റാപ്പർ പ്രധാനമന്ത്രിയാകണമെന്ന് അമേരിക്ക; അജണ്ട റബ്ബര്‍ സ്റ്റാമ്പിനെ അവരോധിക്കൽ ; ജെൻ സീയ്ക്ക് മോദിയെ പോലൊരു പ്രധാനമന്ത്രി വേണം ; മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി പ്രധാനമന്ത്രിയാകും

നേപ്പാളിലെ ജെൻ സീ വിപ്ലവത്തിനിടെ കൂട്ട ജയിൽചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500‑ലേറെ തടവുകാർ ജയിൽചാടിയെന്നാണ് റിപ്പോർട്ട്. മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷ്‌ട്രീയ സ്വതന്ത്ര പാർട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലിൽനിന്ന് രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു.ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികൾ ഇരച്ചെത്തിയത്. ജയിൽവളപ്പിനുള്ളിൽ കയറിയ നൂറുക്കണക്കിന് പ്രക്ഷോഭകാരികൾ ജയിലിനുള്ളിലും അക്രമം അഴിച്ചുവിട്ടു. പിന്നാലെ സെല്ലുകൾ തകർത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു. മറ്റുചില തടവുകാർ അവസരം മുതലെടുത്ത് സ്വയം സെല്ലുകൾ തകർത്ത് പുറത്തിറങ്ങുകയുംചെയ്തു. ജയിലുകളിലെ രേഖകളടക്കം പ്രക്ഷോഭകാരികൾ തീയിട്ട് നശിപ്പിച്ചു. സംഭവസമയത്ത് പോലീസും ജയിൽ അധികൃതരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരാരും ഇടപെട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതിനിടെ ഇലക്ഷൻ ഇല്ലാതെ അധികാരം പിടിച്ചടക്കുന്ന പുത്തൻ അജണ്ടയാണ് നേപ്പാളിൽ കാണുന്നതെന്ന് റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബ് ഗോസ്വാമി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി ഓലിയെ പുറത്താക്കി പകരം വെറുമൊരു റാപ്പറായ ബാലെൻ എന്ന ബാലേന്ദ്ര ഷായെ പ്രധാനമന്ത്രിയാക്കണമെന്നാണ് അമേരിക്കൻ ശക്തികൾ പറയുന്നത്. അതായത് തെരഞ്ഞെടുപ്പിലൂടെയല്ലാതെ വെറുമൊരു റാപ്പ് ഗായകനായ 35കാരനെ നേപ്പാൾ പ്രധാമന്ത്രിയാക്കുക വഴി തെരഞ്ഞെടുപ്പ്, നിയമം കാത്തുസൂക്ഷിക്കുന്ന സുപ്രീംകോടതിയടക്കമുള്ള സ്ഥാപനങ്ങളെ തള്ളുകയാണ് അമേരിക്കൻ ശക്തികൾ.
നേപ്പാളിലെ ഭരണ അട്ടിമറിക്ക് പിന്നിൽ അമേരിക്കയുടെ രഹസ്യപ്പൊലീസായ സിഐഎയുടെ കരങ്ങളുണ്ടെന്ന് പറയുന്നു. ജനാധിപത്യത്തിന് പകരം ജനക്കൂട്ടത്തെ അക്രമാസക്തരാക്കി സിഐഎയും ഡീപ് സ്റ്റേറ്റും ചേർന്ന് മൊബോക്രസിയെ പകരം അവരോധിക്കുകയാണെന്നും അർണാബ് മുന്നറിയിപ്പ് നൽകുന്നു. റാപ്പ് മ്യൂസിക്ക് ഉണ്ടാക്കുന്ന ഇയാൾ അമേരിക്കയുമായി അടുപ്പമുള്ള വ്യക്തിയാണ്. അയാളെ നേപ്പാൾ പ്രധാനമന്ത്രിയാക്കണമെന്ന് അമേരിക്ക പറയുന്നതിന് പിന്നിൽ ഉത്തരവാദിത്വമില്ലാത്ത നല്ലൊരു റബ്ബർ സ്റ്റാമ്പിനെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ബംഗ്ലാദേശിൽ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജൻറായ മുഹമ്മദ് യൂനസിനെ പ്രധാനമന്ത്രിയാക്കതും ഇതിന് ഉദാഹരണമാണ്.നേപ്പാളിൽ സംഭവിച്ചതുപോലെ ഇന്ത്യയിലും ആവർത്തിക്കുമെന്ന് ഉദ്ധവ് താക്കറെ ശിവസേനയുടെ വക്താവായ സഞ്ജയ് റാവത്ത് പറയുന്നതിന് പിന്നിൽ നിരാശയാണെന്നും ഒരിയ്‌ക്കലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്താൻ കഴിയാത്തതുകൊണ്ട് പറയുന്നതാണെന്നും റിപ്പബ്ലിക് ചാനൽ എഡിറ്ററായ അർണബ് ഗോസ്വാമി.
നേപ്പാളിൽ പാർലമെൻറ് കത്തിക്കുന്നതുപോലെ, സുപ്രീംകോടതി കത്തിക്കുന്നതുപോലെ ഇന്ത്യയിലും കത്തിക്കണമെന്ന് ചില പ്രതിപക്ഷ രാഷ്‌ട്രീയനേതാക്കൾ മോഹിക്കുന്നതിന് കാരണം, അവർക്ക് ഒരിയ്‌ക്കലും തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയിൽ അധികാരത്തിൽവരാൻ കഴിയില്ലെന്നതുകൊണ്ടാണെന്നും അർണബ് ഗോസ്വാമി പറയുന്നു.
എന്നാൽ എല്ലാ അഭ്യൂഹങ്ങളും തെറ്റിച്ച് നേപ്പാളിലെ ‘ജെൻ സീ’ ; മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ അടുത്ത പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യം ഉയർത്തിയിരിക്കുകയാണ്. അഴിമതിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് പേരുകേട്ട ആളാണ് സുശീല കർക്കി, രാജ്യത്തെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ പ്രതിഷേധങ്ങളുടെ ജനപ്രിയ തിരഞ്ഞെടുപ്പായി അവർ മാറി. ബനാറസ് ഹിന്ദു സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് അവർ. സോഷ്യൽ മീഡിയ നിരോധനമാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടതെങ്കിലും, അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയാണ് തങ്ങളുടെ പ്രധാന എതിർപ്പ് എന്ന് പ്രതിഷേധക്കാർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി താൽക്കാലിക പ്രധാനമന്ത്രിയാകണമെന്ന് യുവ പ്രക്ഷോഭകർ ആഗ്രഹിക്കുന്നുവെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ സെക്രട്ടറി രാമൻ കുമാർ കർണ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, നേപ്പാളിലെ ഇടക്കാല സർക്കാരിനായി ബുധനാഴ്ച (2025 സെപ്റ്റംബർ 10) ഒരു വെർച്വൽ മീറ്റിംഗും നടന്നു, അതിൽ 7411 പേർ പങ്കെടുത്തു. ഇടക്കാല മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിൽ വോട്ടെടുപ്പ് നടന്നു, അതിൽ 73 കാരിയായ കാർക്കിക്ക് പിന്തുണയായി 31 ശതമാനം വോട്ടുകൾ ലഭിച്ചു. മറുവശത്ത്, മേയർ ബാലൻ ഷായ്ക്ക് 27 ശതമാനം വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.
നേപ്പാളിന്റെ ഇടക്കാല മേധാവിയാകാൻ താൻ സമ്മതിച്ചതായി കാർക്കി പറഞ്ഞു. സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ , ആൺകുട്ടികളും പെൺകുട്ടികളും തനിക്ക് വോട്ട് ചെയ്തതായി അവർ സ്ഥിരീകരിച്ചു, "ഇടക്കാല സർക്കാരിനെ നയിക്കാനുള്ള അവരുടെ അഭ്യർത്ഥന ഞാൻ സ്വീകരിച്ചു" എന്ന് കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യം ദുഷ്‌കരമാണെന്ന് കാർക്കി സമ്മതിച്ചു. "നേപ്പാളിൽ പണ്ടുമുതൽക്കേ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സ്ഥിതി വളരെ ദുഷ്‌കരമാണ്," അവർ പറഞ്ഞു. കൂടാതെ "ഇന്ത്യക്കാരും നേപ്പാളികളും സർക്കാരുകൾ കൊണ്ട് മാത്രം ബന്ധിക്കപ്പെട്ടവരല്ല, ജനങ്ങൾ നല്ല ബന്ധങ്ങൾ പങ്കിടുന്നു. ഞാൻ മോദി ജിയെ ബഹുമാനത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. "മോദി ജിയെക്കുറിച്ച് എനിക്ക് നല്ല മതിപ്പുണ്ട്. ഇന്ത്യക്കാർ എന്നെ ഒരു സഹോദരിയെപ്പോലെയാണ് കാണുന്നത്. രാജ്യത്ത് ക്രമസമാധാനം നിലനിർത്തുക എന്നതാണ് എന്റെ അടിയന്തര ശ്രദ്ധ." എന്ന് മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി പറഞ്ഞു.
വൻതോതിലുള്ള അക്രമത്തിന്റെ വെളിച്ചത്തിൽ, നേപ്പാൾ സൈന്യം സ്ഥിതിഗതികൾ നിയന്ത്രിച്ചു, നിരോധനാജ്ഞ ഏർപ്പെടുത്തി. സംഘർഷാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിഷേധക്കാരുടെ ഒരു പ്രതിനിധി സംഘം കരസേനാ മേധാവി അശോക് സിഗ്ഡലുമായി കൂടിക്കാഴ്ച നടത്തി.
അതിനിടെ ഇപ്പോൾ, "മോദിയെപ്പോലുള്ള ഒരു പ്രധാനമന്ത്രി" വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ
വൈറൽ ആയിട്ടുണ്ട്. നേപ്പാൾ തലസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരിച്ചുകൊണ്ടുവരാൻ എയർ ഇന്ത്യയും ഇൻഡിഗോയും കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡു ബുധനാഴ്ച പറഞ്ഞു. വിമാനക്കമ്പനികൾ അവരുടെ നിരക്കുകൾ ന്യായമായ നിലവാരത്തിൽ നിലനിർത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha