള്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേള്‍ക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
''ദോഹയിലാണ് ഹമാസിന്റെ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആയവരെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്'' ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍ രംഗത്തെത്തി. ഇസ്രയേല്‍പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിച്ചതായി ഖത്തര്‍ അറിയിച്ചു. അടിയന്തരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത്തരം ക്രിമിനല്‍ കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കില്ല. ഇസ്രയേലിന്റെ ഭീരുത്വമാണ് വെളിവായിരിക്കുന്നത്. ഖത്തര്‍ പരമാധികാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഖത്തറിനാകില്ല''ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha